എനിക്ക് എല്ലാ പിന്തുണയും തന്നാണ് പൃഥ്വി ഈ സിനിമ ഒരുക്കിയത്. വേണ്ടാത്തത്, ഞാൻ പോലും പറയാതെ വേണ്ടായെന്ന് തീരുമാനിച്ച ആളാണ്
മുരളി ഗോപിയുടെ തിരക്കഥയിൽ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലൂസിഫർ. ലൂസിഫറുമായി ബന്ധപ്പെട്ട് അണിയറ പ്രവർത്തകർ മാധ്യമങ്ങൾക്കു നിരവധി അഭിമുഖങ്ങളും നല്‍കിയിട്ടുണ്ട് . എന്നാൽ ചിത്രത്തിന്റെ നിർമാതാവായ ആന്റണി പെരുമ്പാവൂർ തന്നോട് ഒരഭിമുഖത്തിനിടെ ചോദിച്ച ചോദ്യത്തിൽ നീരസം തോന്നിയതിനെക്കുറിച്ച് തുറന്നു പറയുകയാണ്. ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇത്തരമൊരു ചോദ്യം ഉയർന്നത്.
മോഹൻലാലിനെ മടുത്തുതുടങ്ങിയില്ലേ എന്നായിരുന്നു ആ ചോദ്യം. ”അങ്ങനെയൊരു ചോദ്യം ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. അദ്ദേഹം അതു ചോദിക്കാനും പാടുണ്ടായിരുന്നില്ല. 31 വർഷമായി ഞാൻ സാറിനൊപ്പമുണ്ട്. ആ സ്നേഹം ഞങ്ങൾക്കിടയിലുണ്ട്. എനിക്കിപ്പോഴും ലാൽ സാറിനൊപ്പം നിൽക്കാൻ സാധിക്കുന്നുണ്ടെങ്കിൽ അതദ്ദേഹം എനിക്ക് തരുന്ന സ്നേഹം കാരണമാണ്. അതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്”– ആന്റണി പെരുമ്പാവൂർ പറഞ്ഞു.
‘ലൂസിഫർ ഷൂട്ട് തുടങ്ങി അവസാനം വരെ രാജുവിന്റെ മനസ്സിൽ ഒരു സിനിമയുണ്ടായിരുന്നു. ആ സിനിമ തന്നെയാണ് അദ്ദേഹം അവസാനം പൂർത്തിയാക്കിയതും. അദ്ദേഹം കാസ്റ്റ് ചെയ്തിരിക്കുന്നവരെല്ലാം പെർഫെക്ട് ആണ്. ഇവരല്ലാതെ വേറൊരു ഓപ്ഷൻ ഇല്ലെന്നു തോന്നും. സിനിമ മനസ്സിൽ കാണുമ്പോൾത്തന്നെ ഇവരെല്ലാം ഉണ്ടാകണമെന്നും ഇത്രയും ആൾക്കാരെ വച്ച് ഷൂട്ട് ചെയ്യണമന്നുമൊക്കെ മുൻകൂട്ടി തീരുമാനിച്ചിരുന്നു. എനിക്ക് എല്ലാ പിന്തുണയും തന്നാണ് പൃഥ്വി ഈ സിനിമ ഒരുക്കിയത്. വേണ്ടാത്തത്, ഞാൻ പോലും പറയാതെ വേണ്ടായെന്ന് തീരുമാനിച്ച ആളാണ്. അതെല്ലാം നമുക്ക് വളരെ സന്തോഷം തരുന്ന കാര്യമാണ്.’–ആന്റണി പെരുമ്പാവൂർ പറഞ്ഞു.
പൊളിറ്റിക്കല്‍ ത്രില്ലര്‍ ഗണത്തില്‍ പെടുത്താവുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ കഥാപാത്രത്തിന്റെ സഹായിയായി കലാഭവന്‍ ഷാജോണ്‍ എത്തുന്നു. വിവേക് ഒബ്റോയ്, മഞ്ജു വാര്യര്‍, ഇന്ദ്രജിത്ത്, ടോവിനോ തോമസ്, സംവിധായകന് ഫാസില്‍, മംമ്ത മോഹന്‍ദാസ്, ജോണ്‍ വിജയ് എന്നിങ്ങനെ വലിയ താരനിരയുണ്ട് ചിത്രത്തില്‍. സുജിത്ത് വാസുദേവ് ആണ് ഛായാഗ്രഹണം. സംഗീതം ദീപക് ദേവ്.