അഴിമുഖം പ്രതിനിധി
ലോകകപ്പിനു പിന്നാലെ യൂറോ കപ്പും എന്ന മോഹം ജര്‍മനിക്ക് ഉപേക്ഷിക്കേണ്ടി വന്നു. ഫ്രാന്‍സ് അവരെ സെമിയില്‍ തകര്‍ത്ത് യൂറോപ്യന്‍ രാജാക്കന്മാരാകാനുള്ള അവസാന പോരാട്ടത്തിലേക്കു കടനന്നു. ആതിഥേയരുടെ ആഗ്രഹം പോലെ നടക്കണമെങ്കില്‍ ഞായറാഴ്ച ക്രിസ്ത്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍ തലകുനിക്കണം.
എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ഫ്രഞ്ച് സൈന്യം ജര്‍മനിയെ മുട്ടുകുത്തിച്ചത്. യുവതാരം അന്റോയ്ന്‍ ഗ്രീസ്മാനാണ് ജര്‍മന്‍ ഹൃദയം തുളച്ച് രണ്ടു ഗോളുകളും ഉതിര്‍ത്തത്. ആദ്യപകുതിയുടെ ഇന്‍ജുറി ടൈമില്‍ പെനല്‍റ്റിയിലൂടെയും 72ാം മിനിറ്റിലെ ഫീല്‍ഡ് ഗോളിലൂടെയുമാണ് ഗ്രീന്സ്മാന് ജര്മനം ദുരന്തം പൂര്‍ത്തിയാക്കിയത്. ഞായറാഴ്ച രാത്രി നടക്കുന്ന ഫൈനലില്‍ ഫ്രാന്‍സ് പോര്‍ച്ചുഗലിനെ നേരിടും.
ആദ്യപകുതി തീരുന്നതിനു തൊട്ടുമുന്‍പ് ജര്‍മന്‍ പെനല്‍റ്റി ബോക്സില്‍ അവരുടെ ക്യാപ്റ്റന്‍ ബാസ്റ്റിന് ഷൈ്വന്സ്റ്റീഗര്റുടെ കൈയില്‍ പന്തുതട്ടിയതോടെ കിട്ടിയ പെനല്‍റ്റിയാണ് ഗ്രീസ്മെന് ലക്ഷ്യത്തിലെത്തിച്ചത്. ആക്രമണവും പ്രതിരോധവും ഒരുമിച്ചു ചേര്‍ത്താണ് ഫ്രാന്‍സ് കളിച്ചത്. ഐസ്ലന്ഡിനെതിരെ രണ്ട് ഗോളുകള്‍ക്ക് വഴങ്ങിയ ഫ്രാന്‍സ് പക്ഷെ ജര്‍മ്മനിക്കെതിരെ കരുതി തന്നെയാണ് കളിച്ചത്.പ്രതിരോധത്തില്‍ അവര്‍ ജര്മനിയെക്കാള് മികവു കാട്ടിയതുകൊണ്ട് ജര്‍മന്‍ ഗോള്‍ ശ്രമങ്ങളൊന്നും ഫലവത്തായതുമില്ല. ഗോള്‍ തിരിച്ചടിക്കാന്‍ കിണഞ്ഞു പരിശ്രമിച്ച ജര്‍മനിയെ ഞെട്ടിച്ചു കൊണ്ട് 72ാം മിനിറ്റില്‍ ബോക്സിനുള്ളില്‍നിന്നു തൊടുത്ത ഇടംകാലന്‍ ഷോട്ടിലും ഗ്രീസ്മെന് ലക്ഷ്യം കണ്ടു.