സമരം നേരിടാന്‍ നഴ്സിംഗ് വിദ്യാര്‍ത്ഥികളെ ആശുപത്രികളില്‍ വിന്യസിക്കാനുള്ള കണ്ണൂര്‍ ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം വിവാദവുമായിട്ടുണ്ട്.
മെച്ചപ്പെട്ട വേതന വര്‍ധനവ് ആവശ്യപ്പെട്ട് നഴ്സുമാര്‍ ചെയ്യുന്ന സമരം തുടരുന്ന സാഹചര്യത്തില്‍ വിഷയം പരിഹരിക്കാന്‍ മുഖ്യമന്ത്രി ഇടപെടുന്നു. ഈ മാസം 20-ന് സമരം ഒത്തുതീര്‍പ്പിലെത്തിക്കുന്നതിന്റെ ഭാഗമായി നഴ്സുമാരുടെ സംഘടന, ആശുപത്രി മാനേജ്മെന്റ് പ്രതിനിധികളുമായി പിണറായി വിജയന് ചര്‍ച്ച നടത്തും. മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളിലാണ് ചര്‍ച്ച.
അതേ സമയം, സര്‍ക്കാര്‍ നിശ്ചയിച്ച ശമ്പളം നല്‍കാമെന്നാണ് മാനേജ്മെന്റുകളുടെ ഇപ്പോഴത്തെ നിലപാട്. സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന ശമ്പളം വളരെ കൂടുതലാണെന്നും എന്നാല്‍ അടിയന്തര സാഹചര്യം പരിഗണിച്ച് സര്‍ക്കാരിന്റെ തീരുമാനത്തിന് വഴങ്ങുകയാണെന്നുമാണ് മാനേജ്മെന്റ് പ്രതിനിധികള്‍ പറയുന്നത്. കൊച്ചിയില്‍ ചേര്‍ന്ന മാനേജ്മെന്റ് പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം. നഴ്സുമാരുടെ ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കുമെന്നും അനിശ്ചിതകാല സമരത്തില്‍ നിന്നു പിന്മാറണമെന്നും മാനേജ്മെന്റ് ആവശ്യപ്പെട്ടു. വിഷയം പരിഹരിക്കാന്‍ മാനേജ്മെന്റുകളുടെ കര്‍മ സമിതി രുപീകരിക്കാനും തീരുമാനമായിട്ടുണ്ട്.
എന്നാല്‍ സര്‍ക്കാര്‍ നിശ്ചയിച്ച ശമ്പളത്തിന് ഒത്തുതീര്‍പ്പിലെത്താന്‍ സാധിക്കില്ലെന്നാണ് നഴ്സുമാരുടെ നിലപാട്. 17,200 രൂപയാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്ന കുറഞ്ഞ ശമ്പളം. ഇത് പോരാ എന്നും സുപ്രീം കോടതി നിയോഗിച്ച സമിതി ശിപാര്‍ശ ചെയ്ത 20,000 രൂപ അടിസ്ഥാന ശമ്പളമാക്കണമെന്നും നഴ്സുമാര്‍ ആവശ്യപ്പെടുന്നു. നേരെത്ത വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെട്ടതോാടെ 17-നു ആരംഭിക്കാന്‍ ഉദ്ദേശിച്ചിരുന്ന അനിശ്ചിതകാല സമരം 19-ലേക്ക് മാറ്റാന്‍ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്സസ് അസോസിയേഷന് തീരുമാനിച്ചിരുന്നു.
യു.എന്‍.എ സമരം നീട്ടിവച്ചെങ്കിലും ഇന്ത്യന്‍ നഴ്സസ് അസോസിയേഷന് തിരുവനന്തപുരം, കൊല്ലം കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ 17 മുതല്‍ പ്രഖ്യാപിച്ച സമരവുമായി മുന്നോട്ടു പോകുമെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്.
സമരം നേരിടാന്‍ നഴ്സിംഗ് വിദ്യാര്‍ത്ഥികളെ ആശുപത്രികളില്‍ വിന്യസിക്കാനുള്ള കണ്ണൂര്‍ ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം വിവാദവുമായിട്ടുണ്ട്.