പുരുഷ ക്രിക്കറ്റിന്റെ മേഖലയില്‍ സംഭവിച്ചത് പോലെ തന്നെ വനിതകളുടെ ക്രിക്കറ്റിലും ജനാധിപത്യവല്‍ക്കരണം നടക്കുന്നു എന്നതാണ് പ്രധാനം
തന്റെ പ്രിയപ്പെട്ട ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് താരം ആരാണെന്ന് ഇന്ത്യന്‍ വനിതാ ടീം ക്യാപ്റ്റന്‍ മിതാലി രാജിനോട് ഒരു മാധ്യമ റിപ്പോര്‍ട്ടര്‍ ചോദിച്ചതിന് അവര്‍ ഉന്നയിച്ച മറുചോദ്യവുമായിട്ടായിരുന്നു ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീമിന്റെ ലോകകപ്പ് പോരാട്ടങ്ങള്‍ ആരംഭിച്ചത്: ‘ഈ ചോദ്യം നിങ്ങള്‍ ഒരു പുരുഷതാരത്തോട് ചോദിക്കുമോ? പ്രിയപ്പെട്ട വനിത ക്രിക്കറ്റര്‍ ആരാണെന്ന് നിങ്ങള്‍ അവരോട് ചോദിക്കുമോ?.’ ലോര്‍ഡ്‌സില്‍ ലോകകപ്പ് ക്രിക്കറ്റിന്റെ ഫൈനലില്‍ എത്തുന്നത് വരെയുള്ള ഈ വനിത ടീമിന്റെ ഉന്മത്തയാത്രയുടെ അടിസ്ഥാനമായിരുന്നു ആ ഉത്തരം. ഹര്‍മന്‍പ്രീത് കൗറിന്റെ അഭൂതപൂര്‍വമായ ആക്രമണോത്സുകതയില്‍ ഞെട്ടിയുണര്‍ന്ന പുതുതായി സൃഷ്ടിക്കപ്പെട്ട ആരാധകരുടെ കൈയടിയായി മാത്രം ഇന്ത്യന്‍ വനിത ക്രിക്കറ്റിന്റെ പുതിയ ഉണര്‍വിനെ വിശേഷിപ്പിക്കുന്നത് ന്യായയുക്തമായിരിക്കില്ല.
കളിയിലുണ്ടായിട്ടുള്ള വികസനം ഒരു ജൈവീക വളര്‍ച്ചയായിരുന്നു. മറ്റ് പല കാരങ്ങളിലും തെറ്റായ ദിശയില്‍ മാത്രം സഞ്ചരിക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് താമസിച്ചാണെങ്കിലും ചില കാര്യങ്ങള്‍ ശരിയായ ചെയ്ത സന്ദര്‍ഭം കൂടിയായിരുന്നു ഇത്. കളിക്കാരുമായുള്ള കരാറുകള്‍, (വനിത കളിക്കാര്‍ക്ക് മര്യാദയ്ക്ക് വേതനം നല്‍കുന്ന ഓസ്‌ട്രേലിയയും അവര്‍ക്ക് കരാറുകള്‍ നല്‍കിയതിന്റെ പൂര്‍വസൂരിത്വം അവകാശപ്പെടാവുന്ന പാകിസ്ഥാനും ശേഷം കരാറുകള്‍ ഏര്‍പ്പെടുത്തിയ അവസാനത്തെ അന്താരാഷ്ട്ര ടീമാണെങ്കില്‍ പോലും) പുതിയ പ്രായപരിധി ടൂര്‍ണമെന്റുകള്‍ സംഘടിപ്പിക്കാനുള്ള തീരുമാനം, വനിതകള്‍ക്ക് മാത്രമായി ഒരു അക്കാദമിയുടെ സ്ഥാപനം, നല്ലൊരു പിന്തുണ സംവിധാനം വികസിപ്പിക്കാനുള്ള തീരുമാനം, നല്ല ടെലിവിഷന്‍ സംപ്രേക്ഷണം ഒക്കെ താമസിച്ചാണെങ്കിലും വനിത ക്രിക്കറ്റിന്റെ ഉന്നമനത്തിനായി കൈക്കൊണ്ട നല്ല തീരുമാനങ്ങളായി തന്നെ കണക്കിലെടുക്കേണ്ടി വരും. നേരത്തെ ഇത്തരം കാര്യങ്ങള്‍ നടന്നിരുന്നെങ്കില്‍ കാര്യങ്ങള്‍ കുറച്ചുകൂടി മെച്ചപ്പെടുമായിരുന്നില്ലെ എന്ന ചോദ്യം നിലനില്‍ക്കുന്നുണ്ടെങ്കിലും ഇപ്പോള്‍ അത് ഉന്നയിക്കപ്പെടുന്നത് കാളയ്ക്ക് മുന്നേ വണ്ടി കെട്ടുന്നതിന് തുല്യമാണ്.
പുരുഷ ക്രിക്കറ്റിന്റെ മേഖലയില്‍ സംഭവിച്ചത് പോലെ തന്നെ വനിതകളുടെ ക്രിക്കറ്റിലും ജനാധിപത്യവല്‍ക്കരണം നടക്കുന്നു എന്നതാണ് പ്രധാനം. മഹാരാഷ്ട്രയിലെ സാംഗ്ലി മുതല്‍ പഞ്ചാബിലെ മോഗ വരെ, ഗോവ മുതല്‍ ഹിമാചല്‍ വരെ, അല്‍മോറ മുതല്‍ ആഗ്ര വരെ, ഷഹരണ്‍പൂര്‍ മുതല്‍ ബിജാപൂര്‍ വരെ രാജ്യത്തിന്റെ എല്ലാ സ്ഥലങ്ങളില്‍ നിന്നും വനിത ക്രിക്കറ്റര്‍മാര്‍ ഉയര്‍ന്നുവരുന്നു. എന്നാല്‍ ഈ മേഖലയില്‍ ഇനിയും നിരവധി കാര്യങ്ങള്‍ ചെയ്യേണ്ടതായിട്ടുണ്ട്. സ്‌കൂള്‍, ക്ലബ് തലങ്ങളിലാണ് ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും ശ്രദ്ധ ഊന്നുന്നത്. പതിനഞ്ച് വയസില്‍ താഴെയുള്ളവര്‍ക്കുള്ള ടൂര്‍ണമെന്റുകള്‍ക്ക് അവര്‍ പ്രാധാന്യം നല്‍കുകയും ചെയ്യുന്നു. ഇന്ത്യയ്ക്ക് അനുകരിക്കാവുന്ന നിലവാര സൂചകങ്ങളാണ് അവര്‍ ബാക്കിവെക്കുന്നത്. വിശ്വസനീയമായ ഒരു ആരാധകവൃന്ദത്തെ സൃഷ്ടിക്കാനാണോ അതോ വെറും ആകര്‍ഷണം മാത്രമാണോ ലോകകപ്പിലെ ഇന്ത്യന്‍ വനിതകളുടെ പ്രകടനം സാധ്യമാക്കിയത് എന്ന് കാലത്തിന് മാത്രമേ തെളിയിക്കാനാവൂ. വനിത ക്രിക്കറ്റിന്റെ വളര്‍ച്ചയാണ് അതിന് ഉത്തരം പറയേണ്ടത്. ഫൈനലില്‍ സംഭവിച്ച തോല്‍വി ഈ സഞ്ചാരപദത്തിന് ഒരു വിഘാതമാവില്ല എന്ന് തന്നെ ഉറപ്പിക്കാം.