പാരിസിൽ വെച്ചാണ് റാഫേൽ വിമാനങ്ങളുടെ കൈമാറ്റച്ചടങ്ങ് നടക്കുക.
ഇന്ത്യൻ എയർഫോഴ്സിന്റെ ലിവറിയില്‍ സജ്ജമാക്കിയ റാഫേൽ യുദ്ധവിമാനങ്ങളുടെ ചിത്രങ്ങൾ പുറത്ത്. ഈ മാസമവസാനത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമാകാൻ ഒരുങ്ങുന്ന വിമാനങ്ങളുടെ ചിത്രങ്ങളാണ് കമ്പനി പുറത്തു വിട്ടിരിക്കുന്നത്.
പാരിസിൽ വെച്ചാണ് റാഫേൽ വിമാനങ്ങളുടെ കൈമാറ്റച്ചടങ്ങ് നടക്കുക. കരാർ പ്രകാരം 36 വിമാനങ്ങളാണ് കമ്പനി നല്‍കേണ്ടത്. ഇവ ഏറ്റുവാങ്ങാൻ ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്, എയർ ചീഫ് മാർഷൽ ബിഎസ് ധനോവ എന്നിവര്‍ നേരിട്ട് ചെല്ലുമെന്നാണ് അറിയുന്നത്.
അനിൽ അംബാനിക്ക് റാഫേലിന്റെ അനുബന്ധ കരാറുകൾ ലഭിക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി സമാന്തര നീക്കങ്ങൾ നടത്തിയെന്നതടക്കമുള്ള അഴിമതിയാരോപണങ്ങൾക്കൊടുവിലാണ് വിമാനം രാജ്യത്തെത്തുന്നത്.
റാഫേൽ കരാറിനോടൊപ്പം വരുന്ന 30,000 കോടിയോളം വരുന്ന തുകയുടെ ഓഫ്സെറ്റ് കരാറുകളും ഒരു ലക്ഷം കോടി രൂപയുടെ ലൈഫ് സൈക്കിൾ കോസ്റ്റ് കരാറും പൊതുമേഖലാ സ്ഥാപനമായ എച്ച്എഎലിന് കിട്ടേണ്ടിയിരുന്നത് വിമാനനിർമാണത്തിൽ യാതൊരു മുൻപരിചയവുമില്ലാത്ത ഒരു സ്വകാര്യ സ്ഥാപനത്തിന് നൽകിയെന്നാണ് ആരോപണമുയർന്നത്. ഈ സ്വകാര്യസ്ഥാപനം അനിൽ അംബാനിയുടേതാണ്. രാജ്യത്തിന്റെ ഖജനാവിന് 41,000 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നും ആരോപണമുണ്ടായി.
കോൺഗ്രസ്സ് ഭരണകാലത്ത് 526 കോടി രൂപയ്ക്ക് ഒരു വിമാനം വാങ്ങാമെന്നായിരുന്നു കരാർ. ഇത് മോദി സർക്കാർ എത്തിയപ്പോൾ 1670 കോടിയിലെത്തി.
അതെസമയം ദേശസുരക്ഷയുടെ പേരിൽ റാഫേൽ സംബന്ധിച്ച വിവരങ്ങൾ സർക്കാർ അടച്ചു വെക്കുകയാണുണ്ടായത്.