ബാബറി മസ്ജിദ് നിന്നിരുന്നത് ഒഴികെയുള്ള 67.703 ഏക്കര്‍ വരുന്ന തര്‍ക്കരഹിത ഭൂമിയാണ് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. 1993ല്‍ കേന്ദ്ര സര്‍ക്കാര്‍ ഈ ഭൂമി ഏറ്റെടുത്തിരുന്നു.
ഏതാണ് ഉടമകള്‍ വിട്ടുനില്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ട അയോധ്യയിലെ 67 ഏക്കര്‍ തര്‍ക്കരഹിത ഭൂമി? ബാബറി മസ്ജിദ് തകര്‍ത്തതുമായി ഈ ഭൂമിക്കെന്ത് ബന്ധം? സുപ്രീം കോടതിയില്‍ ഇത് സംബന്ധിച്ച് സര്‍ക്കാര്‍ നല്കിയ അപേക്ഷയില്‍ എന്തൊക്കെ വാദങ്ങളാണ് ഉന്നയിക്കുന്നത്?
ബാബറി മസ്ജിദ് നിന്നിരുന്നത് ഒഴികെയുള്ള 67.703 ഏക്കര്‍ വരുന്ന തര്‍ക്കരഹിത ഭൂമിയാണ് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. 1993ല്‍ കേന്ദ്ര സര്‍ക്കാര്‍ ഈ ഭൂമി ഏറ്റെടുത്തിരുന്നു. രാമജന്മഭൂമി ന്യാസ് അടക്കമുള്ള സംഘടനകളാണ് ഭൂമിയുടെ ഉടമകള്‍ എന്നാണ് അവകാശവാദം.
1994ലെ ഇസ്മായില്‍ ഫാറൂഖി കേസിലെ സുപ്രീം കോടതി വിധി 93ലെ ഭൂമി ഏറ്റെടുക്കല്‍ ശരി വച്ചിരുന്നതായി കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ബാബറി മസ്ജിദ് സ്ഥിതി ചെയ്തിരുന്ന 0.313 ഏക്കര്‍ തര്‍ക്കഭൂമിയില്‍ മാത്രമാണ് മുസ്ലീം സംഘടനകള്‍ അവകാശവാദം ഉന്നയിക്കുന്നത് എന്ന് കേന്ദ്ര സര്‍ക്കാര്‍ വാദിച്ചു. തര്‍ക്ക നിര്‍മ്മിതി എന്നാണ് ബാബറി മസ്ജിദിനെ കേന്ദ്ര സര്‍ക്കാര്‍ വിശേഷിപ്പിച്ചിരിക്കുന്നത്.
1996 ജൂണില്‍ ഈ ഭൂമി വിട്ടുനില്കണമെന്ന് രാമജന്മഭൂമി ന്യാസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അയോധ്യ-ബാബറി ഭൂമി തര്‍ക്ക കേസ് സുപ്രീം കോടതിയുടെ പരിഗണനയിലായിരുന്നതിനാലും ബാബറി മസ്ജിദ് നിന്നിരുന്ന സ്ഥലത്തോട് ചേര്‍ന്ന ഭൂമിയായിരുന്നതിനാലും കേന്ദ്ര സര്‍ക്കാര്‍ ഇത് അംഗീകരിച്ചില്ല. അലഹബാദ് ഹൈക്കോടതി വിധി വരുന്നത് വരെ തല്‍സ്ഥിതി തുടരണമെന്നാണ് 2003 മുഹമ്മദ് അസ്ലം വേഴ്സസ് യൂണിയന് ഓഫ് ഇന്ത്യ കേസില്‍ സുപ്രീം കോടതി വിധിച്ചത്.
അതേസമയം 2010 സെപ്റ്റംബര്‍ 30ന് അലഹബാദ് ഹൈക്കോടതി വിധിച്ചത് 2.77 ഏക്കര്‍ തര്‍ക്കഭൂമി തുല്യമായി മൂന്നാക്കി വിഭജിച്ച് നല്‍കാനാണ് – സുന്നി വഖഫ്, നിര്‍മോഹി അഘാര, രാം ലല്ല എന്നിവയ്ക്ക്. ഹൈക്കോടതി വിധി വന്നതിനാല്‍ ഭൂമി അതിന്റെ ‘യഥാര്‍ത്ഥ ഉടമ’കളായ രാമജന്മഭൂമി ന്യാസിന് നല്‍കണം എന്ന് സര്‍ക്കാര്‍ ആവശ്യപ്പെടുന്നു. തര്‍ക്കഭൂമിയുമായി ബന്ധപ്പെട്ട് മാത്രമാണ് ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള സുപ്രീം കോടതിയിലെ ഹര്‍ജികളെന്നും തര്‍ക്കരഹിത ഭൂമിക്ക് ഇത് ബാധകമല്ലെന്നും സര്‍ക്കാര്‍ പറയുന്നു.
ബാബറി മസ്ജിദ് നിന്നിരുന്ന സ്ഥലത്തിന്റെ പ്ലാന്‍ സെക്ച്ച് 1950 മേയ് 25ന് പ്ലീഡര്‍ ശിവ് ശങ്കര്‍ ലാല്‍ ആണ് തയ്യാറാക്കി കോടതിയില്‍ സമര്‍പ്പിച്ചത്. 1950 മുതല്‍ അഞ്ച് കേസുകളാണ് ഫൈസാബാദ് സിവില്‍ കോടതിയില്‍ വന്നത്. ഒരു കേസ് 1964ല്‍ തള്ളി. മറ്റ് നാല് കേസുകള്‍ ഒറ്റ കേസായാണ് പിന്നീട് വാദം കേട്ടത്. ഇത് 1989ല്‍ അലഹബാദ് ഹൈക്കോടതി ഈ കേസും തള്ളി.