കേന്ദ്ര മന്ത്രിയുടെ പ്രസ്താവന ഉത്തരേന്ത്യക്കാരെ അപമാനിക്കുന്നതാണെന്ന് പ്രിയങ്ക ഗാന്ധി
രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെന്നും തൊഴിലവസരങ്ങൾ ഇല്ലാതായിക്കൊണ്ടിരിക്കുകയുമാണെന്ന റിപ്പോര്‍ട്ടുകൾ നിഷേധിച്ച് കേന്ദ്ര മന്ത്രി സന്തോഷ് ഗാഗ്വാര്. രാജ്യത്ത് തൊഴിലവസരങ്ങൾക്ക് കുറവില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം ഉത്തരേന്ത്യയിൽ യോഗ്യരായ ഉദ്യോഗാർത്ഥികളാണ് ഇല്ലാത്തത്തെന്നും പ്രതികരിച്ചു. ബറേലിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ വിവാദ പ്രസ്താവനയെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
രാജ്യത്ത് തൊഴിലവസരങ്ങൾക്ക് ക്ഷാമമില്ലെന്നാണ് തന്റെ അഭിപ്രായം, ഉത്തരേന്ത്യയിൽ റിക്രൂട്ട്മെന്റിനായി വരുന്ന കമ്പനികൾ തങ്ങൾ ഉദ്ദേശിക്കുന്ന തസ്തികയിലേക്ക് ആവശ്യമായ യോഗ്യതയുള്ളവരെ കണ്ടെത്താൻ കഴിയുന്നില്ലെന്ന് പലപ്പോഴും പരാതിപ്പെടുകയാണ് ചെയ്യുന്നത്- മന്ത്രി പറയുന്നു.
#WATCH MoS Labour & Employment, Santosh K Gangwar says, "Desh mein rozgaar ki kami nahi hai. Humare Uttar Bharat mein jo recruitment karne aate hain is baat ka sawaal karte hain ki jis padd (position) ke liye hum rakh rahe hain uski quality ka vyakti humein kum milta hai." (14/9) pic.twitter.com/qQtEQA89zg
— ANI (@ANI) September 15, 2019
തൊഴിൽ മന്ത്രാലയത്തിന്റെ ചുമതലയുള്ള വ്യക്തിയാണ് താൻ, അതിനാൽ ഇക്കാര്യം ദിനം പ്രതി പരിശോധിക്കുന്നുണ്ട്. അതിനാൽ തന്നെ രാജ്യത്ത് തൊഴിൽ ക്ഷാമില്ല എന്ന് ഉറപ്പിച്ച് പറയാനാവും. നമുക്ക് എംപ്ലോയ്മെന്റ് എക്സചേഞ്ചുകളുണ്ട്. മറ്റൊരു സംവിധാനം വികസിപ്പിച്ചെടുക്കുന്നുമുണ്ട്. തൊഴിൽ മന്ത്രാലയം സ്ഥിതിഗതികൾ നിരന്തരം നിരീക്ഷിച്ച് വരികയാണെന്നും അദ്ദേഹം പറയുന്നു.
യുവാക്കൾക്കിടയിൽ തൊഴിൽ പ്രതിസന്ധി ഏപ്രിൽ മുതൽ ജൂൺ വരെയുള്ള സാമ്പത്തിക പാദത്തിൽ ഏഴ് വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ എത്തിയെന്ന റിപ്പോർട്ടുകള്‍ക്ക് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണമെന്നതും ശ്രദ്ധേയമാണ്. ഉൽപ്പാദന മേഖലയിലും കാർഷിക ഉൽപാദനത്തിലും ഗണ്യമായ ഇടിവുണ്ടായതിന്റെ ഫലമാണ് സാമ്പത്തിക മാന്ദ്യം സംഭവിച്ചതെന്ന് സ്റ്റാറ്റിസ്റ്റിക്സ്, പ്രോഗ്രാം മന്ത്രാലയത്തിന്റെ പ്രസ്താവനയിലും വ്യക്തമാക്കിയിരുന്നു.
അതിനിടെ, സന്തോഷ് ഗാംഗ്വാറിന്റെ നിലപാടിനെ വിമർശിച്ച് കോണ്‍ഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി രംഗത്തെത്തി. കേന്ദ്ര മന്ത്രിയുടെ പ്രസ്താവന ഉത്തരേന്ത്യക്കാരെ അപമാനിക്കുന്നതാണെന്ന് പ്രിയങ്ക തന്റെ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ ആരോപിച്ചു.