അഴിമുഖം പ്രതിനിധി
പട്ടാപകൽ പൊതുജനത്തിനെ കൊള്ളയടിക്കാൻ മടിക്കാത്തവരെയാണോ നാം നിയമസഭയിലേക്ക് തിരഞ്ഞെടുക്കേണ്ടത്എന്ന് അഴിമതി വിരുദ്ധ പ്രവര്‍ത്തകയും മുന്‍ തൃശൂര്‍ ജില്ലാ കമ്മിറ്റി അംഗവും പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണുമായിരുന്ന അഡ്വ. വിദ്യാ സംഗീത്.
ഇപ്പോള്‍ നാട്ടിക യുഡി എഫ് സ്ഥാനാർഥിയും തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്റും ആയിരുന്ന കെ വി.ദാസനെതിരെയാണ് വിദ്യാ സംഗീത് രംഗത്തെത്തിയിരിക്കുന്നത്. പെട്രോള്‍ ബങ്കില്‍ അളവിൽ കുറവ് വില്പ്പന നടത്തിയതിനെത്തുടര്‍ന്ന് കെ വി.ദാസനു നേരെ കേസ് ഉള്ളതായും വിദ്യാ സംഗീത് വ്യക്തമാക്കുന്നു. ഇതേത്തുടര്‍ന്ന് പെട്രോള്‍ ബങ്ക് അടച്ചു പൂട്ടിയിരുന്നു. ലീഗല്‍ മെട്രോളജി വകുപ്പ് കേസ് ചാര്‍ജ്ജ് ചെയ്തതിനെത്തുടര്‍ന്ന് കുറ്റം സമ്മതിക്കുകയും 5000 രൂപ പിഴയടയ്ക്കുകയും ചെയ്തതായും രേഖകള്‍ വെളിപ്പെടുത്തുന്നു. തൃശൂര്‍ ലീഗല്‍ മെട്രോളജി അസിസ്റ്റന്‍റ്റ് കണ്‍ട്രോളറില്‍ നിന്നും വിവരാവകാശ നിയമം പ്രകാരം ലഭിച്ച രേഖകളാണ് വിദ്യാ സംഗീത് പരസ്യപ്പെടുത്തിയിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ പേരില്‍ 31 അഴിമതി കേസുകൾ ഉണ്ടെന്ന് വിഎസ് ആരോപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥികളുടെ പേരിലുള്ള കേസുകളുടെ എണ്ണവുമായി മുഖ്യമന്ത്രിയും രംഗത്തെത്തിയിരുന്നു. കൂടാതെ തന്റെയും മന്ത്രിമാരുടെയും സ്ഥാനാര്‍ഥികളുടെയും പേരില്‍ കേസുകള്‍ ഒന്നുമില്ല എന്ന വാദവും അദ്ദേഹം ഉന്നയിച്ചിരുന്നു. ഈ രാഷ്ട്രീയ സാഹചര്യത്തിലാണ് നാളുകള്‍ക്കു മുന്പ് സിഎംപിയില്‍ നിന്നും സി.പി.എമ്മിലേക്ക് വന്ന വിദ്യാ സംഗീത് ഈ രേഖകള്‍ പുറത്തുവിട്ടത്.