പരിശോധനകൾ തുടരുകയാണ്.
പാകിസ്താൻ പിന്തുണയുള്ള ഭീകരവാദികൾ അമർനാഥ് യാത്രയിൽ പ്രശ്നമുണ്ടാക്കാൻ ശ്രമിക്കുകയാണെന്നാരോപിച്ച് സൈന്യവും പൊലീസും സംയുക്ത വാർത്താ സമ്മേളനം വിളിച്ചു. അമർനാഥ് യാത്രാ പാതയിൽ മൈനുകളും റൈഫിളുകളും ഐഇഡികളും കണ്ടെത്തിയതായി ചിനാർ കോർപ്സ് കമാൻഡർ ലെഫ്റ്റനന്റ് ജനറൽ കെജെഎസ് ധില്ലൺ പറഞ്ഞു. ഒരു ടെലസ്കോപ്പും കണ്ടെത്തിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
കഴിഞ്ഞ മൂന്നുനാല് ദിവസത്തിനിടെ ലഭിച്ച ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സൈന്യവും പൊലീസും ചേർന്ന് പരിശോധനകൾ സംഘടിപ്പിച്ചത്.
ജമ്മു കശ്മീരിൽ സൈനികസാന്നിധ്യം കേന്ദ്ര സർക്കാർ വർധിപ്പിക്കാൻ തയ്യാറെടുക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ സംഭവവികാസങ്ങളെന്നത് ശ്രദ്ധേയമാണ്. പാക് പട്ടാളത്തിന്റെ നേരിട്ടുള്ള സഹായത്തോടെ പ്രവർത്തിക്കുന്ന ഭീകരസംഘടനകളുടേതാണ് കണ്ടെടുത്ത ആയുധങ്ങളെന്ന് കെജെഎസ് ധില്ലൺ ആരോപിക്കുന്നു. ഇവയിൽ ഐഇഡികളും ക്രൂഡ് ബോംബുകളും ഉൾപ്പെടുന്നതായി ചിനാർ കോർപ്സ് കമാൻഡർ ലെഫ്റ്റനന്റ് ജനറൽ പറയുന്നു.
പരിശോധനകൾ തുടരുകയാണ്. സമാധാനം തകർക്കാനുള്ള ശ്രമം വിലപ്പോകില്ലെന്ന് സൈന്യം പറഞ്ഞു. കശ്മീരിൽ പത്തോളം ഐഇഡി സ്പോടനങ്ങൾക്കുള്ള ശ്രമങ്ങൾ തങ്ങൾ തകർത്തതായും സൈന്യം പറയുന്നു.