അഴിമുഖം പ്രതിനിധി
ബാർ കോഴയുമായി ബന്ധപ്പെട്ട് പുറത്ത് വന്നത് ഒരു ഭാഗം തെളിവുകൾ മാത്രമാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ. ഓരോ തവണ ബാർ ലൈസൻസ് പുതുക്കുമ്പോഴും മന്ത്രി കോഴ വാങ്ങിയിരുന്നതായും പിണറായി പറഞ്ഞു. മന്ത്രി മാണി ബജറ്റ് വിറ്റിരുന്ന മാതിരി ബാബുവും ലൈസൻസ് വിൽക്കുകയായിരുന്നെന്നും പിണറായി വ്യക്തമാക്കി.
മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് എക്സൈസ് മന്ത്രി കെ. ബാബു കോടികൾ കൊടുത്ത് സഹായിച്ചിട്ടുണ്ട്. ബിജു രമേശിൻറെ വാദം തള്ളിക്കളയേണ്ടതില്ല. എക്സൈസ് മന്ത്രിക്ക് കൂട്ടുകച്ചവടം ഉണ്ടെന്നുള്ളത് പരസ്യമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ ഗണേഷ്കുമാർ പറഞ്ഞ കാര്യങ്ങളിൽ അന്വേഷണം വേണം. കാരണം അയാൾ ഇവരുടെ കൂടെ ഉണ്ടായിരുന്ന ആളാണ്. ഒരു തരത്തിലും അധികാരത്തിൽ തുടരാൻ അർഹതയില്ലാത്ത സർക്കാരാണ് ഇവിടെ ഭരിക്കുന്നതെന്നും പിണറായി വിജയൻ പറഞ്ഞു.