1944 ജൂലൈ 20ന് കിഴക്കന്‍ പ്രവിശ്യയിലെ റസ്റ്റന്‍ബര്‍ഗിനടുത്തുള്ള അഡോള്‍ഫ് ഹിറ്റ്ലറുടെ സൈനിക ആസ്ഥാനമായ വുള്‍ഫ്‌സ് ലെയറില്‍ ചെവിയടപ്പിക്കുന്ന ഒരു ബോംബ് സ്‌ഫോടനം നടന്നു. തേഡ് റീഷിന്റെ ഫറര്‍ ആയ ഹിറ്റ്ലറെ വധിക്കാന്‍ ജൂലൈ 20ന് നടന്ന ഗൂഢാലോചന പുറത്തു കൊണ്ടുവരുന്നതാണ് ആ സ്‌ഫോടനം. തന്നെ വധിക്കാനുള്ള ശ്രമം പരാജയപ്പെട്ടതായും ഗൂഢാലോചനക്കാര്‍ക്കെതിരെ ഉടന്‍ നടപടിയുണ്ടാവുമെന്നും ജൂലൈ 21ന് ഹിറ്റ്ലര്‍ പ്രഖ്യാപിച്ചു.വധശ്രമത്തില്‍ നിന്നും രക്ഷപ്പെട്ടെങ്കിലും സ്‌ഫോടനത്തില്‍ കര്‍ണപുടം തകര്‍ന്നതിനെ തുടര്‍ന്ന് ഹിറ്റ്ലറുടെ കേള്‍വി ശക്തി ഭാഗികമായി നഷ്ടപ്പെട്ടു. ആക്രമണത്തില്‍ തകര്‍ന്നടിയുന്നതിന് പകരം ഹിറ്റ്ലര്‍ കടുത്ത പകയോടെ തിരിച്ചടിക്കുകയും അട്ടിമറി ശ്രമം അരദിവസം കൊണ്ട് അടിച്ചമര്‍ത്തുകയുമാണ് ചെയ്തത്. തുടര്‍ന്ന് ബര്‍ലിനില്‍ വധശിക്ഷയുടെയും പീഢനത്തിന്റെയും ആത്മഹത്യയുടെയും കൗശലകരമായ തന്ത്രങ്ങളാണ് അരങ്ങേറിയത്. ഹിറ്റ്ലറുടെ മുറിയില്‍ ബോംബ് സ്ഥാപിച്ച കൗണ്ട് ക്ലോസ് കോണ്‍ സ്റ്റാഫന്‍ബര്‍ഗ് വെടിയേറ്റു മരിച്ചു. തുടര്‍ന്നുണ്ടായ ആശയക്കുഴപ്പത്തിനിടയില്‍ ഹിറ്റ്ലര്‍ കൊല്ലപ്പെട്ടു എന്ന വാര്‍ത്ത ലഭിച്ചതിനെ തുടര്‍ന്ന് പ്രചാരണ മന്ത്രി ജോസഫ് ഗീബല്‍സിനെ അറസ്റ്റ് ചെയ്യാന്‍ പട്ടാള മേധാവി ഓട്ടോ റീമെര്‍ ഉത്തരവിട്ടു. എന്നാല്‍ അറസ്റ്റ് ഒഴിവാക്കിയ ഗീബല്‍സ്, ഹിറ്റ്ലര്‍ ജീവിച്ചിരിപ്പുണ്ടെന്ന വിവരം റീമെറെ അറിയിച്ചു. ഗീബല്‍സിനെ മോചിപ്പിച്ച റീമെര്‍, ഗൂഢാലോചനക്കാരെ അടിച്ചമര്‍ത്തുന്നത് തുടര്‍ന്നു. ഒറ്റുകാരെ പൂര്‍ണമായും അടിച്ചമര്‍ത്തിയ ശേഷം 1944 ജൂലൈ 21ന് പ്രാദേശിക സമയം രാത്രി ഒരു മണിക്ക് നടത്തിയ റേഡിയോ പ്രസ്താവനയില്‍ ഹിറ്റ്‌ലര്‍ ഇങ്ങനെ പറഞ്ഞു: ‘എനിക്ക് പരിക്കേറ്റിട്ടില്ല. ഞാന്‍ പൂര്‍ണ ആരോഗ്യവാനാണ്……അത്യാഗ്രഹികളും നിരുത്തരവാദികളുമായ ചെറിയ ഒരു ഗൂഢസംഘം….അവരോടൊപ്പം ചില മന്ദബുദ്ധികളായ ഉദ്യോഗസ്ഥരും ചേര്‍ന്നാണ് എന്നെ പുറത്താക്കാന്‍ ഗൂഢാലോചന നടത്തിയത്……ഈ കുറ്റവാളികളുടെ സംഘത്തെ ദയാദാക്ഷണ്യം കൂടാതെ ഇല്ലായ്മ ചെയ്യും. അതിനാല്‍ ഒരു സൈനിക മേധാവിയും ഈ നിയമവിരുദ്ധരുടെ ഉത്തരവുകള്‍ അനുസരിക്കരുതെന്ന് ഞാന്‍ ഉത്തരവിടുന്നു…. നാഷണ്‍ സോഷ്യലിസ്റ്റുകള്‍ക്ക് പരിചിതമായ രീതിയില്‍ അവരുമായുള്ള കണക്കുകള്‍ നമ്മള്‍ തീര്‍ക്കും.