2003 മുതൽ 1,017 സ്ത്രീകൾ ഗാർഹിക പീഡനങ്ങളാൽ കൊല്ലപ്പെട്ടുവെന്നും, ഈ വർഷം ഇതുവരെ 42 കൊലപാതകങ്ങൾ നടന്നുവെന്നും പറയുന്നു.
ഭര്ത്താക്കന്മാരാലും മുന്‍ പങ്കാളിമാരാലും സ്ത്രീകള്‍ കൊല്ലപ്പെടുന്നതിനെതിരെ നടപടി ആവശ്യപ്പെട്ട് സ്പെയിനില്‍ സ്ത്രീകളുടെ വന്‍ പ്രതിഷേധം. ‘ഫെമിനിസ്റ്റ് അടിയന്തരാവസ്ഥ’ പ്രഖ്യാപനം എന്ന വിളിച്ച പ്രതിഷേധം സ്പെയിനിലെ 250 ലേറെ പട്ടണങ്ങളിലാണ് നടന്നത്. ഈ വര്‍ഷം മാത്രം 42 സ്ത്രീകളാണ് ഭര്ത്താക്കന്മാരാലും മുന്‍ പങ്കാളികളാലും കൊല്ലപ്പെട്ടത്. ഇതിനെതിരെ കാണിക്കുന്ന അലംഭാവത്തില്‍ പ്രതിഷേധിച്ചായിരുന്നു ഫെമിനിസ്റ്റ് എമര്‍ജന്‍സി പ്രതിഷേധം.
സ്പാനിഷ് ഗവണ്മെന്റിന്റെ കണക്കുകൾ പ്രകാരം 2003 മുതൽ 1,017 സ്ത്രീകളാണ് കൊല്ലപ്പെട്ടത്. 32 കുട്ടികൾക്കാണ് അമ്മയില്ലാതായത്. എന്നിട്ടും രാഷ്ട്രീയ നേതൃത്വവും മാധ്യമങ്ങളും നിസ്സംഗത പുലര്‍ത്തുന്നു എന്ന് ആരോപിച്ചായിരുന്നു സ്ത്രീകൾ തെരുവിലിറങ്ങിയത്. രാത്രി എട്ട് മണിയോടെ മാഡ്രിഡ്, ബാഴ്സലോണ, വലൻസിയ, ബിൽബാവോ, ടാരഗോണ, സലാമാങ്ക, സെവില്ലെ, അലികാന്റെ തുടങ്ങിയ നഗരങ്ങളിൽ ആയിരങ്ങൾ പ്രതിഷേധത്തിൽ പങ്കെടുത്തു.
‘ക്രൂരമായ കൊലപാതകം, ബലാത്സംഗം, ആക്രമണം, പീഡോഫീലിയ (കുട്ടികളെ ലൈംഗിമായി ചൂഷണം ചെയ്യൽ), കൂട്ട ആക്രമണം തുടങ്ങിയവ ഏറ്റവും കൂടുതലായി കണ്ടുവരുന്ന വേനല്‍ക്കാലമാണിത്’ എന്ന് ഫെമിനിസ്റ്റ് അടിയന്തരാവസ്ഥ എന്ന പരിപാടിയുടെ സംഘാടകര്‍ പറയുന്നു. ‘ലിംഗാധിഷ്ഠിത അക്രമം ഒരു ദശകത്തിലെ ഏറ്റവും വലിയ നിരക്കില്‍ എത്തി. എന്നിട്ടും ഒന്നും സംഭവിച്ചിട്ടില്ലെന്ന മട്ടില്‍ ഇനിയൊരു സ്കൂള്‍ കാലമോ പാർലമെൻറ് കാലമോ തുടങ്ങാന്‍ ഞങ്ങള്‍ അനുവദിക്കില്ല. ഇതൊരു അടിയന്തരാവസ്ഥയാണ്.
മെഴുകുതിരികൾ, വിളക്കുകൾ, ടോർച്ചുകൾ, മൊബൈൽ ഫോണുകൾ എന്നിവ തെളിയിച്ചുകൊണ്ട് ഒത്തുചേരാൻ സംഘാടകർ ആളുകളോട് ആവശ്യപ്പെട്ടു. സ്പെയിനിന്റെ ആക്ടിംഗ് പ്രധാനമന്ത്രിയും സോഷ്യലിസ്റ്റ് പാർട്ടി നേതാവുമായ പെഡ്രോ സാഞ്ചസ് പ്രതിഷേധത്തിന് പിന്തുണ നല്കി. സ്ത്രീകൾക്കെതിരായ അക്രമണത്തെ ചെറുക്കുന്നതിൽ ഒരിഞ്ചുപോലും പിന്നാക്കം പോകില്ലെന്ന് അദ്ദേഹം പറഞ്ഞു.
എന്നാൽ പ്രതിഷേധക്കാരായ സ്ത്രീകൾക്കെതിരെയുള്ള നിലപാടുകളുമായി വലതുപക്ഷ പാർട്ടിയായ വോക്സ് പാർട്ടി രംഗത്തെത്തി. മാനസിക രോഗമുള്ള സ്ത്രീകളാണ് പ്രതിഷേധവുമായി എത്തിയിട്ടുള്ളതെന്ന് പാർട്ടി ആരോപിച്ചു. ഗാർഹിക പീഡനങ്ങൾക്കെതിരായ നിയമം പിൻവലിക്കണമെന്നതാണ് പാർട്ടിയുടെ ആവശ്യം.