പലര്‍ക്കും അതൊരു ഭീഷണിയായി തോന്നാമെങ്കിലും ഖത്തര്‍ അപായമണിയല്ല മുഴക്കുന്നത്
പലര്‍ക്കും അതൊരു ഭീഷണിയായി തോന്നാമെങ്കിലും ഖത്തര്‍ അപായമണിയല്ല മുഴക്കുന്നത്. മറിച്ച് സ്ഥിതിഗതികളുമായി പൊരുത്തപ്പെടാനാണ് അത് ശ്രമിക്കുന്നത്. തങ്ങളുടെ അയല്‍ക്കാര്‍ നയതന്ത്രബന്ധങ്ങള്‍ വിച്ഛേദിക്കുകയും കര, കടല്‍, വ്യോമബന്ധങ്ങള്‍ മുറിക്കുകയും ചെയ്തപ്പോള്‍ ഈ ചെറിയ ഗള്‍ഫ് രാജ്യത്ത് ഭീതി ഉരുണ്ടുകൂടി. ഭക്ഷ്യവസ്തുക്കള്‍ വാങ്ങുന്നതിനുള്ള തിരക്ക് വര്‍ദ്ധിക്കുകയും ബാങ്കുകളില്‍ നീണ്ട ക്യൂ പ്രത്യക്ഷപ്പെടുകയും ചെയ്തു. ഓഹരി വിലകള്‍ ഇടിഞ്ഞു.
ഖത്തര്‍ ഇതിനെ ‘ഉപരോധം’ എന്നാണ് വിശേഷിപ്പിക്കുന്നത്. എന്നാല്‍ തങ്ങളുടെ സഖ്യമായ അറബ് രാജ്യം ഭീകരപ്രവര്‍ത്തനത്തിന് ധനസഹായം ചെയ്യുന്നവെന്നും മധ്യേഷ്യയെ അസ്ഥിരപ്പെടുത്തുന്നവെന്നും ആരോപിച്ച് യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, സൗദി അറേബ്യ, ബഹറിന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തില്‍ മറ്റുള്ളവര്‍ക്ക് മേല്‍ പഴിചാരുന്നതിന് പകരം അതിനെ മറികടക്കാനുള്ള വഴികള്‍ തേടുകയാണ് ഖത്തര്‍.
മറ്റ് അറബ് രാജ്യങ്ങളുടെ ആരോപണങ്ങള്‍ ഖത്തര്‍ നിഷേധിക്കുന്നുവെന്ന് മാത്രമല്ല, ഒരു ദീര്‍ഘകാല വ്യവഹാരത്തിന് തയ്യാറുമാണ്. തങ്ങളുടെ അയല്‍ക്കാര്‍ക്ക് മേലുള്ള സമ്മര്‍ദ്ദം ‘വര്‍ഷങ്ങള്‍’ നീണ്ടേക്കാം എന്ന് യുഎഇ ഈ ആഴ്ച മുന്നറിയിപ്പ് നല്‍കിയിരുന്നു.
അപ്പോള്‍ അഭൂതപൂര്‍വമായ ഈ ഒറ്റപ്പെടുത്തലുമായി ഖത്തര്‍ എങ്ങനെയാണ് പൊരുത്തപ്പെടുന്നത്?
ഇന്ധന, വാതക സ്രോതസുകളെ ബാധിച്ചിട്ടില്ല എന്നത് തന്നെയാണ് ഖത്തറിന് സന്തോഷിക്കാവുന്ന ആദ്യ കാരണം. ആ രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ പകുതിയില്‍ കൂടുതലും വരുന്നത് ഇന്ധനത്തില്‍ നിന്നും വാതകത്തില്‍ നിന്നുമാണ്.
ദ്രവീകൃത പ്രകൃതി വാതകത്തിന്റെ ലോകത്തിലെ ഏറ്റവും വലിയ വിതരണക്കാരാണ് ഖത്തര്‍. ഇത് വരുന്നതാകട്ടെ കടല്‍ത്തീരത്തുനിന്നും അകലെ ഇറാനുമായി പങ്കുവെക്കുന്ന ഭീമന്‍ പാടങ്ങളില്‍ നിന്നുമാണ്.
അവരുടെ വന്‍കിട അസംസ്‌കൃത എണ്ണ, വാതക ഉപഭോക്താക്കളില്‍ ജപ്പാന്‍, ദക്ഷിണ കൊറിയ, ഇന്ത്യ, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങള്‍ ഉള്‍പ്പെടുന്നു.
യുഎഇയും ഖത്തറിന്റെ ഒരു വലിയ ഉപഭോക്താവാണ്. യുഎഇയുടെ ഏകദേശം 30 ശതമാനം ഇന്ധനാവശ്യങ്ങളും നിര്‍വഹിക്കുന്നത് ഖത്തറില്‍ നിന്നും വരുന്ന എണ്ണ ഉപയോഗിച്ചാണ്. പലരും ധരിച്ചിരിക്കുന്നതില്‍ നിന്നും വ്യത്യസ്തമായി ഇരുരാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന പൈപ്പ് ലൈനുകളിലൂടെ ഇപ്പോഴും ഇന്ധനം ഒഴുകുകയും ചെയ്യുന്നു.
ഇത്തരം കയറ്റുമതി നടക്കുന്നിടത്തോളം കാലം ഖത്തറിന്റെ സാമ്പത്തിക മേഖലയില്‍ ഉണ്ടാവുന്ന സമ്മര്‍ദത്തിന് അയവുണ്ടാകും.
ഭക്ഷ്യവസ്തുക്കളുടെ വിതരണത്തിലുള്ള കുറവുമായി ഖത്തര്‍ പൊരുത്തപ്പെടുന്നു?
സാമ്പത്തികമായി മുന്നോക്കമാണെങ്കിലും ഭക്ഷണത്തിനായി ഇറക്കുമതിയെയാണ് ഈ മരുഭൂമി രാജ്യം കൂടുതലായും ആശ്രയിക്കുന്നത്. ഇതില്‍ മൂന്നില്‍ ഒന്നും വരുന്നത് സൗദി അറേബ്യയില്‍ നിന്നും യുഎഇയില്‍ നിന്നുമാണ്.
സര്‍ക്കാരിന് സമാന്തരവിതരണക്കാരെ കണ്ടെത്താന്‍ സാധിച്ചതോടെ ഭക്ഷ്യവസ്തുക്കളുടെ ക്ഷാമത്തെ കുറിച്ചുള്ള ആദ്യത്തെ ഭീതി പെട്ടെന്ന് തന്നെ ഒഴിഞ്ഞു.
എല്ലാ ദിവസവും നൂറു ടണ്‍ പഴങ്ങളും പയറുവര്‍ഗ്ഗങ്ങളും അയച്ചുകൊടുക്കാന്‍ പദ്ധതിയിടുന്നതായി ഇറാന്‍ പറഞ്ഞിരുന്നു. അതുപോലെ തന്നെ ദോഹയിലെ പ്രധാനപ്പെട്ട സൂപ്പര്‍മാര്‍ക്കറ്റുകളിലെ ഫ്രിഡ്ജുകള്‍ നിറയ്ക്കുന്നതിനുള്ള സത്വര നടപടികള്‍ തുര്‍ക്കിയിലെ ക്ഷീരോല്‍പാദകര്‍ സ്വീകരിക്കുകയും ചെയ്തു.
തുടക്കത്തില്‍ ഉണ്ടായ അവ്യവസ്ഥയ്ക്ക് ശേഷം സര്‍ക്കാര്‍ പെട്ടെന്ന് തന്നെ പ്രതികരിക്കുകയും അവശ്യമെങ്കില്‍ ദീര്‍ഘകാലത്തേക്കുള്ള ഉപരോധത്തെ നേരിടാനുള്ള തയ്യാറെടുപ്പുകള്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.
വിലവര്‍ദ്ധന ഉണ്ടായിട്ടുണ്ടെങ്കിലും സബ്‌സിഡികള്‍ നല്‍കിക്കൊണ്ട് സന്തുലനം സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ പ്രതിസന്ധി മൂര്‍ച്ഛിക്കുന്നപക്ഷം ഇത് ചിലവേറിയ സംവിധാനമായി മാറും.
ഉപരോധം മൂലം പുതിയ പാതകള്‍ കണ്ടുപിടിക്കാന്‍ ചരക്കുഗതാഗത കമ്പനികളും നിര്‍ബന്ധിതമായിട്ടുണ്ട്. ഉദാഹരണത്തിന്, ഇന്ത്യന്‍ ഭക്ഷ്യവിതരണ കമ്പനികള്‍ യുഎഇയെയും സൗദി അറേബ്യയെയും ഇടത്താവളമാക്കാറുണ്ടായിരുന്നു. ഇപ്പോള്‍ ചരക്ക് ഗതാഗത വിമാനങ്ങളില്‍ തങ്ങളുടെ ഉല്‍പന്നങ്ങള്‍ നേരിട്ട് ഖത്തറിലേക്ക് എത്തിക്കുകയാണ് ഇവര്‍ ചെയ്യുന്നത്.
പ്രവാസ തൊഴിലാളികളുടെ അവസ്ഥ എന്താണ്?
അവര്‍ വന്നുകൊണ്ടേയിരിക്കുന്നു.
2.2 ദശലക്ഷം വരുന്ന ഖത്തര്‍ ജനസംഖ്യയില്‍ വെറും 12 ശതമാനം മാത്രമാണ് ഖത്തറി പൗരന്മാരായുള്ളത്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ ചലിപ്പിക്കുന്നതിന് വിദേശ പൗരന്മാരെ വലിയ രീതിയില്‍ ആശ്രയിക്കുന്ന രാജ്യമാണ് ഖത്തര്‍. ആരോഗ്യശുശ്രൂഷ മുതല്‍ മാധ്യമങ്ങള്‍ വരെയും വിദ്യാഭ്യാസം മുതല്‍ ഊര്‍ജ്ജം വരെയുമുള്ള എല്ലാ വ്യവസായങ്ങളിലും വിദേശികള്‍ ജോലി ചെയ്യുന്നു.
2022 ലെ ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ക്കുള്ള സ്‌റ്റേഡിയങ്ങളുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യ, നേപ്പാള്‍ പോലെയുള്ള രാജ്യങ്ങളില്‍ നിന്നും പതിനായിരക്കണക്കിന് പ്രവാസികള്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍ ഈ വര്‍ഷം ഈ സംഖ്യ അതിന്റെ പരകോടിയില്‍ എത്തും.
ഗള്‍ഫ് തര്‍ക്കം ആരംഭിച്ച ഉടന്‍ തന്നെ തങ്ങളുടെ തൊഴിലാളികള്‍ ഖത്തറിലേക്ക് പോകുന്നത് ഫിലിപ്പിന്‍സ് നിരോധിച്ചിരുന്നു. ദോഹയില്‍ ജീവിക്കുന്ന തങ്ങളുടെ 140,000 പൗരന്മാരുടെ ക്ഷേമത്തെ കുറിച്ച് ആശങ്കയുണ്ടെന്നായിരുന്നു ഇതിന് കാരണമായി പറഞ്ഞത്.
എന്നാല്‍ ‘ഖത്തര്‍ രാജ്യത്തില്‍ സ്ഥിതിഗതികള്‍ സാധാരണനില കൈവരിക്കുകയും ഗള്‍ഫ് രാജ്യം ഫിലിപ്പിനോകളുടെ സുരക്ഷയെ കുറിച്ച് തന്നിരിക്കുന്ന ഉറപ്പിന്റെയും അടിസ്ഥാനത്തില്‍’ നിരോധനം പിന്‍വലിക്കുകയാണെന്ന് പിന്നീട് ഫിലിപ്പിന്‍സ് സര്‍ക്കാര്‍ ഒരു പ്രസ്താവനയില്‍ പറഞ്ഞു.
എന്താണ് വ്യോമഗതാഗതത്തിന്റെ അവസ്ഥ?
നിരോധനം ഏറ്റവും പ്രതികൂലമായി ബാധിച്ചത് സര്‍ക്കാരിന്റെ ദേശീയ കമ്പനിയെയാണ്. പെട്ടെന്നുതന്നെ 18 കേന്ദ്രങ്ങളുമായുള്ള ബന്ധം വിച്ഛേദിക്കപ്പെടുകയും ദൈനംദിനം അമ്പത് വിമാനങ്ങള്‍ റദ്ദാക്കേണ്ട അവസ്ഥ സംജാതമാകുകയും ചെയ്തു. ലോകത്തിന്റെ മറ്റെവിടേക്ക് സഞ്ചരിക്കുമ്പോഴും യുഎഇ, ബഹറൈന്‍, ഈജിപ്ത്, സൗദി അറേബ്യ എന്നീ രാജ്യങ്ങളുടെ വ്യോമാതിര്‍ത്തികള്‍ ഒഴിവാക്കാനും അവര്‍ നിര്‍ബന്ധിതമായിട്ടുണ്ട്. ഇതുമൂലം പറക്കല്‍ സമയം വര്‍ദ്ധിക്കുകയും ഇന്ധനച്ചിലവ് കൂടുകയും ചെയ്യുന്നു. ദോഹയില്‍ നിന്നും ഖര്‍തൂമിലേക്കുള്ള വിമാനം ഇപ്പോള്‍ ആറ് മണിക്കൂര്‍ കൊണ്ടാണ് എത്തുന്നത്. ഉപരോധം ഏര്‍പ്പെടുന്നതിനുമുമ്പ് ഇതിന്റെ പകുതി സമയം കൊണ്ട് എത്തുമായിരുന്ന ദൂരമാണിത്.
എന്നാല്‍ ഈ വര്‍ഷം സ്‌കൈട്രാക്‌സിന്റെ ‘എയര്‍ലൈന്‍ ഓഫ് ദ ഇയര്‍’ പുരസ്‌കാരം നേടിയ ഖത്തര്‍ എയര്‍വേസ് തലകുനിക്കാന്‍ തയ്യാറാവുന്നില്ല. വ്യാപാരനഷ്ടം നികത്തുന്നതിനായി മറ്റ് കേന്ദ്രങ്ങളിലേക്ക് കൂടുതല്‍ വിമാനങ്ങള്‍ അയയ്ക്കുന്നതിനും വരുന്ന 12 മാസങ്ങള്‍ക്കുള്ളില്‍ പുതിയ 24 കേന്ദ്രങ്ങളിലേക്ക് സര്‍വീസ് ആരംഭിക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങളുമായി തന്റെ കമ്പനി മുന്നോട്ട് പോവുകയാണെന്ന് സിഇഒ അക്ബര്‍ അല്‍ ബേക്കര്‍ കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു.
യുഎഇയെ പോലെ തന്നെ ഖത്തറും കിഴക്കും പടിഞ്ഞാറുമായി ബന്ധപ്പെട്ടുകിടക്കുന്ന തങ്ങളുടെ തന്ത്രപരമായ സ്ഥാനങ്ങള്‍ ഉപയോഗിച്ചുകൊണ്ട് ആഗോള വ്യോമഗതാഗതത്തിലെ പ്രധാന കമ്പനിയായി വളര്‍ന്നതാണ്.
വമ്പിച്ച ധാതു സമ്പത്തുള്ള ഖത്തര്‍, ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ ലോകത്തിലെ ഏറ്റവും സമ്പന്ന രാജ്യങ്ങളില്‍ ഒന്നാണ്. 335 ബില്യണ്‍ ഡോളര്‍ ധാതുസമ്പത്താണ് ഖത്തറിനുള്ളത്. അതുകൊണ്ടുതന്നെ ലോകത്തെമ്പാടും വലിയ നിക്ഷേപങ്ങളുമുണ്ട്. വോക്‌സ്വാഗണ്‍ മുതല്‍ ടിഫാനി ആന്റ് കമ്പനി വരെയുള്ള വന്‍കിട കുത്തകളിലെല്ലാം അതിന് ഓഹരികളുണ്ട്.
എന്നാല്‍ ഇതൊന്നും ചില നിരീക്ഷകരെ ആശങ്കയില്‍ നിന്നും മുക്തരാക്കുന്നില്ല. നയതന്ത്ര പ്രതിസന്ധി രാജ്യത്തിന് പുറത്തേക്ക് പണം കൊണ്ടുപോകാന്‍ നിക്ഷേപകരെ പ്രേരിപ്പിക്കും എന്ന് ചൂണ്ടിക്കാട്ടി സ്റ്റാന്‍ഡേര്‍ഡ് ആന്റ് പൂവേഴ്‌സ് ഖത്തറിന്റെ റേറ്റിംഗ് കുറച്ചിരിക്കുകയാണ്. ഖത്തറിന് ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുന്ന ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ഇപ്പോഴും അവിടെ വന്‍നിക്ഷേപങ്ങളാണ് ഉള്ളത്.
നിക്ഷേപകരുടെ ആത്മവിശ്വാസം തകര്‍ന്നിരിക്കുന്നതിനാല്‍ തന്നെ ഒരു സാമ്പത്തിക ഞെട്ടല്‍ ഉണ്ടാകുമെന്ന ആശങ്ക ശക്തമാണ്. എന്നാല്‍ ഖത്തറിന്റെ ഭീമന്‍ സാമ്പത്തികസ്ഥിതി ചില സംരക്ഷണങ്ങള്‍ നല്‍കുന്നുണ്ട്.
‘സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കാാന്‍ വേണ്ട ആസ്തികളും സുരക്ഷയും ഞങ്ങള്‍ക്കുണ്ട്,’ എന്നാണ് ഖത്തര്‍ ധനകാര്യമന്ത്രി അലി ഷെരീഫ് അല്‍ എമാദി സിഎന്‍എന്നിനോട് പറഞ്ഞത്. ‘ഞങ്ങളുടെ വിദേശ നിക്ഷേപങ്ങളും വിദേശ ആസ്തികളും ജിഡിപിയുടെ 250 ശതമാനമാണ്. ഞങ്ങളുടെ സാമ്പത്തികരംഗത്തെയും നാണയത്തെയും സംരക്ഷിക്കാന്‍ ഞങ്ങള്‍ക്ക് സാധിക്കും,’ എന്ന് അദ്ദേഹം ടെലിവിഷന്‍ ചാനലിനോട് പറഞ്ഞു.
‘സ്വത്തുക്കള്‍ പണമാക്കി മാറ്റുന്നതിന്റെ ബുദ്ധിമുട്ടകളും അതിന്റെ ഉപയുക്തതയും കണക്കിലെടുത്താല്‍ പോലും ഗള്‍ഫ് രാജ്യങ്ങളുടെ ഉപോരധത്തെ പ്രതിരോധിക്കാന്‍’ ഖത്തറിന്റെ ധാതു സമ്പത്തിന് ശേഷിയുണ്ടെന്ന്’ സിറ്റി ബാങ്കിന്റെ മധ്യേഷ്യയിലെ പ്രധാന സാമ്പത്തികവിദഗ്ധനായ ഫറൂഖ് സൗസ ചൂണ്ടിക്കാണിക്കുന്നു.
ലോകകപ്പ് ഫുട്‌ബോളിന് എന്ത് സംഭവിക്കും?
വ്യോമയാന നിയന്ത്രണങ്ങളും സൗദി അറേബ്യയുമായുള്ള കരഅതിര്‍ത്തി അടച്ചിരിക്കുന്നതും നിമിത്തം 2022ലെ ലോകകപ്പ് ഫുട്‌ബോളിന്റെ തയ്യാറെടുപ്പുകളെ തടസപ്പെടുത്താന്‍ ഗള്‍ഫ് പ്രതിസന്ധിക്ക് ശേഷിയുണ്ട്. എന്നാല്‍ ‘എല്ലാ സ്റ്റേഡിയങ്ങളുടെയും മറ്റ് പശ്ചാത്തലസൗകര്യങ്ങളുടെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണ്,’ എന്നാണ് ലോകകപ്പിന്റെ ഖത്തര്‍ സംഘാടക സമിതി തിങ്കളാഴ്ച പറഞ്ഞത്. എട്ട് സ്റ്റേഡിയങ്ങളില്‍ ഒന്നായ ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിന്റെ നിര്‍മ്മാണം മേയില്‍ പൂര്‍ത്തിയായെന്നും അത് പറയുന്നു.