നിര്‍ണായകമാവുക സ്പീക്കര്‍ കെ.ആര് രമേഷിന്റെ നിലപാട്
കര്‍ണാടകയില്‍ രണ്ടാഴ്ചയായി തുടരുന്ന അനിശ്ചിതത്വത്തിന് ഇന്ന് അവസാനമുണ്ടായേക്കും. എച്ച്ഡി കുമാരസ്വാമി സര്‍ക്കാര്‍ രാവിലെ പതിനൊന്നിന് വിശ്വാസ വോട്ട് നേടും. വിധാന്‍സഭയ്ക്ക് ചുറ്റിലും സുരക്ഷക്രമീകരണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. അതിനിടെ തിങ്കളാഴ്ചവരെ വോട്ടെടുപ്പ് നീട്ടിവെയ്ക്കാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നതായി സൂചനയുണ്ട്. ഓപ്പറേഷന് കമലയെ പരാജയപ്പെടുത്താനുള്ള അവസാന ശ്രമത്തിലാണ് കോണ്‍ഗ്രസ്-ജെഡി(എസ്) ഭരണമുന്നണി. ഇതിന്റെ ഭാഗമായി വിമത എംഎല്‍എമാര്‍ക്ക് ഇരു പാര്‍ട്ടികളും വിപ്പ് നല്കി.
വിമത എംഎല്‍എമാര്‍ നിയമസഭ സമ്മേളനത്തില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. ഇതിന് പുറമെയാണ് കോണ്‍ഗ്രസിന്റെ മറ്റൊരു എംഎല്‍എ ശ്രീകാന്ത് പട്ടേല്‍ വോട്ടെടുപ്പില്‍ പങ്കെടുക്കില്ലെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് വിപ്പ് നല്‍കിയതോടെ ഇതോടെ ഇവരെ അയോഗ്യരാക്കാനുള്ള സാധ്യതയേറി. സ്പീക്കറാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്. സ്പീക്കറുടെ അധികാരത്തില്‍ ഇടപെടില്ലെന്ന് ഇന്നലെ കോടതി വ്യക്തമാക്കിയിരുന്നു
‘സ്പീക്കറുടെ വിവേചനാധികാരത്തെ കോടതിയുടെ ഇടപെടല്‍ കൊണ്ട് തടസ്സപ്പെടുത്താന്‍ കഴിയില്ല. എംഎല്‍എമാരുടെ രാജിയുടെ കാര്യത്തില്‍ സ്പീക്കര്‍ക്ക് അദ്ദേഹത്തിന് ഉചിതമായ സമയത്ത് തീരുമാമെടുക്കാം. എന്നാല്‍ രാജി സമര്‍പ്പിച്ച എംഎല്‍എമാരെ വിശ്വാസ വോട്ടില്‍ പങ്കെടുപ്പിക്കണമെന്ന് നിര്‍ബന്ധിക്കാന്‍ കഴിയില്ല’ ഇതായിരുന്നു സുപ്രീം കോടതി ചൂണ്ടിക്കാട്ടിയത്.
വിപ്പിനെ സംബന്ധിച്ച് വ്യക്തമായി കോടതി ഒന്നും പറയാത്തതാണ് കോണ്‍ഗ്രസിന് സഹായമായത്. എംഎല്‍എമാരെ നിര്‍ബന്ധിപ്പിച്ച് സഭയില്‍ പങ്കെടുപ്പിക്കുകയെന്ന സമ്പ്രദായം ഇല്ലെന്നാണ് സ്പീക്കര്‍ കെ ആര് രമേഷ് സുപ്രീം കോടതി വിധിയോട് പ്രതികരിച്ചത്. അതേസമയം വിപ്പിന്റെ കാര്യത്തില്‍ അദ്ദേഹം ശ്രദ്ധിച്ചാണ് നിലപാടാണ് സ്വീകരിച്ചത്. “വിപ്പ് പുറപ്പെടുവിക്കുന്നത് പാര്‍ട്ടികളാണ്. അംഗങ്ങള്‍ വിപ്പ് ലംഘിച്ചുവെന്ന പരാതി പാര്‍ട്ടി ശ്രദ്ധയില്‍പ്പെടുത്തിയാല്‍ മാത്രമാണ് സ്പീക്കര്‍ക്ക് ഇടപെടാന്‍ സാധിക്കുക”, വിധിയെക്കുറിച്ച് ഇന്ത്യ ടുഡെ ടിവിക്ക് നല്കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. എംഎല്‍എമാരുടെ രാജി സ്വീകരിക്കാതിരിക്കുകയും വിപ്പ് ലംഘിച്ചതിന് പരാതി നല്കിയാല് അയോഗ്യരാക്കാനുമുള്ള സാധ്യത ഈ പ്രതികരണത്തില്‍ അവശേഷിപ്പിച്ചിട്ടുണ്ടെന്ന് വേണം കരുതാന്‍.
16 ഭരണമുന്നണി എംഎല്‍എമാരാണ് രാജി സമര്‍പ്പിച്ചത്. ഇവരുടെ രാജി സ്വീകരിക്കാന്‍ സ്പീക്കര്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് അവര്‍ സുപ്രീം കോടതിയെ സമീപിച്ചത്. രാജി സമര്‍പ്പിച്ച എംഎല്‍എമാരില്‍ ചിലര്‍ അയോഗ്യത നേരിടുന്നവരാണെന്നാണ് സ്പീക്കറുടെ പക്ഷം.
എംഎല്‍എമാരുടെ രാജി സ്വീകരിക്കുകയാണോ അയോഗ്യത കല്‍പ്പിക്കുകയാണോ ചെയ്യുന്നതെന്നത് സാമാജികരെ സംബന്ധിച്ച് നിര്‍ണായകമാണ്. രാജി സ്വീകരിക്കുകയും ബിജെപിയ്ക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കുകയും ചെയ്താല്‍ രാജിവെച്ച എംഎല്‍എമാര്‍ക്ക് മന്ത്രിമാരാകാന്‍ സാധിക്കും. ആറ് മാസത്തിനകം നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ മതി. അതേസമയം അയോഗ്യരാക്കിയാല്‍ ഉടനെ അവര്‍ക്ക് മന്ത്രിസഭയില്‍ അംഗങ്ങളാകാന്‍ കഴിയില്ല. ഇതോടെ ഇവരെ കൂറുമാറ്റത്തിന് പ്രേരിപ്പിച്ചത് മന്ത്രിസ്ഥാനം ലഭിക്കുമെന്ന തോന്നലാണെങ്കില്‍ അത് അവര്‍ക്ക് ലഭിക്കാതെ പോകും. അയോഗ്യരാക്കപ്പെട്ടാല്‍ പിന്നീട് നിയമനടപടികള്‍ക്ക് പിന്നാലെ പോകേണ്ടി വരികയും വിജയികച്ച് വരികയും ചെയ്താല്‍ മാത്രമെ ഇവരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കുകയുള്ളു.
അതേസമയം, ഭരണമുന്നണിക്കും ഇന്ന് നിര്‍ണായകമാണ്. റിബല്‍ എംഎല്‍എമാരുടെ രാജി സ്വീകരിച്ചാല്‍ സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമാകും. ഭരണമുന്നണിയുടെ അംഗസംഖ്യ 100 ആയി കുറയും. ഇതോടെ സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ 105 അംഗങ്ങളുടെ പിന്തുണ മതിയാകും. ബിജെപിയ്ക്ക് 105 അംഗങ്ങള്‍ ഉണ്ട്. രണ്ട് സ്വതന്ത്ര സാമാജികരുടെ പിന്തുണയും അവര്‍ക്ക് ലഭിക്കും.
13 കോണ്‍ഗ്രസ് എം എല്‍എമാരും മൂന്ന് ജെഡിഎസ് എംഎല്‍എമാരുമാണ് ജൂലൈ ആറാം തീയതി രാജിവെച്ചത്. ഇതോടെ ഭരണമുന്നണിയുടെ അംഗസഖ്യ 117 ല്‍നിന്ന് 101 ആയി ചുരുങ്ങിയിരുന്നു. നിലവിലെ സാഹചര്യത്തില്‍ വിശ്വാസവോട്ട് സര്‍ക്കാര്‍ അതീജിവിക്കാന്‍ വലിയ അത്ഭുതങ്ങള്‍ നടക്കണം. കോണ്‍ഗ്രസിലേക്ക് തിരിച്ചുപോകുമെന്ന് പറഞ്ഞ നാഗരാജ് പിന്നീട് വാക്കുമാറ്റുകയായിരുന്നു.
നിയമസഭ സമ്മേളനത്തില്‍ പങ്കെടുക്കില്ലെന്ന് വിമതര്‍ ആവര്‍ത്തിച്ചതോടെ കുമാര സ്വാമിയുടെ സര്‍ക്കാര്‍ അധികാരമേറ്റെടുത്ത് ഒരു വര്‍ഷത്തിനും രണ്ട് മാസത്തിനും ശേഷം അധികാരമൊഴിയേണ്ടിവന്നേക്കുമെന്ന വസ്തുതയാണ് തെളിയുന്നത്. എന്നാല്‍ പ്രലോഭനങ്ങള്‍ക്ക് വഴങ്ങി മറുകണ്ടം ചാടിയ വിമതരെ സംബന്ധിച്ചിടത്തോളം സ്പീക്കര്‍ കെ ആര് രമേഷിന്റെ തീരുമാനം നിര്‍ണായകമാണ്.
Azhimukham Read: കോഴിക്കോടിന് ഇനി അങ്ങനെയൊരു ചരിത്രമില്ല; 150 വര്‍ഷം പഴക്കമുള്ള സെന്റ് ജോസഫ്സ് ആംഗ്ലോ ഇന്ത്യന്‍ ഗേള്‍സ് സ്കൂള്‍ കെട്ടിടം പൊളിച്ചു നീക്കി