അഴിമുഖം പ്രതിനിധി
ലോകത്തിലെ ഏറ്റവും ഹൃദയാലുവായ മനുഷ്യന് സല്മാന് ഖാനാണെന്ന് ഇടക്കാലത്തെങ്കിലും നിങ്ങള്‍ക്ക് തോന്നിയിട്ടുണ്ടാവും. സല്‍മാന്റെ ദാനധര്‍മ്മ സംഭാവനകള്‍ 46 കോടിയോളം വരുന്ന കാര്യം അദ്ദേഹത്തിന്റെ അഭിഭാഷകന് കോടതിയില്‍ ബോധിപ്പിച്ചിരുന്നു. പക്ഷെ ചെയ്ത കുറ്റത്തിന് ഒരു പ്രശസ്തന്‍ ശിക്ഷിക്കപ്പെട്ട മൊത്തം നാടകത്തിലെ പാടിപ്പുകഴ്ത്തപ്പെടാതെ പോയ യഥാര്‍ത്ഥ നായകന് കേസിലെ മുഖ്യ സാക്ഷിയായിരുന്നു. ദുഃഖകരമാണത്. പക്ഷെ യാഥാര്‍ത്ഥ്യവും. എല്ലാ ദുരന്തകഥകളിലുമെന്ന പോലെ!
ഗുരുതരമായ ക്ഷയരോഗവുമായി മല്ലിട്ട് മുംബെ മുന്‍സിപ്പില്‍ ആശുപത്രിയില്‍ മരണവുമായി മുഖാമുഖം കഴിയുന്ന ഘട്ടത്തിലാണ് രവീന്ദ്ര പാട്ടീല്‍ ഒരു ‘മനുഷ്യ ജന്മമാണെന്ന്’ പലരും യഥാര്‍ത്ഥത്തില്‍ തിരിച്ചറിഞ്ഞത്. തണുത്ത ആശുപത്രി വരാന്തയില്‍ ക്ഷയം തടഞ്ഞ അവസാനശ്വാസത്തിന് വേണ്ടി ആര്‍ത്തിപിടിക്കുമ്പോള്‍ അയാള്‍ ഒറ്റയ്ക്കായിരുന്നിരിക്കാനാണ് എല്ലാ സാധ്യതകളും. പാട്ടീലിന്റെ കുടുംബം അയാളെ തങ്ങളുടെ ജീവിതത്തില്‍ നിന്നും ആട്ടിയിറക്കിയിരുന്നു. അയാളുടെ ശവശരീരത്തിന്റെ അവകാശം ഉന്നയിക്കാനോ സ്വീകരിക്കാനോ പോലും അവര്‍ തയ്യാറായില്ല. അവര്‍ അതിനെ കുറിച്ച് വ്യാകുലപ്പെട്ടതേയില്ല.
മുന്പുള്ളതും പിന്നെ അയാളുടെ അവസാന കാലത്തെയും ഫോട്ടോകള്‍ കണ്ടാല്‍, പാട്ടീല്‍ ഒരു നാസി ക്യാമ്പില്‍ നിന്നും പുറത്ത് വന്നതാണെന്ന് നിങ്ങള്‍ ഉറപ്പാക്കും. ഒരു മുന്‍ പോലീസ് ഓഫീസറുടെ ജീവിതത്തില്‍ സംഭവിക്കുമെന്ന് നിങ്ങള്‍ ഒരിക്കലും പ്രതീക്ഷിക്കാത്തത്ര വ്യത്യാസമാണ് ആ രണ്ട് ചിത്രങ്ങള്‍ക്കുമുള്ളത്.
2002ന്റെ തുടക്കത്തില്‍ മുംബെ അധോലോകത്തില്‍ നിന്നും തനിക്ക് ലഭിക്കുന്ന വധഭീഷണികളെ കുറിച്ച് സല്മാന് പോലീസില്‍ പരാതി നല്കി. നടന്റെ ജീവിതത്തിന് ഭീഷണിയുണ്ട് എന്ന നിഗമനത്തിലാണ് പോലീസ് എത്തിയത്. അതിനെ തുടര്‍ന്ന്, സല്‍മാനെ എല്ലാ സ്ഥലത്തും പിന്തുടരുന്ന നിരായുധനായ അംഗരക്ഷകനായി 24കാരനായ രവീന്ദര്‍ പാട്ടീലിനെ അവര്‍ നിയമിച്ചു. ആ വര്‍ഷം സപ്തംബര്‍ 28ന് സല്മാന് ജൂഹുവിലെ ജെഡബ്ലിയു മാറിയറ്റ് ഹോട്ടലില്‍ സല്മാന് മദ്യപിച്ചുകൊണ്ടിരുന്നപ്പോള്‍ ഹോട്ടലിന് വെളിയില്‍ പാര്‍ക്ക് ചെയ്തിരുന്ന നടന്റെ കാറില്‍ പാട്ടീല്‍ കാത്തിരുന്നു.
പിന്നീട് എന്താണ് സംഭവിച്ചിരുന്നതെന്ന് എല്ലാവര്ക്കും അറിയാം. വഴിയോരത്ത് കിടന്നുറങ്ങുകയായിരുന്നവര്‍ക്ക് നേരെ സല്മാന് തന്റെ എസ്യുവി ഓടിച്ചുകയറ്റി.
പിറ്റെ ദിവസം രാവിലെ അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ തനിക്കെതിരായ ആരോപണങ്ങളെല്ലാം സല്മാന് നിഷേധിച്ചു. എന്നാല്‍ തന്റെ കാറിന്റെ ചക്രത്തില്‍ ഞെരിയുന്ന നിസ്സഹായരുടെ നിലവിളി കേട്ട് സല്മാന് ഞെട്ടിത്തരിച്ചതായി പാട്ടീല്‍ ഓര്‍ത്തെടുത്തു. ഞെട്ടിപ്പോയ സല്മാന്, അപകടത്തില്‍ പെട്ടവരെ ആശുപത്രിയില്‍ എത്തിക്കുന്നതിന് പകരം സംഭവ സ്ഥലത്ത് നിന്നും മുങ്ങി.
അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
കേസിലെ ഏക ദൃക്സാക്ഷിയായ പാട്ടീലിന്റെ കൈകളിലായിരുന്നു സല്‍മാന്റെ വിധി. കാരണം, സല്മാന് മദ്യപിച്ചിരുന്നുവെന്നും അമിതവേഗതയിലായിരുന്നു വണ്ടിയോടിച്ചിരുന്നതെന്നും വേഗത കുറയ്ക്കാന്‍ പാട്ടീല്‍ നല്കിയ മുന്നറിയിപ്പുകള്‍ തള്ളുകയായിരുന്നുവെന്നും അറിയാവുന്ന ഏകയാള്‍ ഈ മുംബെ പോലീസ് കോണ്‍സ്റ്റബിള്‍ ആയിരുന്നു. ഇതെല്ലാം സത്യമായിരുന്നെങ്കിലും സല്മാന് നിഷേധിക്കുകയായിരുന്നു. മറ്റെല്ലാ സാക്ഷികളും തങ്ങളുടെ മൊഴി മാറ്റിപ്പറയുകയും കേസില്‍ പ്രതിഭാഗത്തേക്ക് കൂറുമാറുകയും ചെയ്തു. പക്ഷെ തന്റെ മൊഴി മാറ്റിപ്പറയാന്‍ പാട്ടീല്‍ തയ്യാറായില്ല. മൊഴി മാറ്റിപ്പറയാന്‍ സല്‍മാന്റെ അഭിഭാഷകര്‍ നടത്തിയ സമ്മര്ദതന്ത്രങ്ങളൊന്നും പാട്ടീലിന്റെ മുന്നില്‍ വിലപ്പോയില്ല.
കാലചക്രം കറങ്ങി 2007ല്‍ എത്തിയപ്പോള്‍, രണ്ട് വര്‍ഷത്തിലേറെയായി ക്ഷയരോഗബാധിതനായ രവീന്ദ്ര പാട്ടീലിനെ മുംബെ തെരുവോരങ്ങളില്‍ കണ്ടെത്തി. പക്ഷെ അദ്ദേഹത്തെ സ്വന്തം കുടുംബവും പോലീസും മാധ്യമങ്ങളും എന്തിന് ഇന്ത്യയിലെ ഏറ്റവും ഉദാരമതിയും കരുണാമയനുമായ നടന് സല്മാന് ഖാനും ഉള്‍പ്പെടെ എല്ലാവരും മറന്നുപോയിരുന്നു.