കാരെന് ഡി യൂംഗ്, ജൂലിയറ്റ് എയ്ല്പെറിന്
(വാഷിംഗ്ടണ്‍ പോസ്റ്റ്)
പേര്‍ഷ്യന്‍ ഗള്‍ഫുമായുള്ള സെക്യൂരിറ്റി ബന്ധം മെച്ചപ്പെടുത്താനും ഇറാനെപ്പറ്റിയുള്ള അവരുടെ ആശങ്കകള്‍ നിമിത്തം പട്ടാളസുരക്ഷ ഉറപ്പുവരുത്താനും പ്രസിഡന്റ് ഒബാമയുമായി ചര്‍ച്ചയ്ക്കൊരുങ്ങുകയാണ് പേര്‍ഷ്യന്‍ ഗള്‍ഫ് നേതാക്കള്‍.
നാറ്റോയ്ക്ക് സമാനമായ ഒരു ഡിഫന്‍സ് ബന്ധം സാധ്യമല്ല എന്ന് തങ്ങള്‍ മനസിലാക്കുന്നതായി വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ സീനിയര്‍ ഉദ്യോഗസ്ഥര്‍ സമ്മതിക്കുന്നു. പുറത്തുനിന്നുള്ള ഭീഷണികളില്‍ നിന്ന് അമേരിക്കയുടെ സുരക്ഷാസഹായ വാഗ്ദാനമെങ്കിലും വേണം എന്നാണ് അവരുടെ ആവശ്യം.
‘സുരക്ഷയുടെ കാര്യത്തില്‍ മുന്‍പ് അമേരിക്കയുമായി ഞങ്ങള്‍ക്ക് ഉണ്ടായിരുന്ന ജെന്റില്‍മാന്‍സ് എഗ്രിമെന്റ് ഉപയോഗിച്ചാണ് ഞങ്ങള്‍ പിടിച്ചുനിന്നിരുന്നത്’, യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ വാഷിംഗ്ടണ്‍ അംബാസിഡറായ യൂസഫ് അല്‍ ഒടൈബ പറയുന്നു. ‘ഇനി ഞങ്ങള്‍ക്ക് രേഖാമൂലം എന്തെങ്കിലും വേണം. സ്ഥാപനവല്‍കൃതമായ എന്തെങ്കിലും’.
മറ്റ് ഉദ്യോഗസ്ഥര്‍ അത്ര കൃത്യമായി സംസാരിച്ചില്ല. ‘രേഖയോ രേഖയില്ലാതെയോ എന്നത് പ്രശ്നമല്ല’, സൗദി അറേബ്യയുടെ വിദേശകാര്യമന്ത്രി ആദല്‍ അല്‍ജുബൈര്‍ പറയുന്നു. ‘അമേരിക്കയുടെ വാക്കിനോട് ഞങ്ങള്‍ക്കുള്ള വിശ്വാസം പൂര്‍ണ്ണമാണ്.’
ഗള്‍ഫ് രാജ്യങ്ങളുടെ ഉച്ചകോടി വേണമെന്ന് ഒബാമ പ്രസ്താവിച്ച അതേ ദിവസം തന്നെയാണ് ഇറാനുമായി ഒരു താല്‍ക്കാലിക ന്യൂക്ലിയര്‍ ഉടമ്പടി ഒപ്പുവെച്ചതും. ഇറാനുമായി ഉണ്ടാകാന്‍ സാധ്യതയുള്ള ഈ ഉടമ്പടി ജൂണ്‍ മുപ്പതോടെ സ്ഥിരീകരിച്ചാല്‍ അമേരിക്കയ്ക്ക് ഇറാനുമായുള്ള ബന്ധത്തില്‍ മാറ്റമുണ്ടാകുമെന്നു പേര്‍ഷ്യന്‍ ഗള്‍ഫ് നേതാക്കള്‍ കരുതുന്നു.
ഗള്‍ഫ് രാജ്യങ്ങളില്‍ 35000ത്തിലേറെ അമേരിക്കന്‍ പടയാളികളാണുള്ളത്. അമേരിക്കന്‍ പട്ടാള ഓപ്പറേഷനുകളുടെ തലസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രധാന എയര്‍-നേവല്‍ ബേസുകളുമുണ്ട്.
പുറത്തുനിന്നുള്ള ഭീഷണികള്‍ വന്നാല്‍ സ്ട്രാറ്റജിക് പങ്കാളികളെ സഹായിക്കാനുള്ള സന്നദ്ധത ദശാബ്ദങ്ങള്‍ക്ക് മുന്‍പ് അമേരിക്കയാണ് ആദ്യം പ്രകടിപ്പിച്ചത്. 2013ല്‍ യുഎന്‍ ജനറല്‍ അസംബ്ലിയില്‍ സംസാരിച്ചപ്പോഴും ഒബാമ ഇതാവര്‍ത്തിച്ചു.
എന്നാല്‍ ഈ ‘പുറത്തുനിന്നുള്ള ഭീഷണി’ എന്താണ് എന്ന് എപ്പോഴും ചോദ്യമുയര്ന്നിരുന്നുവെന്ന് നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ മിഡില്‍ ഈസ്റ്റ് ഡയറക്റ്ററായി കഴിഞ്ഞ മാസം വരെ ജോലി ചെയ്തിരുന്ന ഫിലിപ്പ് ഗോര്‍ഡന്‍ പറയുന്നു. ‘അതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് ആര്‍ക്കുമറിയില്ല. അതാണ് പ്രശ്നം’.
ജി.സി.സി യും അമേരിക്കയും കാലങ്ങളായി എതിര് തീവ്രവാദത്തിനെതിരെയും മറ്റു ഭീഷണികള്‍ക്കെതിരെയും സഹകരിച്ചു പ്രവര്‍ത്തിച്ചിരുന്നു. ഇപ്പോള്‍ ഇസ്ലാമിക് സ്റ്റേറ്റിനെതിരെ സിറിയയില്‍ അമേരിക്കയുടെ നേതൃത്വത്തില്‍ നടക്കുന്ന പോരാട്ടവും ഉള്‍പ്പെടും. എന്നാല്‍ ഇവര്‍ തമ്മിലും പല ഗള്‍ഫ് രാജ്യങ്ങള്‍ തമ്മിലും ഉള്ള ആശയങ്ങളിലും വിഷയങ്ങളുടെ പ്രാധാന്യത്തിലും വ്യത്യാസങ്ങള്‍ ഉണ്ടാകാം.
ഇറാന്റെ ആണവപരിപാടിയെപ്പറ്റിയുള്ള ആശങ്കകള്‍ക്കും മേലെ ഗള്‍ഫിലെയും മറ്റു മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലെയും സുന്നി നേതാക്കള്‍ ഷിയ ഇറാനെ ആയുധം കൊണ്ടും പണം കൊണ്ടും ചില സാഹചര്യങ്ങളില്‍ പട്ടാളസേന കൊണ്ടും സിറിയയിലും ലെബനനിലും യെമെനിലും മറ്റിടങ്ങളിലും ഒരു വന്‍ശക്തിയായി മാറുന്നതായാണ് കരുതുന്നത്. ഒരു ആണവ ഉടമ്പടി കൂടിയായാല്‍ അതിലൂടെ വരുന്ന ധനത്തിന്റെ ഒഴുക്ക് ഇറാന്റെ ശക്തി കൂട്ടുമെന്നാണ് അവര്‍ കരുതുന്നത്.
ആണവഭീഷണി പ്രതിരോധിക്കുകയാവണം പ്രധാന ആവശ്യം എന്ന് അവര്‍ പറയുന്നു. ഒരു കരാര്‍ തീരുമാനിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇറാനുമായുള്ള പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ എളുപ്പമാകുമെന്നും അവര്‍ വിശ്വസിക്കുന്നു.
ഇസ്ലാമിക് സ്റേറ്റ് പോലെയുള്ള തീവ്രവാദസംഘടനകള്‍ എല്ലാവര്ക്കും ഒരു പ്രശ്നമാണെങ്കിലും ഗള്‍ഫ് രാജ്യങ്ങള്‍ അമേരിക്കയോട് ആവശ്യപ്പെടുന്നത് തീവ്രവാദസംഘങ്ങളെക്കാള് ശ്രദ്ധ ഇറാനിയന്‍ പിന്തുണയുള്ള സിറിയന്‍ സര്‍ക്കാരിനെ പുറത്താക്കുന്നതില്‍ കാണിക്കണം എന്നാണ്.
അമേരിക്കയില്‍ നിന്ന് വാങ്ങുകയോ വാങ്ങാന്‍ പദ്ധതിയിടുകയോ ചെയ്തിട്ടുള്ള മിസൈല്‍ ഡിഫന്‍സ് സിസ്റ്റങ്ങളുടെ പല ഭാഗങ്ങള്‍ കൃത്യമായി പഠിക്കാന്‍ ഗള്‍ഫ് പങ്കാളികള്‍ ശ്രദ്ധിക്കണമെന്നും പറയുന്നു.
ഒരുമിച്ചു എന്താണ് ചെയ്യാന്‍ കഴിയുക എന്നതാണ് പ്രധാന ചര്‍ച്ചയെന്നു ഡെപ്യൂട്ടി നാഷണല്‍ സെക്യൂരിറ്റി ഉപദേശകന് ബെന്‍ റോഡ്സ് പറയുന്നു. ‘ഞങ്ങള്‍ അമേരിക്കന്‍ പോളിസികളും സമീപനങ്ങളും ചര്‍ച്ച ചെയ്യുന്നത്തിനൊപ്പം ജി.സി.സി യുടെ പോളിസികളും സമീപനങ്ങളും ചര്‍ച്ച ചെയ്യുകയും എങ്ങനെ ഇത് രണ്ടും ഒരുമിച്ചുകൊണ്ടുപോകാന്‍ കഴിയും എന്ന് പഠിക്കുകയും ചെയ്യും.’
‘പലതരം വിഷയങ്ങളില്‍ അമേരിക്കയും ജി.സി.സി യും തമ്മിലുള്ള യോജിപ്പുകള്‍ സൂചിപ്പിച്ച് ഒരു സ്റേറ്റ്മെന്റ് ഉണ്ടാകുമെന്നാണ് ഞങ്ങള്‍ കാത്തിരിക്കുന്നത്’, റോഡ്സ് പറയുന്നു.
അമേരിക്കയുമായി ചില ഗള്‍ഫ് രാജ്യങ്ങള്‍ ഒരു മ്യൂച്വല്‍ ഡിഫന്‍സ് ഉടമ്പടി ഉണ്ടാക്കാനുള്ള ആദ്യപ്രതീക്ഷകള് നഷ്ടപ്പെട്ടിരുന്നു. അധികൃതര്‍ ഇത് സമ്മതിച്ചിരുന്നുവെങ്കിലും സെനറ്റില്‍ ഈ ഉടമ്പടി സമര്‍പ്പിച്ചപ്പോള്‍ ഇസ്രായേലി സുരക്ഷയെ സംബന്ധിച്ച ആശങ്കകളാണ് ഇത് അസാധ്യമാക്കിയത്.
അമേരിക്കയും ഗള്‍ഫ് രാജ്യങ്ങളും തമ്മിലുള്ള ആയുധകച്ചവടവുമായി ബന്ധപ്പെട്ടാവും ചില പുതിയ മാറ്റങ്ങള്‍ സംഭവിക്കുക. സൈബര്‍ സെക്യൂരിറ്റി, ടെററിസ്റ്റ് സോഷ്യല്‍ മീഡിയ ഉപയോഗം മുതലായ പ്രശ്നങ്ങളിലും ഇവര്‍ ഒരുമിച്ചു ഇടപെട്ടേക്കാം.
ജിസിസിയിലെ പ്രധാന അംഗമായ സൗദി അറേബ്യയുടെ കിംഗ് സല്മാന് ഈ ഉച്ചകോടിയില്‍ പങ്കെടുക്കില്ല എന്ന വാര്‍ത്തയാണ് ഏറ്റവുമൊടുവില്‍ കേട്ടത്.
അധികൃതരും സൗദികളും ഇതില്‍ പ്രശ്നമൊന്നുമുള്ളതുകൊണ്ടല്ല ഈ തീരുമാനമെന്നും സൗദി ഡെലഗേഷനില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥരാണ് പങ്കെടുക്കുകയെന്നും പറയുന്നു. പങ്കെടുക്കുന്നവര്‍ ഇന്റീരിയര്‍ മിനിസ്റ്ററായ മൊഹമ്മദ് ബിന്‍ നയെഫ് രാജകുമാരനും ഡിഫന്‍സ് മിനിസ്റ്ററായ മൊഹമ്മദ് ബിന്‍ സല്മാന് രാജകുമാരനുമാണ്.
ഒബാമ സല്മാന് രാജാവുമായി ഫോണില്‍ സംസാരിച്ചുവെന്നും യെമെനിലെ അവസ്ഥയില്‍ അദ്ദേഹം റിയാദില്‍ ഉണ്ടാകേണ്ടത് ആവശ്യമാണെന്നും അറിയിച്ചതായി വൈറ്റ്ഹൌസ് പറയുന്നു. ഇറാന് സഹായിക്കുന്ന റിബല്‍ ശക്തികള്‍ക്കെതിരെ അഞ്ച്ദിവസത്തെ വെടിനിര്‍ത്തല്‍ സൗദി പ്രഖ്യാപിച്ചിട്ടുണ്ട്.
ഗള്‍ഫ് നേതാക്കള്‍ ‘പ്രസിഡന്റിനോട് മണിക്കൂറുകള്‍ ചെലവിട്ട് പറയുക ഇറാന് എത്ര വലിയ ഭീഷണിയാണെന്നാണ്’ എന്നും അത് രണ്ടുവശങ്ങളും തമ്മില്‍ എന്തെങ്കിലും ഉരസല്‍ ഉള്ളത് പരിഹരിക്കുമെന്നും ഗോര്‍ഡന്‍ പറയുന്നു.
അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അമേരിക്കയുടെ വിദേശപങ്കാളികള്‍ തങ്ങളുടെ ആഭ്യന്തരഭീഷണികള്‍ കൈകാര്യം ചെയ്യുന്നതില്‍ കൂടുതല്‍ ഉത്തരവാദിത്തം കാണിക്കണം എന്ന് ഒബാമ തന്റെ രണ്ടാം വരവിലുടനീളം പറയുന്നുണ്ട്.
എന്നാല്‍ അവര്‍ ഇത് ചെയ്തതിനെപ്പറ്റി അമേരിക്കന്‍ അധികൃതര്‍ അത്ര സന്തോഷത്തിലുമല്ല, യെമെനിലെ സൌദി ആക്രമണവും തീവ്രവാദികളുമായി സഖ്യം ചേര്‍ന്ന സിറിയന്‍ റിബലുകള്‍ക്ക് നല്കിയ പിന്തുണയുമൊക്കെ ഉദാഹരണങ്ങള്‍.
‘നമ്മള് ഇതേവരെ പരിഹരിക്കാത്ത ഒരു പ്രശ്നമാണിത്’, കാര്‍നെജി എന്ടോവ്മെന്റ് ഫോര്‍ ഇന്റര്‍നാഷണല്‍ പീസിലെ ഫ്രെഡറിക്ക് വെഹറെ പറയുന്നു.
‘അമേരിക്ക ഒപ്പമുണ്ടെന്നു ഉറപ്പുവരുത്താനാണ് ഗള്‍ഫ് നേതാക്കള്‍ ശ്രമിക്കുന്നത്’, എന്‍എസ് സിയുടെ മിഡില്‍ ഈസ്റ്റ് ഡയറക്റ്ററായ റോബര്‍ട്ട് മാലെ പറയുന്നു.
‘മിഡില്‍ ഈസ്റ്റ് യുദ്ധങ്ങള്‍ കൊണ്ടു അമേരിക്ക തളര്‍ന്നു’വെന്ന കഥകള്‍ നേതാക്കള്‍ കേട്ടുകഴിഞ്ഞു, മാലെ പറയുന്നു. ‘നമ്മള് ഒപ്പമുണ്ടെന്നും നമുക്ക് ശ്രദ്ധയുണ്ടെന്നുമാണ് അവര്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്നത്.’