കഴിഞ്ഞദിവസമാണ് എല്ലാ പ്രതികളെയും വിട്ടയച്ചുള്ള വിചാരണക്കോടതിയിടെ വിധി വന്നത്.
ക്ഷീര കർഷകനായ പെഹ്ലു ഖാനെ പശുക്കടത്തുകാരനെന്ന് ആരോപിച്ച് രാജസ്ഥാനിലെ ഗോരക്ഷകർ തല്ലിക്കൊന്ന കേസിലെ എല്ലാ പ്രതികളെയും വെറുതെ വിട്ട കോടതി നടപടിയിൽ പ്രതികരിച്ച് മാധ്യമപ്രവർത്തകൻ രാജ്ദീപ് സർദേശായി. രാജസ്ഥാനിൽ ബിജെപി സർക്കാർ അധികാരത്തിലുണ്ടായിരുന്നപ്പോഴാണ് പെഹ്ലുഖാൻ കോല്ലപ്പെട്ടത്. ഇപ്പോൾ വിധി വന്നിരിക്കുന്നത് കോൺഗ്രസ് സർക്കാർ അധികാരത്തിലിരിക്കുമ്പോഴും. എന്താണിതിൽ നിന്നും മനസ്സിലാക്കാനാകുന്നതെന്ന് സർദേശായി ചോദിക്കുന്നു.
സർക്കാർ മാറിയപ്പോഴും പൊലീസും ക്രിമിനൽ പ്രൊസിക്യൂഷൻ വ്യവസ്ഥയും ഒട്ടും മാറില്ലെന്നാണ് ഈ വിധിയുടെ ഗുണപാഠമെന്ന് രാജ്ദീപ് വിശദീകരിച്ചു.
കഴിഞ്ഞദിവസമാണ് എല്ലാ പ്രതികളെയും വിട്ടയച്ചുള്ള വിചാരണക്കോടതിയിടെ വിധി വന്നത്. ആൾവാറിലെ വിചാരണക്കോടതിയാണ് ഈ വിധി പ്രസ്താവിച്ചത്. സംശയത്തിന്റെ ആനുകൂല്യത്തിലാണ് പ്രതികളെല്ലാം പുറത്തിറങ്ങിയത്. പെഹ്ലു ഖാനെ അടിച്ചു കൊല്ലുന്നതിന്റെ വീഡിയോ ദൃശ്യങ്ങളടക്കം ലഭ്യമായിരുന്നു. വിപിന്‍ യാദവ്, രവീന്ദ്ര കുമാര്‍, കുല്‍റാം, ദയാറാം, യോഗേഷ് കുമാര്‍, ഭീം റാഠി എന്നിവരായിരുന്നു കേസിലെ പ്രതികളായിരുന്നത്.
ഐപിസി 147, 323, 341, 302, 308, 379, 427 എന്നീ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരുന്നത്. ഇതൊന്നും സംശയാതീതമായി തെളിയിക്കാൻ സാധിച്ചില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
ആൾക്കൂട്ട ആക്രമണം നേരിട്ട, പെഹ്ലു ഖാന്റെ കൂടെയുണ്ടായിരുന്നവർക്കെതിരെ രാജസ്ഥാൻ പൊലീസ് കേസ്സെടുക്കുകയും ചെയ്തിരുന്നു. പെഹ്ലു ഖാന്റെ നാട്ടുകാരായ (ഹരിയാനയിലെ ജയ്സിംഗ്പൂര്) അസ്മത്, റഫീഖ്, ഇവരുടെ ട്രക്ക് ഓടിച്ചിരുന്ന അര്‍ജുന്‍ലാല്‍ യാദവ്, ട്രക്ക് ഉടമസ്ഥനായ അദ്ദേഹത്തിന്റെ പിതാവ് ജഗ്ദീഷ് പ്രസാദ് എന്നിവര്‍ക്കെതിരെയാണ് പശുക്കടത്തിന്റെ പേരില്‍ കേസെടുത്തത്.
ജയ്പൂരിലെ കന്നുകാലി മേളയില്‍ പങ്കെടുത്ത് നാട്ടിലേയ്ക്ക് മടങ്ങുമ്പോളാണ് ഗോരക്ഷ ഗുണ്ടകള്‍ പെഹ്ലു ഖാനേയും സംഘത്തേയും ആക്രമിച്ചത്.