ബാലക്കോട്ട് ആക്രമണത്തിന് ശേഷമാണ് വിലക്ക് ഏര്‍പ്പെടുത്തിയത്
ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് പാകിസ്താന് വ്യോമ മേഖലയിലുടെ പറക്കുന്നതിന് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി. ബാലാക്കോട്ട് ആക്രമണത്തിന് ശേഷമാണ് ഇന്ത്യയില്‍നിന്നുള്ള വിമാനങ്ങള്‍ക്ക് പാകിസ്താന് വിലക്ക് ഏര്‍പ്പെടുത്തിയത്. അതിര്‍ത്തിയില്‍നിന്ന് യുദ്ധ വിമാനങ്ങള്‍ പിന്‍വലിക്കുന്നതുവരെ ഇന്ത്യന്‍ വിമാനങ്ങള്‍ക്കുള്ള വിലക്ക് പിന്‍വലിക്കില്ലെന്നായിരുന്നു പാകിസ്താന് നേരത്തെ വ്യക്തമാക്കിയത്. ഏപ്രില്‍ മാസത്തില്‍ പാകിസ്താന് പടിഞ്ഞാറന്‍ മേഖലകളിലേക്ക് പോകുന്ന ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് പറക്കാനുള്ള അനുമതി നല്‍കിയിരുന്നു. എയര്‍ ഇന്ത്യ ഇപ്പോള്‍ ഈ റൂട്ടിലൂടെ യാത്രാ വിമാനങ്ങള്‍ പറത്തുന്നുണ്ട്.
കിഴക്കന്‍ മേഖലയിലെ വ്യോമമാര്‍ഗമാണ് ഇപ്പോള്‍ തുറന്നു നല്‍കിയത്. പാകിസ്താന്റെ വിലക്കുമൂലം വിദേശ വിമാനങ്ങള്‍ മറ്റ് വളഞ്ഞ വഴികളിലൂടെയായിരുന്നു ഇന്ത്യയിലേക്ക് എത്തിയത്. ഇതുമൂലം യാത്രാനിരക്കിലും വര്‍ധന വരുത്തിയിരുന്നു. പ്രധാനപ്പെട്ട വ്യോമമാര്ഗത്തിനിടയിലാണ് പാകിസ്താന് എന്നതുകൊണ്ട് തന്നെ നിയന്ത്രണം വലിയ പ്രയാസങ്ങളാണ് ഉണ്ടാക്കിയത്
പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തിന് ശേഷമാണ് ഇന്ത്യ പാകിസ്താന് ബന്ധം വീണ്ടും വഷളായത്. പാകിസ്താന് ആസ്ഥാനമായ ജെയ്ഷെ മുഹമ്മദ് എന്ന ഭീകര സംഘടനയാണ് ഭീകരാക്രമണത്തിന് പിന്നിലെന്നായിരുന്നു ഇന്ത്യയുടെ ആരോപണം. ഇതേ തുടര്‍ന്നാണ് ബാലാക്കോട്ടിലെ ഭീകരകേന്ദ്രങ്ങള്‍ക്ക് നേരെ ഇന്ത്യ വ്യോമാക്രമണം നടത്തിയത്. ഇത് ഉഭയകക്ഷി ബന്ധം വീണ്ടും വഷളാക്കി. ഇതേ തുടര്‍ന്നാണ് ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് പാകിസ്താന് അവരുടെ വ്യോമ മേഖലയിലൂടെ പറക്കാനുള്ള അനുമതി നിഷേധിച്ചത്.
തെരഞ്ഞെടുപ്പില്‍ വിജയിച്ചതിനെ തുടര്‍ന്ന് പാകിസ്താന് പ്രധാനമന്ത്രി ഇമ്രാന് ഖാന് നരേന്ദ്ര മോദിയെ വിളിച്ച് അഭിനന്ദിച്ചിരുന്നു. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന് മുന്നോട്ടു പോകാന്‍ കഴിയുമെന്ന പ്രത്യാശയും പ്രകടിപ്പിച്ചു. എന്നാല്‍ ഭീകരതയ്ക്കെതിരെ പാകിസ്താന് ശക്തമായ നിലപാട് സ്വീകരിക്കണമെന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്. കഴിഞ്ഞ മാസം ഷാങ്ഹായ് കോര്പറേഷന് ഓര്‍ഗനൈസേഷന്റെ ഉച്ചകോടിയിൽ ഇന്ത്യ- പാക് പ്രധാനമന്ത്രിമാര്‍ പങ്കെടുത്തിരുന്നുവെങ്കിലും ഇരുവരും ചര്‍ച്ച നടത്തിയിരുന്നില്ല.