വെളുപ്പിനെ മൂന്നു മണി വരെ പ്രവേശനം ഉണ്ടെന്നിരിക്കെയാണ് രാത്രിയെത്തിയ പെണ്‍കുട്ടികള്‍ക്ക് അധികൃതരുടെ ഭാഗത്ത് നിന്ന് മോശം അനുഭവം നേരിടേണ്ടി വന്നത്
തിരുവനന്തപുരത്തെ സ്ത്രീകള്‍ക്കായുള്ള രാത്രിസത്രം ‘എന്റെ കൂടി’ല്‍ വിദ്യാർഥിനികൾ നേരിടേണ്ടി വന്ന സദാചാര പോലീസിംഗും മറ്റ് ദുരനുഭവങ്ങളും പുറത്തു വന്ന സാഹചര്യത്തില്‍ അനാവശ്യ നിയന്ത്രണങ്ങള്‍ ഒഴിവാക്കുന്നതിനു പകരം അവ മാര്‍ഗനിര്‍ദേശങ്ങളായി ഉള്‍പ്പെടുത്താത്തതാണ് പ്രശ്നമെന്ന നിലപാടില്‍ സാമൂഹിക നീതി വകുപ്പ്. വിതുരയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ചിൽ (ഐസർ) പഠിക്കുന്ന 5 വിദ്യാർഥിനികൾക്ക് ‘എന്റെ കൂടി’ലെ അധികൃതരില്‍ നിന്ന് നേരിടേണ്ടി വന്ന സദാചാര പോലീസിങ്ങിനെക്കുറിച്ച് അഴിമുഖം നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു- [‘വെറുതെ ചിലയ്ക്കാന്‍ നില്‍ക്കണ്ട, പെമ്പിള്ളേരാണെങ്കില്‍ സമയത്തിന് വരണം, നിന്നെയൊന്നും അകത്തു കേറ്റില്ല’, ‘എന്റെ കൂട്’ രാത്രിസത്രത്തിലെത്തിയ പെണ്‍കുട്ടികളോട് അധികൃതര്‍ പറഞ്ഞതാണ്]
“വിദ്യാർഥികളുടെ പരാതി വാസ്തവമാണെന്ന് ബോധ്യപ്പെട്ടിട്ടുണ്ട് . എങ്കിലും ആ സ്ഥലത്ത് കുറെ റെസ്ട്രിക്ഷൻ ഞങ്ങൾക്ക് നടപ്പിലാക്കിയേ തീരൂ. പലരും പല സമയത്ത് നഗരത്തിൽ വരുമ്പോൾ അത്താണി ആകുന്ന നല്ല ഒരു സംരംഭമാണിത്. ചില നിയന്ത്രണങ്ങൾ ഉള്ളത് മാർഗനിർദേശങ്ങളിൽ രേഖപ്പെടുത്താത്തതാണ് പ്രശ്നമായത്. ഇനിയൊരു കുട്ടിക്കും അങ്ങനെ ഒരു അനുഭവം ഉണ്ടാകില്ല എന്ന് ഉറപ്പു തരുന്നു. അതിന് ആവശ്യമായ നിർദ്ദേശങ്ങൾ അവർക്ക് കൊടുക്കാം. കുട്ടികളുടെ വികാരം ഞങ്ങൾ പൂർണ്ണമായും മനസ്സിലാക്കുന്നു”, സാമൂഹികക്ഷേമ വകുപ്പിലെ ഒരു ഉദ്യോഗസ്ഥ അഴിമുഖത്തോട് വ്യകതമാക്കി.
എന്നാല്‍, അഞ്ചു പേരുള്ള ഒരു സംഘമായി വന്നിട്ട് ഇത് നേരിടേണ്ടി വന്നപ്പോൾ ഒറ്റയ്ക്ക് ഒരു പെണ്‍കുട്ടി ആണെങ്കിൽ എന്തായിരിക്കും അവസ്ഥ എന്ന ചോദ്യത്തിന്, അഗതികൾക്ക് ആശ്രയമായി നിർമ്മിച്ചിരിക്കുന്ന ഈ മന്ദിരം ശരിയായ രീതിയിൽ പ്രവർത്തിക്കുവാനുള്ള ട്രെയിനിങ് ജീവനക്കാർക്ക് കൊടുക്കുകയും അവരുടെ സമീപനത്തിൽ മാറ്റം വരുവാൻ വേണ്ട നടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്നും അധികൃതർ വ്യക്തമാക്കി.
അതേസമയം, സ്ഥലം എസ് ഐ പോലും സ്വീകരിച്ച സമീപനം വളരെ മോശമാണെന്നിരുന്നെന്നും അനാവശ്യ നിയന്ത്രണങ്ങള്‍ മാര്‍ഗനിര്‍ദേശങ്ങളായി ഉള്‍പ്പെടുത്തിയാല്‍, രാത്രിയിൽ സഹായമാവശ്യപ്പെട്ടു വരുന്ന സ്ത്രീയെ സഹായിക്കുന്നതിനു പകരം എന്തിനിവിടെ വന്നു എന്നായിരിക്കുമല്ലോ പോലീസുകാർ അപ്പോൾ ചോദിക്കുക എന്ന് കുട്ടികൾ പറയുന്നു. ഒരു മാസത്തിൽ അടുപ്പിച്ച് മൂന്ന് ദിവസത്തിൽ കൂടുതൽ പ്രവേശനം അനുവദിക്കില്ല എന്ന നിയമം ഉണ്ടായിരിക്കെ എല്ലാദിവസവും ഇവിടെ വന്ന് മുതലെടുക്കും എന്ന് പറയുന്നത് തന്നെ വസ്തുതാവിരുദ്ധമാണ് എന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
പെണ്‍കുട്ടികള്‍ക്ക് ഉണ്ടായ ദുരനുഭവം വിവാദമായതോടെ പ്രശ്നനത്തില് സാമൂഹികനീതി വകുപ്പ് ഇടപെട്ടിരുന്നു. എന്റെ കൂടില്‍ മാത്രമല്ല, തിരുവനന്തപുരത്ത് ഇതിൻറെ സമീപത്തുതന്നെ ആരംഭിക്കാനിരിക്കുന്ന 24 മണിക്കൂർ താമസസൗകര്യം അനുവദിക്കുന്ന വൺഡേ ഹോം എന്ന പദ്ധതിയിലും ഇത്തരം സംഭവങ്ങൾ ഉണ്ടാവുകയില്ലെന്ന് വ്യക്തമാക്കുന്നുവെങ്കിലും കൂടുതല്‍ നിയന്ത്രണങ്ങള്‍ മാര്‍ഗനിര്‍ദേശങ്ങളായി കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നു എന്നാണു സൂചനകള്‍.
ഒപ്പം, 30 ലക്ഷം രൂപ മുതൽ മുടക്കി നിർമ്മിച്ച ഈ മന്ദിരത്തിൽ 50 പേർക്കുള്ള താമസസൗകര്യം ലഭ്യമാണെന്നും ജയിൽ ചപ്പാത്തിയും കറിയും ഉൾപ്പെടെ അത്താഴവും സൗജന്യമായി ലഭ്യമാക്കുന്നതാണെന്നും ഈ പ്രശ്നത്തിന്റെ പേരിൽ സർക്കാർ സംരംഭത്തെ വിലകുറച്ച് കാണരുത് എന്നുമാണ് സാമൂഹ്യനീതി വകുപ്പിന്റെ ന്യായീകരണം. രണ്ട് സുരക്ഷാ ജീവനക്കാരും രണ്ടു മേട്രന്മാരും ഒരു മാനേജറും ഒരു സ്കാവഞ്ചറുടങ്ങുന്നതാണ് എന്റെ കൂടിലെ ജീവനക്കാര്‍. ഇവരുടെ ഭാഗത്ത് നിന്നായിരുന്നു പെണ്‍കുട്ടികള്‍ക്ക് ദുരനുഭവം നേരിടേണ്ടി വന്നത്.
അഞ്ചു വിദ്യാർഥിനികള്‍ പുലർച്ചെ കോട്ടയത്തേക്ക് പോകേണ്ട ആവശ്യം ഉള്ളതിനാൽ ആറു മണിക്ക് ട്രെയിനിൽ കയറുന്നതിനായി വിതുര ഹോസ്റ്റലിൽ നിന്ന് വൈകിട്ട് ഏഴു മണിക്ക് പുറപ്പെട്ട് രാത്രി 9:30-ഓടെ തിരുവനന്തപുരം നഗരത്തിൽ എത്തിയത്. തമ്പാനൂർ റെയിൽവേ സ്റ്റേഷന് എതിർവശമുള്ള കെഎസ്ആർടിസി ബസ് ടെർമിനലിന്റെ എട്ടാം നിലയിൽ പ്രവർത്തിക്കുന്ന ‘എന്റെ കൂടി’ൽ രാത്രി 3 മണി വരെ പ്രവേശനം അനുവദിക്കുമെന്നിരിക്കെ അപ്പോള്‍ പ്രദര്‍ശിപ്പിച്ചു കൊണ്ടിരുന്ന ‘ഉയരെ’ സിനിമ കാണാമെന്ന് പെൺകുട്ടികൾ തീരുമാനിക്കുകയായിരുന്നു. സിനിമ കഴിഞ്ഞ് എന്റെ കൂട്ടിൽ എത്തിയപ്പോഴാണ് അധികൃതർ ‘കറങ്ങി നടക്കുന്ന പെൺകുട്ടികൾക്ക്’ രാത്രി പ്രവേശനം നൽകാനാവില്ല എന്ന് പറയുകയും വീട്ടിലെ വിവരങ്ങളും വാർഡന്റെ നമ്പറും ആരാഞ്ഞത്.
“വാർഡന്റെ അനുമതി വാങ്ങിയിട്ടാണ് തങ്ങൾ പോന്നത് എന്നു പറഞ്ഞിട്ടും വിശ്വാസം വരാതെ വാർഡനെ വിളിച്ച് സ്ഥിരീകരിക്കാൻ അവർ മുതിർന്നു. രാത്രി രണ്ടുമണിയോടു കൂടിയായിരുന്നു ഫോൺ വിളിയും ബഹളവും എല്ലാം. വീട്ടിലേക്ക് ഈ സമയത്ത് വിളിച്ചാൽ അവർ പരിഭ്രമിക്കും എന്ന സാമാന്യ മര്യാദ പോലും അധികൃതർ കാണിച്ചില്ല. അവിടെ പ്രവർത്തിക്കുന്ന പോലീസ് എയ്ഡ് പോസ്റ്റിൽ നിന്ന് പോലീസുകാരുടെ അനുമതിപത്രം വാങ്ങി വന്നാൽ പ്രവേശനം അനുവദിക്കാമെന്ന് ആദ്യം പറഞ്ഞു. ഐഡി കാർഡുകൾ കയ്യിൽ ഉള്ള പക്ഷം പ്രവേശനം നൽകണമെന്ന പോലീസുകാരുടെ ശുപാർശയുമായി ചെന്നിട്ടും പ്രവേശനം അനുവദിക്കാതെ, പെൺകുട്ടികൾ ഈ സൗകര്യം ദുരുപയോഗം ചെയ്യുകയാണ് പതിവ്, അതുകൊണ്ട് ഇവിടെ പ്രവേശിപ്പിക്കുന്നതിന് ചില മാനദണ്ഡങ്ങൾ ഒക്കെ ഉണ്ട് എന്ന് അധികൃതർ പറയുകയായിരുന്നു.
‘നിങ്ങൾ ഇതെവിടുന്നാ വരുന്നേ? ഹോസ്റ്റലിൽ താമസിക്കുന്ന പെൺപിള്ളേർ എട്ടു മണിക്ക് മുൻപ് വരണം. നിനക്കൊക്കെ ചെയ്യാൻ പറ്റുന്നത് പോയി ചെയ്യ്, ഞാൻ കേറ്റാൻ പോകുന്നില്ല. നിങ്ങൾ അങ്ങ് കേറാതെ, ഞങ്ങൾക്കും കുറെ വിവരം ഒക്കെ ഉള്ളതാണ്, വെറുതെ ചിലയ്ക്കണ്ട. ഞങ്ങൾക്കും മക്കളൊക്കെ ഉണ്ട്, അവർ ഇങ്ങനെയൊന്നുമല്ല. വരുന്നവർക്കും പോകുന്നവർക്കും വന്നു കയറാൻ പറ്റിയ ഇടം ഒന്നുമല്ല അല്ല. ഇത് നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു സർക്കാർ ഓഫീസാണ്’, ഇങ്ങനെയാണ് ഞങ്ങളോട് പറഞ്ഞ മറുപടി. റെയ്ഡ് ചെയ്തോ മറ്റോ പിടിച്ചു എന്ന മട്ടിലാണ് അവർ ഞങ്ങളോട് സംസാരിച്ചത് തന്നെ. ഇനി ഇവർ ഈ പറയുന്ന ചീത്ത സാഹചര്യത്തിൽ നിന്ന് ആണെങ്കിൽ കൂടി അഭയം യാചിച്ചാൽ അത് നൽകാനുള്ള ഉത്തരവാദിത്വമുള്ള അധികാരികൾ അല്ലേ ഞങ്ങളോട് ഇങ്ങനെ പെരുമാറിയത്”– ഒരു പെൺകുട്ടി പറയുന്നു.
എന്തായാലും, സാമൂഹികക്ഷേമ വകുപ്പ് ഇക്കാര്യത്തില്‍ ഇടപെട്ടതില്‍ ആശ്വസിക്കുന്നതിനോപ്പം ഇനിയോരാള്‍ക്കും ഇത്തരം മോശം അനുഭവങ്ങള്‍ ഉണ്ടാകില്ലെന്ന് ഉറപ്പ് വരുത്തേണ്ടത് ആവശ്യമാണെന്നും പെണ്‍കുട്ടികള്‍ പറയുന്നു.
Azhimukham Special: ഊരുവിലക്കിനെ തോല്‍പ്പിച്ച് മൂന്ന് പെണ്‍കുട്ടികള്‍; അവരുടെ പോരാട്ടം പഠിക്കാന്‍ വേണ്ടിയായിരുന്നു