‘ഒരു ഫുട്ബോള്‍ രാജ്യത്തിന്റെ പിറവി’ എന്ന ആകര്ഷകവാക്യവുമായി ഇന്ത്യന്‍ സൂപ്പര്‍ ലീഗിന് പന്തുരുണ്ടു തുടങ്ങി. ഈ അവസരത്തില്‍ തന്നെ വളരെ മയപ്പെടുത്തി ഒരു കാര്യം ഓര്‍മ്മപ്പെടുത്തട്ടെ; നമ്മുടെ രാജ്യത്ത് ഫുട്ബോള്‍ കളിക്കാന്‍ തുടങ്ങിയിട്ട് 125 ലേറെ വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു! കയ്പ്പേറിയ, ഒഴിവാക്കാന്‍ പറ്റാത്ത വൈരുദ്ധ്യമാണിത്.
വര്‍ഷങ്ങളായി നമ്മുടെ രാജ്യത്തുടനീളമുള്ള സ്കൂളുകളിലും കോളേജുകളിലും ഏറ്റവും പ്രയപ്പെട്ട കായികയിനം ഫുട്ബോള്‍ തന്നെയാണ്. സ്വാതന്ത്രലബ്ദിക്കുശേഷം ദശാബ്ദങ്ങളോളം ക്രിക്കറ്റിനെക്കാളും ഹോക്കിയേക്കാളും രാജ്യത്ത് തിരയടിച്ചിരുന്നത് ഫുട്ബോളിനോടുള്ള പ്രിയം തന്നെയായിരുന്നു.
പതനം അതിനുശേഷമായിരുന്നു.
എങ്ങനെയാണ് പ്രഥമ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ ഫുട്ബോള്‍ ചാമ്പ്യനായതും 1956ലെ മെല്‍ബണ്‍ ഒളിമ്പിക്സില്‍ നാലാം സ്ഥാനത്തെത്തിയതും! അവിടെ നിന്നാണ് ഈ കായികവിനോദം നാശത്തിന്റെ പടുകുഴിയിലേക്ക് വീണത്.
അതൊരു ദുഃഖകഥയായെ നമുക്കോര്ക്കാന് പറ്റൂ. കാഴ്ചപ്പാടുകളില്ലാതെയും ഭാവനാശൂന്യമായ പ്രവര്‍ത്തികളിലൂടെയും അവസരങ്ങള്‍ തുലച്ചുമാണ് അത്തരമൊരു കഥ നമ്മള് സൃഷ്ടിക്കുന്നത്. ഫുട്ബോളിന് മാത്രമല്ല, മറ്റു കായികയിനങ്ങള്‍ക്കും ഇവിടെ ഈ ദുര്‍ഗതി ഉണ്ടായിട്ടുണ്ട്. മര്‍ക്കടമുഷ്ടികൊണ്ട് സ്ഥാനങ്ങള്‍ തരപ്പെടുത്തിയ കഴിവുകെട്ടവരും അഹങ്കാരികളുമായ കായികമേലാളന്മാരാണ് ഇതിനെല്ലാം കാരണം.
ഈ കായികയിനത്തിന് ഉയര്‍ച്ച ഉണ്ടാക്കാനും കൂടുതല്‍ പ്രചാരമുണ്ടാക്കാനും കഴിവുള്ള, മത്സരബുദ്ധിയോടെ കാര്യങ്ങള്‍ വിജയകരമായി മുന്നോട് കൊണ്ടുപോകാനറിയുന്നവരുടെ അഭാവമാണ് നമ്മുടെ കായികമേഖല അനുഭവിക്കുന്നത്.
യാഥാസ്ഥിതിക കാഴ്ചപ്പാടാണ് ഫുട്ബോള്‍ ഫെഡറേഷനിലുള്ളവര് ഇപ്പോഴും വച്ചുപുലര്‍ത്തുന്നത്. യാതൊരുവിധ സന്ദേഹവുമില്ലാതെ ഞാനൊരു കാര്യം പറയട്ടെ; ഇന്ത്യന്‍ ഫുട്ബോള്‍ ഊര്‍ദ്ധശ്വാസം വലിക്കുകയാണ്; നിലവില്‍ ഇന്ത്യയുടെ റാങ്ക് 158 ആണ്. അതില്‍ നിന്ന് തന്നെ ലോകത്തിന് കാര്യങ്ങളെല്ലാം മനസ്സിലാക്കാവുന്നതേയുള്ളൂ.
ഇത്തവണത്തെ ലോകകപ്പ് ഫുട്ബോളില്‍ തങ്ങളുടെ സ്ഥാനം അടയാളപ്പെടുത്തിയ ചില രാജ്യങ്ങളുണ്ടായിരുന്നു; ലാറ്റിന്‍ അമേരിക്കയില്‍ നിന്നുള്ള കോസ്റ്റ റിക്ക, ആഫിക്കന്‍ രാജ്യങ്ങളായ ഘാന, കാമറൂണ്‍, യൂഗോസ്ലോവിയായില് നിന്ന് വേര്‍പിരിഞ്ഞ ക്രോയേഷ്യ- ഇവയെല്ലാം ചെറുതും ദരിദ്രവുമായ രാജ്യങ്ങളാണ്. എന്നിട്ടും അവര്‍ക്ക് ലോകഫുട്ബോളില് അവരുടെതായ അടയാളം പതിപ്പിക്കാന്‍ കഴിഞ്ഞു.
ഇന്ത്യയില്‍ ഫുട്ബോളിന് ആരാധകരില്ലെന്ന് പറയരുത്. നമ്മുടെ നഗരങ്ങളില്‍ യൂറോപ്യന്‍ ഫുട്ബോള്‍ മത്സരങ്ങള്‍ കാണുന്ന നിരവധി ആളുകളുണ്ട്. ഇന്ത്യയില്‍ ഫുട്ബോള്‍ എന്ന കായിക മത്സരത്തിനോട് താല്പര്യമുണ്ടെന്ന് ഈ കാര്യം തന്നെ തെളിയിക്കുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് പ്രസക്തമാകുന്നത്.
ചില വിമര്‍ശകര്‍ ഐ എസ് എല്ലിനെതിരെ ഉയര്‍ത്തുന്ന വാദം സ്വകാര്യ വ്യക്തികള്‍ സംഘടിപ്പിക്കുന്ന ഈ ടൂര്‍ണമെന്റ് വര്‍ഷത്തില്‍ പത്താഴ്ച മാത്രമാണ് നടക്കുന്നത്. ഇതിലൂടെ എങ്ങനെയാണ് നമ്മുടെ ഫുട്ബോളിന് സമ്പൂര്‍ണ്ണമായൊരു മാറ്റം സാധ്യമാകുന്നതെന്നാണ്? മറ്റു ചിലരാകട്ടെ വിദേശ താരങ്ങളുടെ മികവിലാണ് സംശയം പ്രകടിപ്പിക്കുന്നത്. അത്രവലിയ താരങ്ങളെയുമൊന്നുമല്ല കളിക്കാന്‍ കൊണ്ടുവന്നിരിക്കുന്നത്, അങ്ങിനെയുള്ളവര്ക്കൊപ്പം കളിക്കുന്നതുകൊണ്ട് നമ്മുടെ നാട്ടിലെ പ്രതിഭയുള്ള കളിക്കാര്‍ക്ക് എന്തെങ്കിലും പ്രയോജനം കിട്ടുമോ എന്നാണ് അവരുടെ ചോദ്യം.
ഇത്തരം വിമര്‍ശനങ്ങള്‍ അടിസ്ഥാനമില്ലാത്തതാണ്. ചരിത്രം പരിശോധിക്കുകയാണെങ്കില്‍ ഇത്തരം പ്രൊഫഷണല്‍ ലീഗുകള്‍ കൂടുതല്‍ കളിയാരാധകരെ സൃഷ്ടിക്കുകയും ആ കായികയിനത്തിന്റെ അന്തര്‍ലീനമായ സാധ്യതകള്‍ യാഥാര്‍ത്ഥ്യമാക്കുകയും ചെയ്യുന്നതുകാണാം. അടുത്ത സമയത്ത് നടന്ന കബഡി ലീഗ് ഇതിന് ഏറ്റവും നല്ല ഉദാഹരണമാണ്.
ഇതുപോലൊരു ലീഗില്‍ ലോകോത്തര താരങ്ങള്‍ കളിക്കുന്നില്ലെന്നത് അത്രവലുതായി ശ്രദ്ധിക്കേണ്ട കാര്യമില്ല. നിലവില്‍ ലോക ഫുട്ബോളിലുള്ള സൂപ്പര്‍താരങ്ങളെ ലഭിക്കുക എന്നത് ബുദ്ധിമുട്ടു തന്നെയാണ്. ഐഎസ്എല്ലിന്റെ ഇപ്പോഴത്തെ സാമ്പത്തികാവസ്ഥയില്‍ അത്തരം താരങ്ങള്‍ക്ക് വില പറയുന്നതും പ്രയാസമാണ്. അതേസമയം ഇപ്പോള്‍ കളിക്കുന്ന താരങ്ങളില്‍ നിന്ന് നമ്മുടെ കളിക്കാര്‍ക്ക് പഠിക്കാന്‍ ഏറെയുണ്ടുതാനും.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഐഎംജി-റിലയന്‍സ് ഐഎസ്എല്‍ സങ്കല്‍പ്പവുമായി നടക്കാന്‍ തുടങ്ങിയിട്ട്. എന്നാല്‍ ഫെഡറേഷനുമായുള്ള അഭിപ്രായവ്യത്യാസങ്ങള്‍ മൂലം അവരുടെ ആഗ്രഹത്തിന് തടസം നേരിട്ടുകൊണ്ടിരുന്നു. എങ്കിലും പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും എന്ന പ്രതീക്ഷയുണ്ടായിരുന്നു. കൃത്യമായ തയ്യാറെടുപ്പുകളോടെ ആരംഭിച്ച ഇന്ത്യന്‍ സൂപ്പര്‍ ലീഗ് നമ്മുടെ രാജ്യത്ത് ഫുട്ബോളിനെ ശക്തിപ്പെടുത്തും എന്നുതന്നെയാണ് കരുതുന്നത്. പ്രാദേശിക താരങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരാനും ഫ്രാഞ്ചൈസികളുടെ കീഴിലുള്ള അക്കാദമികളില്‍ പുതിയകളിക്കാര്ക്ക് നല്ല ശിക്ഷണം നല്‍കാനും ഐ എസ്എല്ലിന് സാധിക്കും.
വന്‍കിടക്കാരാണ് ഐഎസ്എല്‍ ടീമുകളുടെയും ഉടമസ്ഥരാണെന്നതാണ് ഐപിഎല്‍ ക്രിക്കറ്റുമായി ഇതിനെ സാമ്യപ്പെടുത്തുന്നത്. അതിന്റെതായൊരു തിളക്കവും താരപ്പകിട്ടും ഐഎസ്എല്ലിനും ഉണ്ട്. ഐപിഎല്ലില്‍ ഉള്ളതുപോലെ ഒരു ‘മി ടൂ സിന്‍ഡ്രോം’ ഐസിഎല്ലിലും കാണാം. സാരമില്ല, അതുഗുണം ചെയ്യുകയേയുള്ളൂ.
സച്ചിന് തെന്‍ഡുല്‍ക്കര്‍,സൗരവ് ഗാംഗുലി, എം എസ് ധോണി,വിരാട് കോഹ് ലി, രണ്‍ബീര്‍ കപൂര്‍,അഭിഷേക് ബച്ചന്, ജോണ്‍ എബ്രഹാം എന്നിവര്‍ക്കൊക്കെ ഐസിഎല്‍ ടീമുകളുണ്ട്. ഇവരൊക്കെ തന്നെയാണ് ഈ ടൂര്‍ണമെന്റിന്റെ പ്രധാന ആകര്‍ഷണവും ലീഗിന്റെ സ്പോണസര്‍ഷിപ്പ് താല്പര്യം കൂട്ടുന്നതും.
ഐഎസ്എല്‍ എന്ത് അനന്തരഫലമാണ് ഇന്ത്യന്‍ ഫുട്ബോളില്‍ ഉണ്ടാക്കാന്‍ പോകുന്നതെന്നാണ് പ്രധാന ചോദ്യം. പ്രഥമഘട്ടം കൊണ്ടു തന്നെ ഐഎസ്എല്ലിന് ഫുട്ബോളിന്റെ നിലവാരം ഉയര്‍ത്താന്‍ സാധിക്കും എന്നു കരുതുക പ്രയാസം. ഞാന്‍ വിശ്വസിക്കുന്നത്, രണ്ടാമത്തെയോ മൂന്നാമത്തെയോ ഘട്ടത്തിലായിരിക്കും ഐഎസ്എല്ലിന്റെ യഥാര്‍ത്ഥ സത്ത പ്രകടമാകുന്നതെന്നാണ്.
ഇന്ത്യന്‍ ഫുട്ബോളിനെ പുനരുജ്ജീവിപ്പിക്കാനുള്ള ഒരു ശുദ്ധീകരണം ഐഎസ്എല്‍ വാഗ്ദാനം ചെയ്യുന്നു. 12 വര്‍ഷത്തിനുള്ളില്‍ ഇതു സാധ്യമാക്കി 2026 ലെ ലോകകപ്പിന് ഇന്ത്യക്ക് കളിക്കാന്‍ സാധിക്കുമെന്ന് വിശ്വസിക്കാം. വലിയൊരു മോഹം തന്നെയാണിത്. അത് സാധ്യമാകണമെങ്കില്‍ നമ്മള് കാര്യങ്ങള്‍ ഇപ്പോഴെ ഗൗരവമായി എടുത്തു തുടങ്ങണം.