പശ്ചിമബംഗാളിലെ വോട്ടർമാരെക്കൂടി ലക്ഷ്യം വെച്ചുള്ള നീക്കമാണ് പ്രണബിന് ഭാരതരത്ന നൽകിയതിലൂടെ ബിജെപി നടത്തിയിരിക്കുന്നതെന്നും കൊൽക്കത്തയിൽ നിന്നും പ്രസിദ്ധീകരിക്കുന്ന പത്രം പറയുന്നുണ്ട്.
ആർഎസ്എസ്സിന്റെ ആതിഥ്യം സ്വീകരിച്ച മുൻ രാഷ്ട്രപതി പ്രണബ് മുഖർജിക്കും ആർഎസ്എസ് പ്രവർത്തകനായിരുന്ന നാനാജി ദേശ്മുഖിനും രാജ്യത്തിന്റെ ഏറ്റവും വലിയ സിവിലിയൻ ബഹുമതിയായ ഭാരതരത്ന നൽകിയതിനെ രൂക്ഷമായി പരിഹസിക്കുന്ന ‘ദി ടെലഗ്രാഫ്’ പത്രത്തിന്റെ തലക്കെട്ട് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. തെരഞ്ഞെടുപ്പ് അടുക്കുന്നതിനാൽ എല്ലാവരും രാഷ്ട്രീയക്കണ്ണോടെയാണ് പത്മ അവാർഡുകളെ സമീപിക്കുകയെന്നും എന്നാൽ, ഇത്തവണത്തെ തെരഞ്ഞെടുപ്പുകളിൽ രാഷ്ട്രീയസ്വാധീനമുണ്ടെന്ന് എല്ലാവരും അംഗീകരിക്കുന്നുണ്ടെന്നും പത്രം പറയുന്നു.
പശ്ചിമബംഗാളിലെ വോട്ടർമാരെക്കൂടി ലക്ഷ്യം വെച്ചുള്ള നീക്കമാണ് പ്രണബിന് ഭാരതരത്ന നൽകിയതിലൂടെ ബിജെപി നടത്തിയിരിക്കുന്നതെന്നും കൊൽക്കത്തയിൽ നിന്നും പ്രസിദ്ധീകരിക്കുന്ന പത്രം പറയുന്നുണ്ട്. കഴിഞ്ഞവർഷം പ്രണബ് നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാന കാര്യാലയത്തിലേക്ക് നടത്തിയ സന്ദർശനവും ഭാരതരത്ന ലബ്ധിക്കു പിന്നിൽ പ്രവർത്തിച്ചിട്ടുണ്ട്. മോഹൻ ഭാഗവതിനൊപ്പം അദ്ദേഹം വേദി പങ്കിടുകയുണ്ടായി. സംഘപരിവാറിന് പൊതുസമൂഹത്തിൽ വിലയുണ്ടാക്കിക്കൊടുക്കാൻ മാത്രമാണ് മുഖർജിയുടെ സന്ദർശനം കൊണ്ട് ഗുണമുണ്ടായതെന്ന് വിമർശനമുയർന്ന കാര്യവും ടെലഗ്രാഫിന്റെ റിപ്പോർട്ട് പറയുന്നു.
ഭൂപൻ ഹസാരികയ്ക്ക് ഭാരതരത്ന നൽകിയതിനു പിന്നിലും കാരണമുണ്ടെന്ന് ടെലഗ്രാഫ് ചൂണ്ടിക്കാട്ടുന്നു. പ്രശ്നബാധിതമായ വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ തണുപ്പിക്കാനുതകുമോ എന്നാണോ ഭാരതരത്ന നൽകുന്നതു കൊണ്ട് കേന്ദ്ര സർക്കാർ ആലോചിക്കുന്നതെന്നും ഭൂപൻ ഹസാരികയ്ക്ക് സമ്മാനം നൽകണമെന്നതല്ല മുഖ്യ ഉദ്ദേശ്യമെന്നും റിപ്പോർട്ടിലുണ്ട്.