അഴിമുഖം പ്രതിനിധി
മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധിവരുംവരെ സാമൂഹ്യപ്രവര്‍ത്തക തീസ്ത സെതല്‍വാദിനെ അറസ്റ്റുചെയ്യരുതെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. കൂടാതെ തീസ്തയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് രണ്ടംഗ ബെഞ്ചില്‍ നിന്ന് വിപുലമായ ബെഞ്ചിലേക്കും കോടതി മാറ്റിയിട്ടുണ്ട്.
ഗുല്‍ബര്‍ഗ ഫണ്ട് തിരിമറി കേസിൽ ഗുജറാത്ത് ഹൈക്കോടതി നേരത്തെ ഇവരുടെ മുന്‍കൂര്‍ജാമ്യം നിഷേധിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് തീസ്ത സുപ്രീംകോടതിയെ സമീപിച്ചത്. കേസില്‍ തീസ്തയുള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരെയാണ് കുറ്റപത്രം ചുമത്തിയിട്ടുള്ളത്.
2002 ഫിബ്രവരിയില്‍ ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ നടന്ന അക്രമത്തിനിരയായ 12 പേര് ഒരുവര്‍ഷം മുമ്പ് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തീസ്തക്കും സഹപ്രവർത്തകർക്കുമെതിരെ കേസെടുത്തിട്ടുള്ളത്. അക്രമത്തിനിരയായവരുടെ വീട് പുനർനിർമ്മിക്കാനെന്ന് പറഞ്ഞ് വിദേശത്തും സ്വദേശത്തുമുള്ള സംഘടനകളില്‍നിന്ന് ഒന്നരക്കോടിയോളം രൂപ പിരിച്ചെടുത്ത ഇവര്‍ അക്രമത്തിന് ഇരയായവർക്ക് ഒന്നും നൽകിയില്ലെന്നാണ് ആക്ഷേപം .