നിത്യവൃത്തിക്കായി ആകെ കൈവശമുള്ള പണം ചിലവാക്കാന്‍ സാധിക്കാതെ വൃദ്ധ
‘സാറേ, ഈ പൈസയൊന്ന് മാറ്റിത്തരുമോ?’ അപ്രതീക്ഷിതമായ ഒരു ആവശ്യവുമായി തന്നെ സമീപിച്ച വൃദ്ധയെ കണ്ട് കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍ ആദ്യം ഒന്നമ്പരന്നു. ഇന്നലെ തൃശൂര്‍ റെയിവേ സ്റ്റേഷനിലായിരുന്നു സംഭവം. പുറനാട്ടുകര സ്വദേശിനി സരോജിനി ചുരുട്ടിപ്പിടിച്ച പഴയ നാല് അഞ്ഞൂറു രൂപ നോട്ടുകളുമായാണ് മന്ത്രിയെ സമീപിച്ചത്.
വീട്ടുജോലി ചെയ്യുന്ന സരോജിനിക്ക് കൂലിയായി കിട്ടിയ പൈസ സൂക്ഷിച്ചു വെച്ചതായിരുന്നു. ഒടുവില്‍ നിത്യവൃത്തിക്ക് പണമില്ലാതായപ്പോള്‍ ഈ പൈസയുമായി അവര്‍ പലരെയും സമീപിച്ചു. ഈ നോട്ട് പിന്‍വലിച്ചു എന്ന കച്ചവടക്കാരുടെ വാക്കുകള്‍ അവര്‍ക്ക് വിശ്വസിക്കാന്‍ ആയില്ല. നോട്ട് നിരോധിച്ച കാര്യങ്ങള്‍ ഒന്നും സരോജിനി അറിഞ്ഞിട്ടുണ്ടായിരുന്നില്ല. അങ്ങനെയാണ് തങ്ങളുടെ എം എല്‍ എ കൂടിയായ മന്ത്രിയെ സമീപിക്കാന്‍ വൃദ്ധ തീരുമാനിച്ചതെന്ന് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
നോട്ട് മാറ്റിക്കൊടുക്കണമെന്നാവശ്യപ്പെട്ട് മന്ത്രി ഒരു കത്തു നല്‍കണമെന്നാണ് ഇവരുടെ ആവശ്യം.
ഇങ്ങനെ ഒരാവശ്യവുമായി ആദ്യമായാണ് ഒരാൾ തന്നെ സമീപിക്കുന്നത് എന്നു മന്ത്രി സുനില്‍ കുമാര്‍ പറഞ്ഞു. ഇവരുടെ നോട്ട് മാറ്റികൊടുക്കാൻ വഴിയുണ്ടോ എന്ന് അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു.