വിഴിഞ്ഞം പദ്ധതിക്കായാണ് ഇതിലെ പാറകള്‍ ഉപയോഗിക്കുക
സംസ്ഥാനത്തെ മൂന്ന് ജില്ലകളിലായി 19 ക്വാറികള്‍ പ്രവര്‍ത്തിപ്പിക്കാന്‍ അദാനി ഗ്രൂപ്പിന് അനുമതി. അനുമതി ലഭിച്ച ഒരു ക്വാറിയുടെ പ്രവര്‍ത്തനം ആരംഭിച്ചു. വിഴിഞ്ഞം തുറമുഖത്തിന് ആവശ്യമായ പാറകളും മണലും ലഭ്യമാക്കുന്നതിനാണ് ഇത്രയധികം ക്വാറികള്‍ക്ക് അനുമതി നല്‍കിയത്. 70 ലക്ഷം മെട്രിക ടണ്‍ പാറകളാണ് ആദ്യ ഘട്ട നിര്‍മ്മാണത്തിന് ആവശ്യം.
പ്രവര്‍ത്തനാനുമതി ലഭിച്ച ക്വാറികളില്‍ 11 എണ്ണം തിരുവനന്തപുരം ജില്ലയിലാണ്. അഞ്ചെണ്ണം പത്തനംതിട്ടയിലും കൊല്ലത്തുമാണ്. ഇതില്‍ 12 എണ്ണം അദാനി ഗ്രൂപ്പ് നേരിട്ടാണ് നടത്തുന്നത്. ബാക്കിയുള്ളത് സ്വകാര്യ സംരംഭകരുമായി ചേര്‍ന്നാണ് നടത്തുക.
അനുമതി ലഭിച്ച തിരുവനന്തപുരം ജില്ലയിലെ നഗരൂരിലെ കടവിളയില്‍ പാറ പൊട്ടിക്കല്‍ തുടങ്ങി. അദാനി ഗ്രൂപ്പ് നേരിട്ടാണ് ഇവിടെ ക്വാറി പ്രവര്‍ത്തിപ്പിക്കുന്നത്.
പ്രവര്‍ത്തനത്തിന് ആവശ്യമായ പാറകളില്‍ കുടുതലും പ്രാദേശികമായി സംഘടിപ്പിക്കാനാണ് അദാനി ഗ്രൂപ്പ് ആലോചിക്കുന്നത്. ഇതിന് പുറമെ തമിഴ്‌നാട്ടിലെ തൂത്തുകുടിയില്‍നിന്നും പാറകള്‍ എത്തിക്കും.
വിഴിഞ്ഞം തുറമുഖത്തിന്റൈ 3.1 ബ്രേക്ക് വാട്ടറിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഒക്ടോബര്‍ മാസം പുനരാരംഭിക്കുമെന്നാണ് കരുതുന്നത്. ഇതിനാണ് മുഖ്യമായും പാറകളും മറ്റും ആവശ്യം. അടുത്ത വര്‍ഷം ഡിസംബറോടെ ഇതിന്റെ പണി പൂര്‍ത്തിയാക്കുമെന്നാണ് കണക്കാക്കുന്നത്. ഇതിനകം 650 മീറ്ററാണ് പൂർത്തിയാക്കിയത്.
തുറമുഖത്തിന്റെ പണി പൂര്‍ത്തിയാക്കുന്നതിന് അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ് സംസ്ഥാന സര്‍ക്കാരില്‍നിന്ന് 16 മാസത്തെ കാലവധി കൂടുതല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇതുവരെ തീരുമാനം എടുത്തിട്ടില്ല.