സംഭവം കൊലപാതകമെന്ന് സംശയിക്കുന്നതായി പൊലീസ്
കോഴിക്കോട് മാറാട് കലാപക്കേസ് പ്രതി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ. കലാപക്കേസിൽ 12 വർഷത്തേക്ക് ശിക്ഷിക്കപ്പെടുകയും 33ാം പ്രതിയുമായ മാറാട് കിണറ്റിങ്ങലകത്ത് മുഹമ്മദ് ഇല്യാസിന്റെ മൃതദേഹമാണ് കോഴിക്കോട് കടപ്പുറത്ത് കണ്ടെത്തിയത്. കഴുത്തില്‍ കല്ല് കെട്ടിയ നിലയിലായിരുന്നു മൃതദേഹം. സംഭവം കൊലപാതകമെന്ന് സംശയിക്കുന്നതായി പൊലീസ് പ്രതികരിച്ചു.
രണ്ടു ദിവസമായി ഇല്യാസിനെ കാണ്മാനില്ലെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ കഴിഞ്ഞ ദിവസം പോലീസിൽ പരാതി നൽകിയിരുന്നു. ഇതിന് പിറകെയാണ് മൃതദേഹം കണ്ടത്തിയത്. അതിനിടെ മാറാട് കേസ് അന്വേഷിക്കുന്ന സിബിഐ സംഘം ഇല്യാസിനെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. ഇതിന് ശേഷം ഇയാൾ അസ്വസ്ഥനായിരുന്നെന്നും ബന്ധുക്കള്‍ പ്രതികരിച്ചു. മാറാട് കലാപക്കേസിൽ പ്രത്യേക കോടതി ശിക്ഷിച്ച ഇയാൾ ജാമ്യത്തിലിറങ്ങിയതായിരുന്നു.
മൃതദേഹം പ്രാഥമിക പരിശോധനകൾക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കു മാറ്റി.