പരിശീലന കാലയളവില്‍ നടപ്പാക്കാനുള്ള കാര്യങ്ങളാണ് മത്സരാര്‍ത്ഥികള്‍ സമിതിക്ക് മുമ്പാകെ അക്കമിട്ട് നിരത്തി.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി രവി ശാസ്ത്രി തുടരും. കപില്‍ ദേവ് സമിതി നടത്തിയ അഭിമുഖത്തിനൊടുവിലാണ് തീരുമാനം. അഭിമുഖത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടിയത് രവി ശാസ്ത്രിയാണെന്ന് തീരുമാനം പ്രഖ്യാപിച്ചുകൊണ്ട് കപില്‍ അറിയിച്ചു.
മൈക്ക് ഹസി രണ്ടാമതും ടോം മൂഡി മൂന്നാമതും എത്തി. വേതനവും കാലാവധിയും ബിസിസിഐ തീരുമാനിക്കുമെന്നും കപില്‍ അറിയിച്ചു. അതേസമയം കോച്ച് നിയമനവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ അഭിപ്രായം തേടിയിട്ടില്ലെന്നും കപില്‍ ദേവ് വ്യക്തമാക്കി. രവി ശാസ്ത്രി, മുന്‍ ഓസീസ് ഓള്‍റൗണ്ടറും ശ്രീലങ്കന്‍ കോച്ചുമായിരുന്ന ടോം മൂഡി, മുന്‍ ന്യൂസിലാന്‍ഡ് കോച്ച് മൈക്ക് ഹസി, മുന്‍ വിന്‍ഡീസ് ഓള്‍റൗണ്ടറും അഫ്ഗാനിസ്ഥാന് കോച്ചുമായ ഫില്‍ സിമ്മണ്‍സ്, മുന്‍ ഇന്ത്യന്‍ ടീം മാനേജര്‍ ലാല്‍ ചന്ദ് രജ്പുത്, മുന്‍ ഇന്ത്യന്‍ ടീം ഫീല്‍ഡിംഗ് കോച്ച് റോബിന് സിംഗ് എന്നിവരാണ് മത്സരരംഗത്തുണ്ടായിരുന്നത്. സിമ്മണ്‍സ് ഇന്ന് പിന്മാറിയിരുന്നു.
പരിശീലന കാലയളവില്‍ നടപ്പാക്കാനുള്ള കാര്യങ്ങളാണ് മത്സരാര്‍ത്ഥികള്‍ സമിതിക്ക് മുമ്പാകെ അക്കമിട്ട് നിരത്തി. ഇതിലാണ് മറ്റ് നാല് പേരെയും പിന്തള്ളി രവി ശാസ്ത്രി ഒന്നാമതെത്തിയത്. ശാസ്ത്രിയ്ക്ക് പുറമെ അദ്ദേഹത്തിന്റെ പരിശീലക സംഘത്തില്‍ അംഗങ്ങളായ കോച്ച് സഞ്ജയ് ബംഗാര്‍, ബൗളിംഗ് പരിശീലകന് ഭരത് അരുണ്‍, ഫീല്‍ഡിംഗ് പരിശീലകന് ആര് ശ്രീധര്‍ എന്നിവര്‍ക്കും പകരക്കാരെ കണ്ടെത്തേണ്ടതുണ്ട്.