കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി നല്കിയ ശുപാർശ എ.ഐ.സി.സി അംഗീകരിച്ചു.
കൂറുമാറ്റ നിരോധന നിയമപ്രകാരം കര്‍ണാടക സ്പീക്കർ അയോഗ്യരാക്കിയ 14 കോൺഗ്രസ് എംഎൽഎമാരെ പാർട്ടിയിൽ നിന്ന് പുറത്താക്കി. ഇവർക്കെതിരെ നടപടി വേണമെന്ന് വ്യക്തമാക്കി കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി നല്കിയ ശുപാർശ എ.ഐ.സി.സി അംഗീകരിച്ചു. പാർട്ടി വിരുദ്ധപ്രവർത്തനങ്ങളിൽ ഏർപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. കർണാടകയുടെ ചുമതലയുള്ള കോൺഗ്രസ് ജനറൽ സെക്രട്ടറി കെസി വേണുഗോപാലാണ് പിസിസി അധ്യക്ഷൻ ഗുണ്ടറാവിന്റെ ശുപാർശയ്ക്ക് അംഗീകാരം നൽകിയത്.
നിലവിലെ സഭയുടെ കാലാവധി തീരും വരെയായിരുന്നു കോൺഗ്രസ് വിമതരെ നേരത്തെ സ്പീക്കർ അയോഗ്യരാക്കിയത്. വിമതർ അയോഗ്യരായതോടെ സഭയുടെ അംഗബലം 207ആയി ചുരുങ്ങിയിരുന്നു. ഇതിന് പിന്നാലെ തിങ്കളാഴ്ച 106 അംഗങ്ങളുടെ പിന്തുണയോടെ യെഡിയൂരപ്പ സർക്കാർ വിശ്വാസവോട്ട് നേടി ഭൂരിപക്ഷം തെളിയിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് എഐസിസിയുടെ നടപടി.
All India Congress Committee (AICC) has approved the proposal received from Pradesh Congress Committee (PCC) President, #Karnataka, Dinesh Gundu Rao, regarding the expulsion of following ex-MLAs from the party for anti-party activities. pic.twitter.com/lIS56gh414
— ANI (@ANI) July 30, 2019
കോൺഗ്രസിലെ 14 അംഗങ്ങളും രണ്ട് ജെഡിഎസ് അംഗങ്ങളും ഒരു സ്വതന്ത്ര അംഗത്തിനും എതിരെ ആയിരുന്നു സ്പീക്കറുടെ നടപടി. ഇതോടെ 17 മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ് നടക്കും. ഭരണം നിലനിർത്താൻ ബിജെപിക്ക് നിർണായകമാണ് വരുന്ന ഉപതിരഞ്ഞെടുപ്പ്.