ഒമർ അബ്ദുള്ളയുടെ കുടുംബം ഈ ആഴ്ചയിൽ രണ്ട് തവണ അദ്ദേഹത്തെ കണ്ടുവെന്നാണ് റിപ്പോർട്ട്.
ജമ്മുകശ്മീരിന്റെ പ്രത്യേക പ്രത്യേക പദവി റദ്ദാക്കുന്നതിന്റെ ഭാഗമായി തടവിലാക്കപ്പെട്ട കാശ്മീരിലെ നേതാക്കൾക്കളിൽ മുൻ മുഖ്യമന്ത്രിമാരായ നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ളയെയും മെഹബൂബ മുഫ്തിയെയും, ഫാറൂഖ് അബ്ദുള്ളയെയും ബന്ധുക്കളെ കാണാൻ അനുവദിച്ചെന്ന് റിപ്പോർട്ട്. ആഗസ്റ്റ് 5 മുതൽ വീട്ടു തടങ്കലിലാക്കപ്പെട്ട ഇരുവരെയും കുറച്ച് വിവരങ്ങളില്ലെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. എന്നാൽ ഒമർ അബ്ദുള്ളയുടെ കുടുംബം ഈ ആഴ്ചയിൽ രണ്ട് തവണ അദ്ദേഹത്തെ കണ്ടുവെന്നാണ് എൻഡിടിവി റിപ്പോർട്ട്.
ഒമറിന്റെ സഹോദരി സഫിയയും മക്കളും ഒമറുമായി കുടിക്കാഴ്ച നടത്തിയെന്നും 20 മിനിറ്റ് സമയം മാത്രമാണ് അനുവദിച്ചത്. അദ്ദേഹത്തിന് അറസ്റ്റിനെ തുടർന്ന് താടി വളർന്നിട്ടുണ്ടെന്നും എൻഡിടിവി റിപ്പോർട്ടിൽ പറയുന്നു. ശ്രീനഗറിലെ ഹരിനിവാസിലാണ് അദ്ദേഹത്തെ താമസിപ്പിച്ചിട്ടുള്ളത്.
കഴിഞ്ഞ വ്യാഴാഴ്ച മാതാവും സഹോദരിമാരും മെഹബൂബ മുഫ്തിയെ കണ്ടെന്നാണ് മറ്റൊരു റിപ്പോർട്ട്. ടൂറിസം വകുപ്പിന്റെ ചെസ്മാഷാഹി ബംഗ്ലാവിലാണ് പിഡിപി പ്രസിഡന്റായ മെഹബൂബ മുഫ്തിയുള്ളത്. ഇത് സബ് ജയിലായി പ്രഖ്യാപിച്ച ശേഷമാണ് മെഹബൂബയെ ഇങ്ങോട്ട് മാറ്റിയത്.
സിപിഎം കാശ്മീർ എംഎൽഎ യൂസഫ് തരിഗാമിയെ കാണാൻ പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചുരി സുപ്രിം കോടതി അനുമതിയോടെ കാശ്മീരിലെത്തിയതിന് പിന്നാലെയാണ് തടങ്കലിൽ കഴിയുന്ന മറ്റ് നേതാക്കളും ബന്ധുക്കളെ കണ്ടതായുള്ള റിപ്പോര്ട്ട് പുറത്ത് വരുന്നത്.
ഹോളിവുഡ് ചിത്രങ്ങൾ കണ്ടും ജിമ്മിൽ വ്യായാമം ചെയ്തുമാണ് ഒമർ തടങ്കൽ ദിനങ്ങൾ തളളിനീക്കുന്നതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ധാരാളം ഹോളിവുഡ് ചിത്രങ്ങളുടെ ഡിവിഡികൾ ഒമറിനായി എത്തിച്ചു നൽകുന്നുണ്ട്. ഇതിന് പുറമെ കൊട്ടാര സമാനമായ ഗസ്റ്റ് ഹൗസ് പരിസരത്ത് പ്രഭാത നടത്തത്തിനും അനുമതി നൽകിയിട്ടുണ്ട്. അനുവദിച്ച് നൽകിയ നോട്ട് ബുക്കിൽ ഒമർ കുറിപ്പുകൾ എഴുതുന്നത് കാണാമെന്നും ഗസ്റ്റ് ഹൗസ് വൃത്തങ്ങളെ ഉദ്ദരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
എന്നാൽ, പുസ്തക വായനയിൽ മുഴുകിയാണ് പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തി തന്റെ ഏകാന്ത തടങ്കൽ ജീവിതം കഴിച്ചു കൂട്ടുന്നതെന്ന് മറ്റ് കശ്മീർ ടൂറിസം വകുപ്പിന് കീഴിലുള്ള ചഷ്മെ ഷഹിയിലാണ് മുൻ മുഖ്യമന്ത്രി കൂടിയായ മെഹബൂബയെ പാർപ്പിച്ചിരിക്കുന്നത്.
ഇതിനിടെ കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനോടനുബന്ധിച്ച് കശ്മീർ താഴ് വരയിൽ നിലനിന്നിരുന്ന നിയന്ത്രണങ്ങൾ സർക്കാർ ഇളവ് വരുത്തുന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു. ഇന്ത്യൻ സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത് ജമ്മു കശ്മീരിലെ സുരക്ഷാ സ്ഥിതിഗതികൾ പരിശോധിക്കാനെത്തിയതിന് പിന്നാലെയായിരുന്നു നിയന്ത്രണങ്ങളിൽ അയവ് വരുത്തിയത്.