UPDATES

സിനിമാ വാര്‍ത്തകള്‍

ഈ നിയമപോരാട്ടം തെളിയിച്ചു; ഷമ്മി തിലകന്‍ മാതൃകയാക്കാവുന്ന സെലിബ്രിറ്റിയാണെന്ന്

10 കുടുംബങ്ങള്‍ക്കു വേണ്ടി നിയമപോരാട്ടം നടത്തി വിജയിച്ച ഷമ്മി തിലകനെ കുറിച്ചാണ് ഈ കുറിപ്പ്

സിനിമാതാരങ്ങള്‍ ദന്തഗോപുരവാസികളാണെന്നും സ്വന്തംകാര്യമല്ലാതെ അവര്‍ക്ക് യാതൊന്നിനോടും അനുഭാവമില്ലെന്നും ഉള്ള പരാതികള്‍ കാലങ്ങളായി നിലനില്‍ക്കുന്നുണ്ട്. എല്ലാവരും അങ്ങനെയാണോ? അല്ലെന്നു പറയാന്‍ ഒരാളെങ്കിലും ഉണ്ടെന്നാണ് ഈ കുറിപ്പ് പറയുന്നത്. അതു മറ്റാരെക്കുറിച്ചുമല്ല, സിനിമയില്‍ ഏറെയും വില്ലത്തരങ്ങള്‍ കാണിച്ചിട്ടുള്ള ഷമ്മി തിലകനാണ്. എന്നാല്‍ യഥാര്‍ത്ഥജീവിതത്തില്‍ താനൊരു ഹീറോയാണെന്നു ഷമ്മി തെളിയിച്ചെന്നാണ് അഭിഭാഷകനായ ബോറിസ് പോള്‍ ഫെയ്‌സ്ബുക്കില്‍ എഴുതിയ ഒരു കുറിപ്പിലൂടെ പറയുന്നത്. മാലിന്യ പ്രശ്‌നങ്ങള്‍ക്കൊണ്ട് പൊറുതുമുട്ടിയ തന്റെ അയല്‍ക്കാരായ പത്തു കുടുംബങ്ങള്‍ക്കുവേണ്ടി വിവരാവകാശനിയമത്തെ ആയുധമാക്കി ഷമ്മി പൊരുതി നേടിയ വിജയത്തെ കുറിച്ചാണ് ഈ കുറിപ്പില്‍ പറയുന്നത്.

ബോറിസ് പോളിന്റെ കുറിപ്പ് വായിക്കാം;
വിവരാവകാശ നിയമം
വജ്രായുധമാക്കിയ നടന്‍

ഷമ്മി തിലകന്‍ എന്ന നടനെ എല്ലാവരും അറിയും.
ജീവിതത്തില്‍ ഒരു പ്രതിസന്ധിയുണ്ടായപ്പോള്‍ അതിനെ നിയമപരമായി നേരിടാന്‍ വിവരാവകാശ നിയമം പഠിച്ച് സ്വയം ഉപയോഗിച്ച് വന്‍ വിജയം നേടിയ മിടുക്കന്‍ കൂടിയാണ് ഷമ്മി തിലകന്‍ എന്നത് പലര്‍ക്കും അറിയില്ല.
അദ്ദേഹം ഏറ്റുമുട്ടിയത് വന്‍ സ്വാധീനമുള്ള വ്യക്തിയോടാണ്.
അയല്‍ക്കാരായ പത്ത് കുടുംബങ്ങള്‍ക്ക് വേണ്ടി കൂടിയായിരുന്നു പോരാട്ടം.
പ്രബലനായ അയല്‍വസ്തു ഉടമ അനധികൃത നിര്‍മ്മാണം നടത്തി ഈ പത്ത് കുടുംബങ്ങളുടെ സ്വൈര്യ ജീവിതം ഇല്ലാതാക്കുന്ന മലിനീകരണ പ്രവൃത്തികള്‍ നടത്തി വന്നതാണ് പ്രശ്‌നം.
അധികൃതര്‍ക്ക് നല്‍കിയ പരാതികള്‍ മുങ്ങി. നടപടിയില്ല. ഓഫീസുകള്‍ കയറിയിറങ്ങി. അനക്കമില്ല. ഷമ്മിയുടെ ഫയലുകളില്‍ പേജുകള്‍ കൂടിക്കോണ്ടേയിരുന്നു.
അപ്പോഴാണ് വിവരാവകാശ നിയമം രക്ഷക്കെത്തിയത്.
വിവരം തേടിയുള്ള അപേക്ഷകള്‍ നാലുപാടും പറന്നു.
ഓഫീസുകള്‍ ഉണര്‍ന്നു. മുങ്ങിയ ഫയലുകള്‍ മടിയോടെയെങ്കിലും പൊങ്ങി.
കിട്ടിയ വിവരങ്ങളിലെ കബളിപ്പിക്കലുകള്‍ കണ്ടെത്താന്‍ കെട്ടിട നിര്‍മ്മാണ ചട്ടം, മുനിസിപ്പാലിറ്റി നിയമം, പരിസ്ഥിതി നിയമങ്ങള്‍ എന്നിവയുടെ പുസ്തകങ്ങള്‍ വാങ്ങി പഠിച്ചു.
പല കുരുക്കുകളും അഴിഞ്ഞു തുടങ്ങി.
പ്രബലനായ അയല്‍ക്കാരന്‍ ഷമ്മിയെ കള്ളക്കേസില്‍ കുടുക്കി. അയാളുടെ ജീവനക്കാരനെ പരിക്കേല്‍പ്പിച്ചു എന്ന ഗുരുതരമായ കേസ്.
പോലീസ് പതിവ് നാടകം കളിച്ചു. കളവായ നിലയില്‍ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചു. ഷമ്മി തിലകന്‍ പതറിയില്ല. വിവരാവകാശ നിയമപ്രകാരം ശേഖരിച്ച തെളിവുകളുമായി മേലുദ്യോഗസ്ഥര്‍ക്ക് പുനരന്വേഷണത്തിന് ഹര്‍ജി നല്‍കി. കള്ളം വെളിച്ചത്തായി. കുറ്റപത്രം പോലീസ് പിന്‍വലിച്ചു. വിവരാവകാശ നിയമം വജ്രായുധമാണെന്ന് ബോധ്യമായ ഷമ്മി തിലകന്‍ എല്ലാ ഫോറങ്ങളിലും പ്രബലനായ അയല്‍ക്കാരനെതിരെ വിജയം നേടി.
ഉദ്യോഗസ്ഥര്‍ കൃത്യമായി നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ബന്ധിതരായി.
നിയമബിരുധമുള്ളയാളാണ് ഷമ്മി തിലകന്‍ എന്ന് വിശ്വസിക്കുന്ന നിരവധി ഉദ്യോഗസ്ഥരെ എനിക്കറിയാം!
മാതൃകയാക്കാവുന്ന സെലബ്രിറ്റി തന്നെയാണ് ഷമ്മി തിലകന്‍!

നേരത്തെ ഒരു അനധികൃത ഷോപ്പിംഗ് മാളിനെതിരേയും നിയമപോരാട്ടം നടത്തി വിജയത്തിന്റെ ക്രെഡിറ്റും ഷമ്മി തിലകന്റെ പേരിലുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍