ടീമിനൊപ്പമുള്ള ആദ്യ മത്സരത്തില്‍ ഏറ്റവും മികച്ച ആദ്യ ഇലവനെത്തന്നെ പരിശീലകന്‍ വിന്‍ഗാഡ അണിനിരത്തിയേക്കും
ഏഷ്യന്‍ കപ്പിനെത്തുടര്‍ന്നു നിര്‍ത്തിവെച്ച ഇന്ത്യന്‍ സൂപ്പര്‍ ലീഗ്(ഐഎസ്എല്‍) മത്സരങ്ങള്‍ ഒരിടവേളയ്ക്ക് ശേഷം തിരിച്ചെത്തുകയാണ്. ഇന്ന് കൊച്ചിയില്‍ കേരളാബ്ലാസ്റ്റേഴ്‌സും എടികെയും തമ്മിലുള്ള പോരാട്ടത്തോടെയാണ് ഐഎസ്എല്‍ രണ്ടാംഘട്ട മത്സരങ്ങള്‍ തുടങ്ങുന്നത്. ടീമിന്റെ മോശം പ്രകടനങ്ങളെത്തുടര്‍ന്ന് പരിശീലകനായിരുന്ന ഡേവിഡ് ജെയിംസിനെ പുറത്താക്കിയതിനാല്‍ നെലോ വിന്‍ഗാഡ എന്ന പുതിയ പരിശീലകന് കീഴിലാണ് ഇന്ന് മുതല്‍ ബ്ലാസ്റ്റേഴ്‌സ് കളിക്കുന്നത്.
ടീമിനൊപ്പമുള്ള ആദ്യ മത്സരത്തില്‍ ഏറ്റവും മികച്ച ആദ്യ ഇലവനെത്തന്നെ പരിശീലകന്‍ വിന്‍ഗാഡ അണിനിരത്തിയേക്കും. ടീമിന്റെ ഗോള്‍കീപ്പറായിരുന്ന നവീന്‍ കുമാര്‍ ടീം വിട്ടതിനാല്‍ പകരക്കാരനായെത്തിയ റാള്‍ട്ടെയാകും ഗോള്‍ വല കാക്കുക. വിജയം മാത്രം ലക്ഷ്യമിട്ടാകും എ ടി കെ യ്‌ക്കെതിരെ കേരളം കളിക്കാനിറങ്ങുക. സഹല്‍, അനസ് എന്നിവരാകും ടീമിലെ മലയാളി താരങ്ങള്‍. പ്രതിരോധത്തില്‍ അനസ്, ജിങ്കന്‍, സിറിള്‍കാലി, ലാല്‍ റുവാത്താര എന്നിവര്‍ കളിക്കും. കിസിറ്റോ, ബോഡോ, പെക്കൂസണ്‍, സ്റ്റൊയനോവിച്ച് എന്നിവരും ആദ്യ ഇലവനിലെത്തും. ടീമിലെ ഏക സ്‌ട്രൈക്കറായി മത്തേയ് പൊപ്ലാറ്റ്‌നിക്കാകും കളിക്കുക. 4-2-3-1 ശൈലിയില്‍ വിന്‍ഗാഡ ബ്ലാസ്റ്റേഴ്‌സിനെ അണിനിരത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
11 മൽസരങ്ങളിൽനിന്ന് 27 പോയിന്റുമായി ബെംഗളൂരു എഫ്സിയാണ് നിലവിൽ ഒന്നാം സ്ഥാനത്ത്. 12 മൽസരങ്ങളിൽനിന്ന് 24 പോയിന്റുമായി മുംബൈ രണ്ടാമതും 20 പോയിന്റുവീതമുള്ള എഫ്സി ഗോവ, നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ടീമുകൾ മൂന്നും നാലും സ്ഥാനത്തുമാണ്. 12 മൽസരങ്ങളിൽനിന്ന് ഒൻപതു പോയിന്റു മാത്രമുള്ള കേരളാ ബ്ലാസ്റ്റേഴ്സ് എട്ടാം സ്ഥാനത്താണ്.