സമരം തുടങ്ങി അഞ്ചാം ദിവസം തന്നെ തങ്ങളുടെ ഭൂരിഭാഗം ആവശ്യങ്ങളും മാനേജ്‌മെന്റ് അംഗീകരിച്ചരുന്നതാണെന്നും എസ് എഫ് ഐയുടെ അവകാശ വാദം തെറ്റാണെന്നും മറ്റ് സംഘടനകള്‍
ലോ അക്കാദമി സമരം എസ്എഫ്‌ഐ അവസാനിപ്പിച്ചു. എന്നാല്‍ പ്രിന്‍സിപ്പല്‍ രാജിവയ്ക്കണമെന്ന നിലപാടില്‍ നിന്നും എസ് എഫ് ഐ മലക്കം മറിയുകയാണെന്ന് സമരത്തിനുള്ള മറ്റ് സംഘടനകള്‍ ആരോപിച്ചു. രാവിലെ 11.30ന് അക്കാദമി മാനേജ്‌മെന്റുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് എസ്എഫ്‌ഐയുടെ തീരുമാനം വന്നത്.
രാവിലത്തെ ചര്‍ച്ചയില്‍ നിന്നും എസ്എഫ്‌ഐ ഒഴികെയുള്ള എല്ലാ സംഘടനകളും ഒഴിവായി നിന്നിരുന്നു. എന്നാല്‍ അഞ്ച് കൊല്ലത്തേക്ക് ലീവ് എടുക്കാമെന്ന് പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ സമ്മതിച്ചതിനെ തുടര്‍ന്നാണ് തങ്ങള്‍ സമരത്തില്‍ നിന്നു പിന്‍മാറിയതെന്ന് എസ്എഫ്‌ഐ നേതാക്കള്‍ പറഞ്ഞു. അതേ സമയം സമരം തുടരാന്‍ തന്നെയാണ് മറ്റ് വിദ്യാര്‍ത്ഥി സംഘടനകളുടെയും തീരുമാനം. പ്രിന്‍സിപ്പല്‍ രാജിവയ്ക്കുന്നതായി ലെറ്റര്‍പാഡില്‍ എഴുതി കോളേജ് മാനേജ്‌മെന്റ് അത് അംഗീകരിച്ചാലല്ലാതെ തങ്ങള്‍ സമരത്തില്‍ നിന്നും പിന്നോട്ടില്ലെന്നാണ് ഇവരുടെ നിലപാട്. സമരത്തില്‍ രാഷ്ട്രീയ കക്ഷികളെ ആരെയും പിന്തുണയ്ക്കാതെ നിലകൊള്ളുന്ന ഹോസ്റ്റലിലെ പെണ്‍കുട്ടികളുടെ സംഘവും ഇതേ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്.
സമരം തുടങ്ങി അഞ്ചാം ദിവസം തന്നെ തങ്ങളുടെ ഭൂരിഭാഗം ആവശ്യങ്ങളും മാനേജ്‌മെന്റ് അംഗീകരിച്ചരുന്നതാണെന്നും എന്നാല്‍ ലക്ഷ്മി നായരുടെ കാര്യത്തില്‍ മാത്രമായിരുന്നു എതിര്‍പ്പുണ്ടായിരുന്നതെന്നും വിവിധ വിദ്യാര്‍ത്ഥി സംഘടനകള്‍ ഒത്തുചേര്‍ന്ന വിദ്യാര്‍ത്ഥി ഐക്യം വിശദീകരിച്ചു. ലക്ഷ്മി നായരുടെ വിഷയമാണ് തങ്ങളുടെ മുഖ്യപ്രശ്‌നമെന്നതിനാലാണ് സമരം ഇപ്പോഴും നീളുന്നത്. പ്രിന്‍സിപ്പല്‍ രാജിവയ്ക്കാതെ സമരത്തില്‍ നിന്നും പിന്മാറുന്ന എസ്എഫ്‌ഐ ഈ സമരത്തില്‍ പങ്കെടുത്തത് കേവലം പ്രഹസനം മാത്രമായിരുന്നെന്നും അവര്‍ ആരോപിക്കുന്നു.
എസ് എഫ് ഐയുടെ പിന്മാറ്റം കോളേജിലെ പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രതിഷേധം ഉണ്ടാക്കിയതായി വാര്‍ത്തകള്‍ വന്നിരുന്നു. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി എം വിജിനെ വിമര്‍ശിച്ച് ലോ അക്കാദമിയിലെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കത്ത് അയച്ചിരുന്നു.