അഴിമുഖം പ്രതിനിധി
ലോകകപ്പില്‍ ഇന്ത്യയ്ക്ക് തുടര്‍ച്ചയായ അഞ്ചാം ജയം. 8 വിക്കറ്റിനാണ് അയര്‍ലണ്ടിനെ ഇന്ത്യ തോല്പിച്ചത്. അയര്‍ലണ്ടിനെതിരെ 260 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ഇന്ത്യ 36.5 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കാണുകയായിരുന്നു. സെഞ്ച്വറി നേടിയ ശിഖര്‍ ധവാന്റേയും അര്‍ദ്ധസെഞ്ച്വറി നേടിയ രോഹിത് ശര്‍മ്മയുടേയും മികച്ച ബാറ്റിംഗിന്റെ പിന്‍ബലത്തിലാണ് ഇന്ത്യയുടെ ജയം. ശിഖർ ധവാനാണ് മാൻ ഓഫ് ദ മാച്ച്.
ഇന്നത്തെ മത്സരത്തോടെ രോഹിത് ശര്‍മ ഏകദിനത്തില്‍ 4,000 റണ്‍സ് പൂര്‍ത്തിയാക്കി. രോഹിതിന്റെ കരിയറിലെ 132-ാം മത്സരമായിരുന്നു ഇന്നത്തേത്. 25 അര്‍ധ സെഞ്ച്വറിയും ആറ് സെഞ്ച്വറിയും രോഹിത് നേടിയിട്ടുണ്ട്. 4,000 റണ്‍സ് ഏകദിനത്തില്‍ പൂര്‍ത്തിയാക്കുന്ന 14-ാമത് ഇന്ത്യന്‍ താരമാണ് രോഹിത്.
നേരത്തെ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞടുത്ത അയര്‍ലണ്ട് നാല്പത്തൊമ്പത് ഓവറില്‍ 259 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു. നയാല്‍ ഒ ബ്രീന്റെ 75ഉം, വില്യം പോര്‍ട്ടര്‍ ഫീല്‍ഡിന്റെ 67 റണ്‍സുമാണ് അയര്‍ലണ്ടിനെ ഭേദപ്പെട്ട സ്കോറിലെത്താന്‍ സഹായിച്ചത്.
അയര്‍ലണ്ടിന്റെ അഞ്ച് ബാറ്റ്സ്മാന്മാര് രണ്ടക്കം കാണാതെയാണ് പുറത്തായത്. ഇന്ത്യക്ക് വേണ്ടി ഷാമി 3ഉം അശ്വന് 2ഉം ഉമേഷ് യാദവ്, മോഹിത് ശര്‍മ്മ, ജഡേജ, സുരേഷ് റെയ്ന എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.