അഴിമുഖം പ്രതിനിധി
ലോകകപ്പ് ക്രിക്കറ്റില്‍ സ്കോട്ലണ്ടിനെതിരെ ശ്രീലങ്കയ്ക്ക് 148 റണ്‍സ് വിജയം. 364 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ സ്കോട്ലണ്ടിന് 43.1 ഓവറില്‍ 215 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. 70 റണ്‍സെടുത്ത റിച്ചീ ബെറിംഗ്ടണിന്റേയും 60 റണ്‍സെടുത്ത പ്രീസ്റ്റണ് മോമ്മന്സെന്നിന്റേയും പ്രകടനമാണ് സ്കോട്ലണ്ടിന്റെ സ്കോര്‍ 215ലെങ്കിലുമെത്തിച്ചത്. സ്കോട്ലണ്ടിന്റെ ഏഴ് ബാറ്റ്സ്മാന്മാര്ക്ക് രണ്ടക്കം കാണാൻ കഴിഞ്ഞില്ല. കെയ്ല്‍ കോയ്റ്റ്സറാകട്ടെ പുറത്ത് പോയത് പൂജ്യത്തിനും.
ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 50 ഓവറില്‍ ഒന്‍പതു വിക്കറ്റിന് 363 റണ്‍സാണ് അടിച്ച് കൂട്ടിയത്. കുമാര്‍ സംഗക്കാര, തിലകരത്നെ, ദില്ഷന് എന്നിവരുടെ സെഞ്ച്വറികളുടെ മികവിലാണ് ലങ്ക കൂറ്റന്‍ സ്കോര്‍ പടുത്തുടര്‍ത്തിയത്, സ്കോട്ലന്‍ഡിനെതിരേ തുടര്‍ച്ചയായ നാലാം ലോകകപ്പ് സെഞ്ച്വറി നേടിയ സംഗക്കാര 95 പന്തില്‍ 124 റണ്‍സെടുത്തു. 13 ഫോറും നാലു സിക്സും പറത്തിയായിരുന്നു സംഗയുടെ നേട്ടം. നാലാം ലോകകപ്പ് സെഞ്ച്വറി നേടിയ ദില്ഷന് 10 ഫോറും ഒരു സിക്സും അടക്കം 104 റണ്‍സ് നേടി. ഇരുവരും ചേര്‍ന്നു രണ്ടാം വിക്കറ്റില്‍ 195 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.
അവസാന ഓവറുകളില്‍ ആഞ്ഞടിച്ച ക്യാപ്റ്റന്‍ എയ്ഞ്ചലോ മാത്യൂസ് 21 പന്തില്‍ ആറു സിക്സും ഒരു ബൗണ്ടറിയും അടക്കം 51 റണ്‍സ് നേടി. ലോകകപ്പിലെ വേഗമേറിയ രണ്ടാമത്തെ അര്‍ധ സെഞ്ച്വറിയാണിത്. കുശാല്‍ പെരേര 24 റണ്‍സ് നേടി. സംഗക്കാരയാണ് കളിയിലെ കേമന്‍.