UPDATES

വിപണി/സാമ്പത്തികം

ആധാറുമായി ബന്ധിപ്പിക്കാത്ത പാന്‍ കാഡുകള്‍ അടുത്ത വര്‍ഷം മുതല്‍ അസാധുവാകും

പാന്‍ കാഡുകള്‍ വ്യാപകമായി വ്യാജമായി സൃഷ്ടിക്കപ്പടുന്നുണ്ടെന്നും ഇത് തടയാന്‍ ആധാറുമായി ബന്ധിപ്പിക്കേണ്ടത് അനിവാര്യമാണെന്നുമാണ് കേന്ദ്രസര്‍ക്കാരിന്റെ വാദം.

ആധാര്‍ കാഡുമായി ബന്ധിപ്പിക്കാത്ത പാന്‍ കാഡുകള്‍ ഡിസംബറി 31ന് ശേഷം അസാധവാകുമെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍. ആദായനികുതി അടക്കുന്നതിന് നിലവില്‍ പാന്‍ (പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍) കാഡുകള്‍ നിര്‍ബന്ധമാണ്. ആദായ നികുതി അടക്കേണ്ടതില്ലാത്ത വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവരും തിരിച്ചറിയല്‍ രേഖകളിലൊന്നായി പാന്‍ കാഡ് നിലവില്‍ ഉപയോഗിച്ച് വരുന്നുണ്ട്. പാന്‍ കാഡുകള്‍ വ്യാപകമായി വ്യാജമായി സൃഷ്ടിക്കപ്പടുന്നുണ്ടെന്നും ഇത് തടയാന്‍ ആധാറുമായി ബന്ധിപ്പിക്കേണ്ടത് അനിവാര്യമാണെന്നുമാണ് കേന്ദ്രസര്‍ക്കാരിന്റെ വാദം.

സമ്പൂര്‍ണ ആധാര്‍വത്കരണം ഈ വര്‍ഷത്തോടെ പൂര്‍ത്തിയക്കണമെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഡിസംബര്‍ 31 അവസാന തീയതിയായി നിശ്ചയിച്ചിരിക്കുന്നത്. ഇപ്പോള്‍ തന്നെ പ്രായപൂര്‍ത്തിയായ ബഹുഭൂരിപക്ഷം പേര്‍ക്കും ആധാര്‍ കാഡുണ്ടെന്നും ആവശ്യത്തിലധികം സമയം പാന്‍ – ആധാര്‍ കാഡുകള്‍ തമ്മില്‍ ബന്ധിപ്പിക്കാന്‍ ലഭിക്കുമെന്നുമാണ് എസ്ബിഐയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് സൗമ്യകാന്തി ഘോഷ് പറയുന്നത്.

പാന്‍, ആധാര്‍ കാഡുകളെ തമ്മില്‍ ബന്ധിപ്പിക്കാന്‍ ചെയ്യേണ്ടത്

1 https://incometaxindiaefiling.gov.in എന്ന വെബ്‌സൈറ്റില്‍ ലോഗ് ഇന്‍ ചെയ്യുക.
2 ആധാര്‍ നമ്പറും വ്യക്തിപരമായ വിവരങ്ങളും രേഖപ്പെടുത്തുക
3 പാന്‍കാഡിലെ വിവരങ്ങളുമായി നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങള്‍ ചേരുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക
4 ആധികാരികത ഉറപ്പ് വരുത്തിയ ശേഷം ലിങ്ക് നൗ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

നൂറ് കോടിയിലധികം ഇന്ത്യക്കാര്‍ക്ക് നിലവില്‍ ആധാര്‍ കാഡുണ്ടെന്നാണ് കണക്ക്. സ്‌കൂളുകളില്‍ ആധാര്‍ കാഡില്ലാത്ത കുട്ടികള്‍ക്ക് മാത്രം ഉച്ചഭക്ഷണമെന്ന സര്‍ക്കാര്‍ തീരുമാനം വിവാദമായിരുന്നു. ആദായനികുതി അടക്കുന്നതിനും പാന്‍ കാഡിന് അപേക്ഷിക്കുന്നതിനും ആധാര്‍ കാഡ് നിര്‍ബന്ധമാക്കുന്ന വിവാദ ബില്‍ കഴിഞ്ഞ ദിവസം ലോക്‌സഭ പാസാക്കുകയും ചെയ്തു. ധനബില്ലിലെ ഭേദഗതി പ്രകാരം ആധാര്‍ നമ്പറില്ലാത്തവര്‍ക്ക് അല്ലെങ്കില്‍ ആധാറിന് അപേക്ഷയെങ്കിലും സമര്‍പ്പിച്ചിട്ടില്ലാത്തവര്‍ക്ക് ജൂലായ് ഒന്ന് മുതല്‍ വരുമാനനികുതി അടക്കാനാവില്ല. നിലവില്‍ ബാങ്ക് ഇടപാടുകള്‍ക്കും 50,000ത്തിന് മുകളിലുള്ള ഹോട്ടല്‍, യാത്രാ ബില്ലുകള്‍ക്കും പാന്‍ കാഡുകള്‍ അനിവാര്യമാണ്. ബാങ്ക് ഇടപാടുകള്‍ നടത്തുമ്പോള്‍ പാന്‍ കാഡില്ലാത്തവര്‍ പകരം ഫോം പൂരിപ്പിച്ച് നല്‍കേണ്ടതുണ്ട്്. ഇന്ത്യയില്‍ നിലവില്‍ 25 കോടിയിലധികം പാന്‍ കാഡുകളാണുള്ളത്.

ആദായനികുതി അടയ്ക്കുന്നതിന് ആധാര്‍ നമ്പര്‍ നിര്‍ബന്ധമാക്കുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. നികുതി വെട്ടിപ്പ് തടയാന്‍ ഇത് സഹായകമാകുമെന്നാണ് ജയ്റ്റ്‌ലിയുടെ അവകാശവാദം. പല ബാങ്കുകളും ഇന്‍ഷുറന്‍സ് കമ്പനികളും സേവിംഗ്‌സ്് അക്കൗണ്ടുകളേയും ഇന്‍ഷുറന്‍സ് പോളിസികളേയും ആധാറുമായി ബന്ധിപ്പിക്കാന്‍ തുടങ്ങിയിട്ടുണ്ട്. നിലവില്‍ പല സബ്‌സിഡികള്‍ക്കും പദ്ധതികള്‍ക്കും കേന്ദ്രസര്‍ക്കാര്‍ ആധാര്‍ കാഡ് നിര്‍ബന്ധമാക്കിയിട്ടുണ്ട്്. എന്നാല്‍ ഇതിന് നിയമസാധുത ലഭിച്ചിട്ടില്ല. 2013ല്‍ ആധാര്‍ കാഡ് നിര്‍ബന്ധമാക്കാനും അതില്ലാത്തവര്‍ക്ക് സബ്‌സിഡികളും അവശ്യസേവനങ്ങളും നിഷേധിക്കാനും പാടില്ലെന്ന് സുപ്രീംകോടതിയുടെ വിധിയുണ്ടായിരുന്നു.

വായനയ്ക്ക്: https://goo.gl/w2KxnK

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍