അഴിമുഖം പ്രതിനിധി
ആസിഡ് ഒഴിച്ച് യുവതിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് വധ ശിക്ഷ. അയല്‍വാസിയായ പ്രീതി എന്ന യുവതിക്ക് ജോലി ലഭിച്ചതില്‍ അസൂയ പൂണ്ട് ആസിഡ് മുഖത്തൊഴിച്ചു കൊലപ്പെടുത്തിയെന്ന കേസിലാണു പ്രതി അങ്കൂര്‍ലാല്‍ പവാറിനു മുംബൈ സെക്ഷന്‍സ് കോടതി വധ ശിക്ഷ വിധിച്ചത്.
2013 മേയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിലെ ഐ.എൻ.എച്ച്.എസ് ആശുപത്രിയിൽ പ്രീതിക്ക് ജോലി ലഭിച്ചതാണ് പൻവറിനെ രോഷാകുലനാക്കിയത്. ജോലിയിൽ പ്രവേശിക്കാനായി ട്രെയിനിൽ പിതാവിനൊപ്പം മുംബൈയില്‍ എത്തിയപ്പോഴാണു പവാര്‍ കൈയില്‍ കരുതിയിരുന്ന ആസിഡ് ഒഴിച്ചത്. ചുമലില്‍ തട്ടി വിളിച്ചാണ് പവാര്‍ പ്രീതിയോട് ഈ ക്രൂരത ചെയ്തത്. കൃത്യത്തിനുശേഷം പവാര്‍ ഓടി രക്ഷപ്പെടുകയും ചെയ്തു. മുഖമാസകലം പൊള്ളിപ്പോയ പ്രീതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവം നടന്ന് ഏതാണ്ട് ഒരു വർഷത്തിനു ശേഷമാണ് അങ്കുറിനെ അറസ്റ്റ് ചെയ്തത്.
ഡൽഹിയിൽ പ്രീതിയുടെ അയൽവീട്ടിൽ താമസിച്ചിരുന്ന അങ്കുർ ഹോട്ടൽ മാനേജ്മെന്റ് ബിരുദധാരി ആയിരുന്നെങ്കിലും തൊഴിലൊന്നും ഉണ്ടായിരുന്നില്ല. പ്രീതിയുടെ ഉയർച്ച കണ്ട് പഠിക്കണമെന്ന് അങ്കുറിന്റെ മാതാപിതാക്കൾ പലപ്പോഴും അയാളോട് പറയുമായിരുന്നു. ഇതാണ് അങ്കുറിന് പ്രീതിയോട് വിരോധമുണ്ടാക്കിയത്.