ഇസ്രായേല്‍ പട്ടാളം വെടിയുതിര്‍ക്കുകയും, ടിയര്‍ ഗ്യാസ് എറിയുകയുമായിരുന്നുവെന്ന് പലസ്തീന് ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു.
ഗാസ അതിര്‍ത്തിയില്‍ ‘നക്ബ ദിന’ ഓര്‍മ്മ ദിവസം ഒത്തുകൂടിയെ പലസ്തീനികള്‍ക്കെതിരെ ഇസ്രായേല്‍ ആക്രമണം. 65 പേര്‍ക്ക് പരിക്കേറ്റു. 22 കുട്ടികളും മൂന്ന് വൈകല്യമുള്ളവരും ഇതില്‍ ഉള്‍പ്പെടും. പതിനായിരക്കണക്കിന് ആളുകള്‍ തടിച്ചുകൂടിയിരുന്നു. അവര്‍ക്കിടയിലേക്ക് ഇസ്രായേല്‍ പട്ടാളം വെടിയുതിര്‍ക്കുകയും, ടിയര്‍ ഗ്യാസ് എറിയുകയുമായിരുന്നുവെന്ന് പലസ്തീന് ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു. അഭയാര്‍ഥി ക്യാമ്പില്‍ കഴിയുകയായിരുന്ന ഒരു ഗാസന്‍ മത്സ്യതൊഴിലാളിയെ ഇസ്രായേല്‍ നാവികസേന വെടിവെച്ചുവെന്നും, അദ്ദേഹം ഗാസ ഹോസ്പിറ്റലില്‍ ചികിത്സയിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
2007-ല്‍ ഗാസയില്‍ ഹമാസ് അധികാരത്തില്‍ വന്ന ശേഷം ഇസ്രായേലുമായി നിരന്തരം സംഘര്ഷര്ഷങ്ങള് ഉടലേടുക്കുന്നുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന ഒത്തുചേരല്‍ തീര്‍ത്തും സമാധാനപരയുമായിരുന്നു. മാര്‍ച്ച് മാസത്തില്‍ ഇസ്രയേലും ഹമാസും തമ്മില്‍ ഒരു അനൗദ്യോഗിക കരാറില്‍ എത്തിയിരുന്നു. അതുപ്രകാരം അതിര്‍ത്തിയില്‍ ഹമാസിന്റെ ഭാഗത്തു നിന്നും യാതൊരു പ്രകോപനവും ഉണ്ടാകില്ലെന്ന ധാരണ ഉണ്ടായിരുന്നു.
എന്നാല്‍ അതിര്‍ത്തിയോട് ചേര്‍ന്ന പല പ്രദേശങ്ങളിലായി പതിനായിരത്തോളം കലാപ കാരികള്‍ തമ്പടിച്ചിരുന്നതായും, മാരകമായ ആയുധങ്ങളുമായി അവര്‍ പട്ടാളത്തിനു നേരെ തിരിഞ്ഞതായും ഇസ്രായേല്‍ പ്രതിരോധ സേന (ഐ.ഡി.എഫ്) പറഞ്ഞു. തെളിവായി വലിയൊരു തീപിടുത്തത്തിന്റെ ചിത്രവും പട്ടാളം പുറത്തുവിട്ടിട്ടുണ്ട്. അതൊരു ഉഗ്രശേശിയുള്ള ബോംബ് പൊട്ടിയതാണെന്നാണ് ഇസ്രയേല്‍ സേന അവകാശപ്പെടുന്നത്.
ഒരു വര്‍ഷം മുന്‍പ് നടന്ന വെടിവെപ്പില്‍ 60 പേര് കൊല്ലപ്പെട്ടിരുന്നു. ഫലസ്തീനില്‍ യു.എസ് എംബസി സ്ഥാപിക്കുന്നത്തിനെതിരെ സമരംചെയ്ത പലസ്തീനികള്‍ പ്രതിഷേധിച്ചതായിരുന്നു അന്ന് ഇസ്രായേലിനെ ചൊടിപ്പിച്ചത്. അന്നുമുതല്‍ ഇസ്രായേല്‍ സേനയുടെ ആക്രമണത്തില്‍ 200-ലധികം ആളുകള്‍ കൊല്ലപ്പെടുകയും 7,000 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരെയും ആരോഗ്യ പ്രവര്‍ത്തകരെയും കുട്ടികളേയും വൈകല്യമുളളവരെയുമെല്ലാം കൊന്നുകളഞ്ഞതായി യു.എന്‍ കണ്ടെത്തിയിരുന്നു. അതിനെ യുദ്ധക്കുറ്റമായി കാണണമെന്നായിരുന്നു യു എന്നി-ന്റെ നിലപാട്.