എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തിലുള്ള സംഘമാണ് ദിലീപിന്റേയും നാദിര്‍ഷായുടേയും മൊഴി എടുത്തത്.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മാധ്യമവിചാരണയ്ക്ക് നിന്നുതരാന്‍ താന്‍ തയ്യാറല്ലെന്ന് നടന് ദിലീപ്. തനിക്ക് പറയാനുള്ളത് പൊലീസിനോട് പറയുമെന്നും ദിലീപ് വ്യക്തമാക്കി. പൊലീസിന് മൊഴി നല്കാന് ആലുവ പൊലീസ് ക്ലബിലെത്തിയപ്പോള്‍ മാധ്യമങ്ങളോടാണ് ദിലീപ് ഇക്കാര്യം പറഞ്ഞത്. നാദിര്‍ഷയും മൊഴി നല്കാന് എത്തിയിരുന്നു. ഇരുവരും രണ്ട് കാറുകളിലാണ് മൊഴി നല്കാന് എത്തിയത്.
തന്നെ ബ്ലാക് മെയില്‍ ചെയ്തതായി കാണിച്ച് നല്കിയ പരാതിയിലാണ് പൊലീസിന് മൊഴി നല്‍കുന്നതെന്നാണ് ദിലീപ് പറഞ്ഞത്. “എന്നെ പ്രതിയാക്കാൻ ചിലർ ശ്രമം നടത്തുന്നുണ്ട്. അതൊന്നും നടക്കാൻ പോകുന്നില്ല. ഞാനിപ്പോൾ പോകുന്നത് എന്റെ പരാതിയിൽ മൊഴികൊടുക്കാനാണ്” – ദിലീപ് പറഞ്ഞു. എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തിലുള്ള സംഘമാണ് ദിലീപിന്റേയും നാദിര്‍ഷായുടേയും മൊഴി എടുക്കുന്നത്. മൊഴിയെടുപ്പ് തുടരുകയാണ്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടും പള്‍സര്‍ സുനി പറഞ്ഞ കാര്യങ്ങളുമായി ബന്ധപ്പെട്ടും ഇരുവരോടും ചോദിക്കുന്നുണ്ട്.