പൊട്ടിവീണ വൈദ്യുതി കമ്പിയില്നിന്നും ഷോക്കേറ്റ് രണ്ട് പേർ മരിച്ചു. തിരുവനന്തപുരം പേട്ടയിലാണ് സംഭവം. ചാക്ക പുള്ളിലൈൻ സ്വദേശികളായ രാധാകൃഷ്ണൻ, പ്രസന്നകുമാരി എന്നിവരാണ് മരിച്ചത്. പൊട്ടിവീണ വൈദ്യുതിക്കമ്പി തട്ടിക്കിടന്ന വെള്ളക്കെട്ടിൽ നിന്നാണ് ഇരുവർക്കും ഷോക്കേറ്റത്. രാവിലെ ആറരയോടെയായിരുന്നു സംഭവം. പ്രഭാത സവാരിക്കിടെയാണ് അപകടം ഉണ്ടായത്.
പത്ര വിതരണം നടത്തിയിരുന്ന കുട്ടിയാണ് രണ്ട് പേര് ഷോക്കേറ്റ് കിടക്കുന്നത് കണ്ടത്. തുടര്ന്ന് ബന്ധപ്പെട്ടവരെ അറിയിക്കുകയായിരുന്നു. ഷോക്കേറ്റ രണ്ട് പേരേയും ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.
സംഭവത്തിൽ കെഎസ് ഇബിയുടെ അനാസ്ഥ ആരോപിച്ച് നാട്ടുകാർ പ്രതിഷേധിച്ചു. സംഭവത്തിൽ മരിച്ചവർക്ക് കെഎസ്ഇബി നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യരപ്പെട്ടായിരുന്നു പ്രതിഷേധം. അതേസമയം, മരിച്ചവർക്ക് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് കെഎസ്ഇബി അറിയിച്ചു. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്നായിരുന്നു നടപടി. നഷ്ടപരിഹാരത്തിന്റെ ഭാഗമായി രണ്ട് ലക്ഷം അടിയന്തിരമായി അനുവദിക്കുകയും ചെയ്തു. പ്രഖ്യാപനം പുറത്തുവന്നതോടെ നാട്ടുകാർ പ്രതിഷേധം അവസാനിപ്പിച്ചു.