UPDATES

സിനിമ

സലിം കുമാറും മൈക്കിള്‍ ജാക്‌സണും തമ്മിലുള്ള ബന്ധം; മാധ്യമങ്ങള്‍ കണ്ടു പിടിച്ചത്

എനിക്കാണോ ഭ്രാന്ത് നാട്ടുകാര്‍ക്കാണോ ഭ്രാന്ത് എന്നു ചിന്തിച്ചുപോയി

മൈക്കിള്‍ ജാക്‌സണും നടന്‍ സലിം കുമാറും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? ഉണ്ടെന്നാണു മലയാളത്തിലെ മാധ്യമങ്ങള്‍ പറയുന്നത്. പക്ഷേ അങ്ങനെയൊരു ബന്ധം തങ്ങള്‍ക്കിടയില്‍ ഉണ്ടോയെന്നു എത്രയാലോചിച്ചും പിടികിട്ടാതിരുന്ന സലിം കുമാറിന്റെ സംശയം ഒടുവില്‍ മാധ്യമങ്ങള്‍ തന്നെ നടനു പറഞ്ഞുകൊടുത്തു. അതുകേട്ടപ്പോള്‍ ചിരയല്ല, അത്ഭുതമാണ് സലിം കുമാറിനു തോന്നിയത്.

താനും മൈക്കിള്‍ ജാക്‌സണും തമ്മിലുള് ബന്ധത്തെ കുറിച്ചുള്ള കഥ സലിം കുമാര്‍ പറയുന്നത് മാതൃഭൂമിയുടെ മാര്‍ച്ച് ലക്കത്തിലെ സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിനു നല്‍കിയ അഭിമുഖത്തിലാണ്. ആ കഥ ഇങ്ങനെ;

മൈക്കിള്‍ ജാക്‌സണ്‍ മരിച്ച വാര്‍ത്ത ലോകം അറിഞ്ഞുകൊണ്ടിരിക്കുന്ന സമയം, തൃശ്ശൂരിലെ ഒരു ലൊക്കേഷനിലാണ് ഞാന്‍. ചിലര്‍ എന്നെ വിളിച്ചു വാര്‍ത്ത അറിയിക്കുന്നു. മൈക്കിള്‍ ജാക്‌സനെക്കുറിച്ചുള്ള അറിവുകള്‍ പ്രകടിപ്പിക്കുന്നു. ഇതെല്ലാം ഇവരന്തിനാണ് എന്നോടു പറയുന്നതെന്നു മനസിലായില്ലെങ്കിലും ചുമ്മാ നിന്നുകൊടുത്തു. അല്‍പം കഴിഞ്ഞപ്പോള്‍ ഒരു ചാനലില്‍ നിന്നൊരു റിപ്പോര്‍ട്ടര്‍ വിളിക്കുന്നു, അനുശോചനം ലൈവ് ആയി വേണമെന്ന്.
ഞാനും മൈക്കിള്‍ ജാക്‌സനും തമ്മില്‍ എന്താണു ബന്ധം, എത്ര ആലോചിച്ചിട്ടും എനിക്കൊരു പിടിയും കിട്ടിയില്ല. അനുശോചനത്തിനായി വിളികള്‍ കൂടുതലായപ്പോള്‍ ഞാനുമായുള്ള മൈക്കിള്‍ ജാക്‌സന്റെ ബന്ധം ഞാന്‍ തിരിച്ചറിഞ്ഞു. മൈക്കിള്‍ ജാക്‌സന്റെ രൂപത്തില്‍ മലയാളി അടുത്തു കണ്ട ഏക വ്യക്തി ഞാനാണ്, ചതിക്കാത്ത ചന്തുവിലെ ഡാന്‍സ് മാസ്റ്ററുടെ കഥാപാത്രം. മൈക്കിള്‍ ജാക്‌സനുമായി യഥാര്‍ത്ഥ ബന്ധമുള്ളവരില്‍ നിന്നൊന്നും കമന്റുകളെടുക്കാന്‍ കഴിയാത്ത കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ എന്നെ വളഞ്ഞിട്ടു പിടികൂടുകയായിരുന്നു. ചിരിയല്ല അത്ഭുതമായിരുന്നു ആദ്യം നിറഞ്ഞത്. പക്ഷേ ചാനലുകാര്‍ തിരക്കികൂട്ടി, ഞങ്ങള്‍ക്ക് സലിം കുമാറേട്ടന്റെ അനുശോചനം കൂടിയേതീരൂ. എനിക്കാണോ ഭ്രാന്ത് നാട്ടുകാര്‍ക്കാണോ ഭ്രാന്ത് എന്നു ചിന്തിച്ചുപോയി. അന്ന് ഞാന്‍ അണപൊട്ടുന്ന ദുഃഖത്തോടെ ചാനലുകളില്‍ സംസാരിച്ചു. അടുത്ത ദിവസം പുറത്തുവന്ന ഇംഗ്ലീഷ് പത്രത്തില്‍ പോലും എന്റേയും പ്രഭുദേവയുടെയും അനുശോചനക്കുറിപ്പുകളാണ് പ്രധാന്യത്തോടെ നല്‍കിയിരുന്നത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍