ദി യൊമിയുറി ഷിംബുന്
ഈയിടെ ടോക്യോയില്‍ നടന്ന ഉപയോഗിച്ച പുസ്തകങ്ങളുടെ വില്‍പ്പന മേളയില്‍ വില്ക്കപ്പെട്ട ഒരു പുസ്തക ബണ്ടിലില്‍ നിന്നും ഹെലെന് കെല്ലര്‍ (1880-1968) കയ്യൊപ്പ് രേഖപ്പെടുത്തിയെന്നു കരുതുന്ന ഒരു പുസ്തകം ലഭിച്ചു. കുഞ്ഞായിരിക്കുമ്പോള്‍ തന്നെ കേള്‍വിശക്തിയും കാഴ്ചശക്തിയും നഷ്ടപ്പെട്ടിട്ടും സാമൂഹ്യക്ഷേമപ്രവർത്തനങ്ങൾക്കു ജീവിതമുഴിഞ്ഞു വെച്ച അമേരിക്കക്കാരിയായ കെല്ലര്‍ 1937-ൽആദ്യമായി ജപ്പാൻ സന്ദർശിച്ചപ്പോള്‍ ഈ പുസ്തകത്തില്‍ ഒപ്പിട്ടതാകുമെന്ന് കരുതുന്നു. കെല്ലര്‍ മൂന്നു തവണ ജപ്പാന് സന്ദര്‍ശിച്ചിട്ടുണ്ട്. എങ്കിലും അടുത്തിടെ ജപ്പാനില്‍ അവരുടെ കയ്യൊപ്പ് രേഖപ്പെടുത്തിയ പുസ്തകം ലഭിക്കുക എന്നത് അത്ഭുതകരമായ കാര്യമാണ്.
ടോക്യോയില്‍ നടന്ന ഉപയോഗിച്ച പുസ്തകങ്ങളുടെ വില്‍പ്പന മേളയിലെ ലേലം വിളിയില്‍ കച്ചവടമായ ഇരുപത് വിദ്യാഭ്യാസ സംബന്ധിയായ പുസ്തകങ്ങളുടെ ഇടയില്‍ നിന്നാണ് പ്രസ്തുത പുസ്തകം ലഭിച്ചത്. “ഇദൈനാര് ക്യോഷി സരിബാന്” (സുള്ളിവന് എന്ന വലിയ അദ്ധ്യാപിക) എന്ന പുസ്തകത്തിന്റെ തലക്കെട്ടിനഭിമുഖമായുള്ള പേജിലാണ് കെല്ലര്‍ ആട്ടോഗ്രാഫ് രേഖപ്പെടുത്തിയിരിക്കുന്നത്. കെല്ലറിന്റെ സ്വകാര്യ അദ്ധ്യാപികയായിരുന്ന ആനി സുള്ളിവനെ പറ്റിയുള്ള പുസ്തകം താകിയോ ഇവഹാഷി എന്ന സാമൂഹ്യ പ്രവര്ത്തകന് ജാപ്പനീസ് ഭാഷയിലേക്ക് തര്‍ജിമ ചെയ്ത് പ്രസിദ്ധീകരിച്ച് കെല്ലറിനെയും മറ്റുള്ളവരെയും ജപ്പാനിലേക്ക് ക്ഷണിക്കുകയായിരുന്നു.
മേയ്28,1937 എന്ന തിയതിയാണ് ആട്ടോഗ്രാഫിലുള്ളത്. ഇവഹാഷി ചെയ്തതെന്ന് കരുതപ്പെടുന്ന ഒരു ചിത്രത്തിനും സന്ദേശത്തിനും താഴെയാണ് കെല്ലറിന്റെ പെരെഴുതിയിട്ടുള്ളത്.
ജപ്പാന് അടിസ്ഥാനമാക്കി ഇവഹാഷി സ്ഥാപിച്ച, ഒസാക്കയിലുള്ള നിപ്പോണ്‍ ലൈറ്റ്ഹൗസ് എന്ന സാമൂഹിക ക്ഷേമ കോർപ്പറേഷൻ കെല്ലറുമായി ബന്ധപ്പെട്ട രേഖകൾ സൂക്ഷിച്ചു വെച്ചിരിക്കുന്നതില്‍ നിന്നും, കെല്ലര്‍ ഇവഹാഷിക്കയച്ച ഒരു കത്തിലെ അവരുടെ സവിശേഷമായ കയ്യൊപ്പ് ശൈലിയും പുസ്തകത്തിലെ കയ്യൊപ്പും സാമ്യമുള്ളതാണെന്നു കാണുന്നു.
പുസ്തകത്തില്‍ എഴുതിയ തീയതി കെല്ലർ ജപ്പാനിലെ ഫ്യൂകൂവോകാ സന്ദർശിച്ച ദിവസം ആയിരുന്നു. ഇപ്പോള്‍ സീനന്‍ ഗക്വിന് യൂണിവേഴ്സിറ്റി ആയിമാറിയ അന്നത്തെ സീനന്‍ ഗക്വിന് ഹൈസ്കൂളിനെപ്പറ്റി ഒരു പത്രക്കുറിപ്പില്‍ നിന്നും കേട്ടറിഞ്ഞ് സന്ദര്‍ശിച്ച കെല്ലര്‍, അവിടുത്തെ ഡീനായിരുന്ന കത്സുജി സുഗിമോട്ടോക്ക് കൊടുത്തതാണീ പുസ്തകമെന്നാണ് കരുതുന്നത്.
“കയ്യൊപ്പ് കെല്ലറിന്റെ തന്നെയാണെന്ന് എനിക്കുറപ്പുണ്ട്. കെല്ലറിനു വാചകം എഴുതി മുഴുമിക്കാന്‍ കഴിയില്ലെങ്കിലും തന്റെ കയ്യൊപ്പ് രേഖപ്പെടുത്തുവാന്‍ കഴിയുമായിരുന്നു.” കോര്‍പറേഷനിലെ മകീകോ ഹയാസേ പറയുന്നു.