പ്രമുഖ സാഹിത്യകാരി എം ലീലാവതിക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം. ശ്രീമദ് വൽമീകി രാമായണ എന്ന സംസ്കൃത കൃതി വിവർത്തനം ചെയ്തതിനാണ് പുരസ്കാരം. കെ ജയകുമാർ, കെ മുത്തുലക്ഷ്മി, കെഎസ് വെങ്കിടാചലം എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് പ്രഖ്യാപിച്ചത്. 50,000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. ജിആർ ഇന്ദുഗോപൻ എഴുതിയ ‘തസ്കരൻ മണിയൻപിള്ളയുടെ ആത്മകഥ’ ‘തിരുടൻ മണിയൻ പിള്ളൈ’ എന്ന പേരിൽ തമിഴിലേക്ക് വിവർത്തനം ചെയ്ത കുളച്ചൽ മുഹമ്മദ് യൂസഫ്, തകഴിയുടെ ചെമ്മീൻ രാജസ്ഥാനി ഭാഷയിലേക്ക് വിവർത്തനം ചെയ്ത മനോജ് കുമാർ സ്വാമി എന്നിവർക്കും പുരസ്കാരമുണ്ട്.
ഒ.എൻ.വി.കുറുപ്പിന്റെ ‘ഈ പുരാതന കിന്നരം’ എന്ന കാവ്യസമാഹാരം ‘യോ പ്രാചീൻ വീണ’ എന്ന പേരിൽ നേപ്പാളിയിലേക്ക് വിവർത്തനം ചെയ്ത മോണിക്ക മുഖിയ മികച്ച നേപ്പാളി വിവര്‍ത്തനത്തിനുള്ള പുരസ്കാരം നേടി.
‘പ്രത്യേക സന്തോഷമൊന്നും തോന്നുന്നില്ല’
വയസ്സുകാലത്ത് ലഭിച്ച കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡിൽ പ്രത്യേക സന്തോഷമൊന്നും തോന്നുന്നില്ലെന്ന് ഡോ. എം ലീലാവതി പ്രതികരിച്ചു. അവാർഡ് തുക ഭർത്താവ് പരേതനായ ഡോ.സി.പി. മേനോന്റെ സ്മരണക്കായി ഏർപ്പെടുത്തിയിട്ടുള്ള വൈജ്ഞാനിക സാഹിത്യമേഖലയിലെ പുരസ്കാരത്തിനായി ഉപയോഗിക്കുമെന്നും അവർ അറിയിച്ചു.