റിയല്‍ എസ്റ്റേറ്റ് ബിസിനസിനും ഹോട്ടല്‍ തുടങ്ങാനുമെന്ന് പറഞ്ഞാണ് സ്വാമി പണം വാങ്ങിയതെന്നാണ് മൊഴി.
തിരുവനന്തപുരത്ത് യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച സന്യാസിക്കെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപണവും. ശ്രീഹരിയെന്ന ഗംഗേശാനന്ദ ലക്ഷങ്ങള്‍ തട്ടിയെടുത്തെന്ന് യുവതിയുടെ രക്ഷിതാക്കളാണ് പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. സാമ്പത്തിക തട്ടിപ്പിനെ കുറിച്ച് പൊലീസ് കൂടുതല്‍ അന്വേഷിക്കും. യുവതിയെ പൊലീസ് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.
യുവതിയുടെ കുടുംബവുമായി സ്വാമിക്ക് 10 വര്‍ഷമായി അടുപ്പമുണ്ട്. ഇടയ്ക്ക് സ്വാമി പണം വാങ്ങിയിരുന്നുവെന്നും ഇത് തിരിച്ച് നല്‍കിയിരുന്നില്ലെന്നും ഇന്നലെ യുവതിയുടെ രക്ഷിതാക്കള്‍ പൊലീസിനോട് പറഞ്ഞു. കുടുംബ സുഹൃത്തില്‍ നിന്നും യുവതിയുടെ ബന്ധുക്കളില്‍ നിന്നുമാണ് പണം വാങ്ങിയിരിക്കുന്നത്. 40 ലക്ഷം രൂപയാണ് സ്വാമി തട്ടിയെടുത്തത്. യുവതിയുടെ അച്ഛന്റെ പേരില്‍ വാങ്ങിയ വാഹനവും ഇപ്പോള്‍ സ്വാമിയുടെ കയ്യിലാണ്.
റിയല്‍ എസ്റ്റേറ്റ് ബിസിനസിനും ഹോട്ടല്‍ തുടങ്ങാനുമെന്ന് പറഞ്ഞാണ് സ്വാമി പണം വാങ്ങിയതെന്നാണ് മൊഴി. ഈ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ഇന്ന് സ്വാമിയെ വിശദമായി ചോദ്യം ചെയ്യും. നേരത്തെ ഹോട്ടല്‍ നടത്തി പൊളിഞ്ഞ സ്വാമി മറ്റ് സ്ഥലങ്ങളിലും സാമ്പത്തിക തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് വിവരം. കൊല്ലത്തും എറണാകുളത്തും പൊലീസ് ഇതേ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടുതല്‍ പേര് പരാതിയുമായി രംഗത്തെത്തുമാണ് പൊലീസ് പ്രതീക്ഷിക്കുന്നത്.
ഡോക്ടമാര്‍ അനുമതി നല്കിയാല് ആശുപത്രിയില്‍ വച്ചായിരിക്കും ചോദ്യം ചെയ്യല്‍. ആരോഗ്യനില മെച്ചപ്പെട്ടാല്‍ മജിസ്ട്രേറ്റിനെ കോടതിയില്‍ എത്തിച്ച് റിമാന്‍ഡ് ചെയ്യാനാണ് പൊലീസിന്റെ നീക്കം. പൊലീസ് സംരക്ഷണത്തില്‍ വാര്‍ഡില്‍ സ്വാമി കഴിയുന്നത് സുരക്ഷതമല്ലെന്നാണ് പൊലീസിന്റ വിലയിരുത്തല്‍. ഇന്നലെ രാത്രിയോടെ മൊഴി രേഖപ്പെടുത്തിയശേഷം പെണ്‍കുട്ടിയുടെ രക്ഷിതാക്കളെ വിട്ടയച്ചു.