മന്ത്രിസഭ പ്രഖ്യാപിച്ച മോറട്ടോറിയം വൈകിപ്പിച്ചത് ഉദ്യോഗസ്ഥര്‍
നെയ്യാറ്റിന്‍കര മാരായമുട്ടത്ത് അമ്മയും മകളും സ്വയം തീകൊളുത്തിയെന്ന ദുഃഖിപ്പിക്കുന്ന വാര്‍ത്തയാണ് ഇന്ന് വന്നിരിക്കുന്നത്. അമ്മയ്ക്ക് തൊണ്ണൂറ് ശതമാനം പൊള്ളലേറ്റപ്പോള്‍ മകള്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഗുരുതരാവസ്ഥയില്‍ അമ്മയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കാനറ ബാങ്കില്‍ നിന്നും വായ്പയെടുത്ത അഞ്ച് ലക്ഷം രൂപയുടെ പേരില്‍ ജപ്തി നടപടിയുണ്ടായേക്കാമെന്ന അറിവാണ് ഇവരെ ഈ പ്രവര്‍ത്തിയിലേക്ക് നയിച്ചത്. അതേസമയം ഇത്തരമൊരു ജപ്തി നടപടിയെക്കുറിച്ച് തങ്ങള്‍ ആലോചിച്ചിരുന്നില്ലെന്ന് കാനറാ ബാങ്ക് അധികൃതര്‍ പറയുന്നു. എന്നാല്‍ വായ്പ തിരിച്ചടയ്ക്കാന്‍ ബാങ്ക് അനുവദിച്ച സമയം ഇന്ന് അവസാനിച്ചതോടെയാണ് ഇവര്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചത്. ഭവന വായ്പയാണ് ഇവര്‍ എടുത്തത്. എന്നാല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച മോറട്ടോറിയം ഇവര്‍ക്ക് ബാധകമായിരുന്നെങ്കില്‍ ഇത്തരമൊരു ദുരന്തത്തിലേക്ക് നയിക്കുകയില്ലായിരുന്നുവെന്ന് ഉറപ്പാണ്.
ഏതാനും നാളുകളായി വയനാട്ടില്‍ നിന്നും ഇടുക്കിയില്‍ നിന്നും കര്‍ഷക ആത്മഹത്യകളെക്കുറിച്ചുള്ള തുടര്‍ച്ചയായ വാര്‍ത്തകള്‍ വന്നിരുന്നു. ഇതിനെ തുടര്‍ന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ളവര്‍ ഇടുക്കിയിലും മറ്റും സന്ദര്‍ശനം നടത്തുകയും പ്രക്ഷോഭങ്ങളുമായി മുന്നോട്ട് നീങ്ങുകയും ചെയ്തു. തുടര്‍ന്ന് മാര്‍ച്ച് അഞ്ചിന് കര്‍ഷകരുടെ എല്ലാത്തരം കടങ്ങള്‍ക്കും ഒരു വര്‍ഷത്തേക്ക് മോറട്ടോറിയം പ്രഖ്യാപിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിക്കുകയായിരുന്നു. അതിന് മുമ്പ് മഹാപ്രളയത്തിന് ശേഷവും ഒരു മോറട്ടോറിയം പ്രഖ്യാപിച്ചിരുന്നു. ഒക്ടോബറില്‍ നിലവില്‍ വന്ന ആ മോറട്ടോറിയം അനുസരിച്ച് പ്രളയബാധിതര്‍ക്ക് ഒരു വര്‍ഷത്തേക്കാണ് മോറട്ടോറിയം ലഭ്യമായിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ മോറട്ടോറിയത്തിന് മന്ത്രിസഭാ യോഗം തീരുമാനിച്ചത്. കാര്‍ഷിക വായ്പയ്ക്ക് പുറമെ കര്‍ഷകരെടുക്കുന്ന എല്ലാത്തരം വായ്പകളും ഉള്‍പ്പെടുത്തിയാണ് പുതിയ മോറട്ടോറിയം തീരുമാനിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്റെയും കൃഷിമന്ത്രി വി എസ് സുനില്‍കുമാറിന്റെയും ഇടപെടലാണ് മോറട്ടോറിയം ഇതിന് കാരണം. അതേസമയം തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് മന്ത്രിസഭാ യോഗം എടുത്ത ഈ തീരുമാനം അട്ടിമറിക്കപ്പെട്ടു. ഇതിന്റെ ഉത്തരവ് ഇനിയും ഇറങ്ങിയിട്ടില്ല.
മോട്ടോറിയത്തിന്റെ ഉത്തരവ് വൈകിയതോടെ മുഖ്യമന്ത്രിയും കൃഷിമന്ത്രിയും ചീഫ് സെക്രട്ടറിക്കെതിരെ രംഗത്തെത്തി. എന്നാല്‍ ഒക്ടോബറില്‍ പ്രഖ്യാപിച്ച മോറട്ടോറിയത്തിന് 2019 ഡിസംബര്‍ 31 വരെയും കാലാവധിയുണ്ടെന്നും അതിനാല്‍ മോറട്ടോറിയം നിലവിലുണ്ടെന്നുമാണ് ചീഫ് ജസ്റ്റിസ് ടോം ജോസ് പറഞ്ഞത്. എന്നാല്‍ ചീഫ് സെക്രട്ടറി പറഞ്ഞ മോറട്ടോറിയത്തില്‍ കാര്‍ഷിക വായ്പകള്‍ മാത്രമാണ് ഉള്‍പ്പെടുത്തിയിരുന്നത്. പുതിയ മോറട്ടോറിയത്തില്‍ എല്ലാത്തരം വായ്പ്പകളും ഉള്‍പ്പെടുത്തിയിരുന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ പുതിയ മോറട്ടോറിയം പ്രഖ്യാപിക്കാന്‍ അനുമതി തേടി സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചു. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മിഷന് ഇതിന് അനുമതി നല്‍കിയില്ല. അതിനാല്‍ തന്നെ ഈ മോറട്ടോറിയം ഇന്നും നടപ്പാക്കാന്‍ സാധിച്ചിട്ടുമില്ല. ആത്മഹത്യകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ നടപ്പാക്കപ്പെടാത്ത മോറട്ടോറിയവും ചര്‍ച്ചയാകുകയാണ്.