‘മലയാള സിനിമയ്ക്ക് വലിയ സംഭാവന നല്കാന് എനിക്ക് കഴിഞ്ഞിട്ടുണ്ടെന്നൊന്നും വിശ്വസിക്കുന്നില്ല. എനിക്ക് താല്പര്യമുള്ള കാര്യങ്ങളാണ് ഞാന്‍ സിനിമയില്‍ ചെയ്യുന്നത്’
ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ നിറഞ്ഞ കയ്യടി ഏറ്റുവാങ്ങിയ പ്രിത്വിരാജിന് ഒരു സംവിധായകൻ എന്ന നിലയിൽ ഏറെ അഭിമാനിക്കാം. മുരളി ഗോപിയുടെ തിരക്കഥയിൽ മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കിയ ഒരുക്കിയ ‘ലൂസിഫർ’ മികച്ച പ്രതികരണങ്ങൾ നേടുമ്പോൾ മലയാള സിനിമക്ക് ഒരു വലിയ സംഭാവന നൽകാനൊന്നും തനിക്ക് കഴിഞ്ഞട്ടില്ലെന്നും ലൂസിഫറിൽ താൻ പൂർണ്ണ തൃപ്തനാണെന്നും പൃഥ്വി പറയുന്നു. സ്റ്റാര്‍ ആന്റ് സ്റ്റൈലിന് നല്കിയ അഭിമുഖത്തിലാണ് പൃഥ്വിരാജിന്റെ ഈ പ്രതികരണം.
‘മലയാള സിനിമയ്ക്ക് വലിയ സംഭാവന നല്കാന് എനിക്ക് കഴിഞ്ഞിട്ടുണ്ടെന്നൊന്നും വിശ്വസിക്കുന്നില്ല. എനിക്ക് താല്പര്യമുള്ള കാര്യങ്ങളാണ് ഞാന്‍ സിനിമയില്‍ ചെയ്യുന്നത്. കാലങ്ങള്‍ കൊണ്ട് അതുകൊണ്ട് സിനിമയ്ക്ക് എന്തെങ്കിലും ഗുണം ഉണ്ടായാല്‍ അതാണ് എന്റെ കരിയറിലെ ഏറ്റവും വലിയ നേട്ടം’- പൃഥ്വിരാജ് പറയുന്നു.
‘ലൂസിഫറില്‍ ഞാന്‍ തൃപ്തനാണ്. എത്ര ദിവസം കൊണ്ട് തീര്‍ക്കുമെന്ന് പ്ലാന്‍ ചെയ്തോ അത്രയും ദിവസം കൊണ്ടാണ് ഷൂട്ട് തീര്‍ത്തത്. ആഗ്രഹിച്ച രീതിയില്‍ തന്നെ സിനിമ പൂര്‍ത്തിയാക്കാന്‍ സാധിച്ചു. എന്നെ പിന്തുണച്ച ഒരു നിര്‍മാതാവും ഒരു ടീമും എനിക്കുണ്ടായിരുന്നു. അവരുടെയെല്ലാം അധ്വാനത്തിന്റെ ഫലമാണിത്.
ഞാന്‍ ലാലേട്ടനുമായി ഏറ്റവും അടുക്കുന്നത് ലൂസിഫറിലൂടെയാണ്. ലാലേട്ടനോടൊപ്പം ജോലി ചെയ്യുന്നത് ഒരു ആഹ്ലാദമാണ്. പലപ്പോഴും ലാലേട്ടനെ കൊണ്ട് ഒരു പാട് ടേക്കൊക്കെ ചെയ്യിച്ചിട്ടുണ്ട്. അതിലധികവും ലാലേട്ടന്റെ കുഴപ്പം കൊണ്ടല്ല. ചിലപ്പോള്‍ സങ്കീര്‍ണമായ ക്യാമറ മൂവ്മെന്റ് ആയിരിക്കും, അപ്പോള്‍ ഫോക്കസ് കിട്ടിയില്ലെന്ന് വരും. അല്ലെങ്കില്‍ വലിയ ആള്‍ക്കൂട്ടമുള്ള സീനില്‍ പിന്നിലുള്ളവരുടെ ആക്ടിവിറ്റി ശരിയായിട്ടുണ്ടാകില്ല. അങ്ങനെ പതിനാല് ടേക്ക് വരെ എടുത്തിട്ടുണ്ട്. അപ്പോഴൊന്നും ലാലേട്ടന് യാതൊരു അസ്വസ്ഥതയും പ്രകടിപ്പിച്ചിട്ടില്ല. പിന്നെന്താ മോനേ, നമുക്ക് ഒന്നുകൂടി എടുക്കാം എന്നായിരിക്കും അദ്ദേഹം പറയുക. ഒരു ലെജന്‍ഡാണ് അദ്ദേഹം. അത്രമാത്രം സിനിമയോടൊപ്പം നില്‍ക്കുന്നയാളും’- പൃഥ്വിരാജ് പറഞ്ഞു.