ലിബിയന്‍ തീരത്തു നിന്നു 12 കിലോമീറ്റര്‍ ദൂരെ മാറിയുള്ള കേന്ദ്രത്തിലെ റഡാര്‍ സ്‌ക്രീനില്‍ സന്ദേശ ശബ്ദമായിരുന്നു ആ ദൗത്യത്തിനു തുടക്കം കുറിച്ചത്. രക്ഷാസംഘം എത്തുമ്പോള്‍ കാണുന്നത് ചെറിയ മരക്കപ്പലിലും ചങ്ങാടത്തിലും കൊള്ളാവുന്നതിലുമിരട്ടിയായി മനുഷ്യര്‍.
ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികളായിരുന്നു അവര്‍. ഇറ്റലിയിലേക്കു കുടിയേറാന്‍ ശ്രമിക്കുന്നവരുടെ, തീര്‍ത്തും അപകടകരമായൊരു കടല്‍ യാത്രയുടെ ഇരകളായവര്‍.
ഒരു ബോട്ടില്‍ രക്ഷാസംഘത്തിനു കാണാനായത് മരിച്ചു കിടക്കുന്ന രണ്ടു ഡസനോളം മനുഷ്യരെ. ബോട്ടിലെ തിക്കിലും തിരക്കിലും ശ്വാസംമുട്ടി ജീവന്‍ പൊലിഞ്ഞവര്‍. മറ്റൊരു ബോട്ടിലും കണ്ടു ജീവനില്ലാത്ത മനുഷ്യശരീരങ്ങള്‍ പലകത്തട്ടില്‍ ചരിഞ്ഞും മറിഞ്ഞു കിടക്കുന്നു. ശ്വാസം നിലയ്ക്കാത്തവരെയും കണ്ടു. ദുരന്തപൂര്‍ണമായൊരു കപ്പല്‍ യാത്രയില്‍ മരണത്തിന്റെ തീരത്തേക്ക് വലിച്ചെറിയപ്പെട്ടവരുടെ ജീവനില്ലാത്ത ശരീരം വകഞ്ഞുമാറ്റി, ഒരു പുതുശ്വാസത്തിനു കൊതിക്കുന്നവര്‍.
എറിട്രിയ, എത്യോപിയ, സൊമാലിയ, നൈജീരിയ തുടങ്ങിയ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരായിരുന്നു അഭയാര്‍ത്ഥി സംഘങ്ങളില്‍ ഉണ്ടായിരുന്നത്. എതാണ്ട് പതിനോരായിരം പേരെ സന്നദ്ധസംഘടനകളും ഇറ്റാലിയന്‍ തീരസംരക്ഷണ സേനയും ചേര്‍ന്ന് ഈ ആഴ്ച മാത്രം മെഡിറ്ററേനിയന്‍ കടലില്‍ നിന്നും രക്ഷപ്പെടുത്തിയെന്നറിയുമ്പോള്‍ എത്രമാത്രം ആളുകള്‍ ജനിച്ച നാടും വീടും ഉപേക്ഷിച്ച് ജീവിക്കാന്‍ വേണ്ടി അപകടത്തിന്റെ തിരകള്‍ക്കുമേലെ ഒരു അഭയസ്ഥാനം തേടി ഇറങ്ങിത്തിരിക്കുന്നുണ്ടെന്ന് ആലോചിക്കണം. അവര്‍ക്ക് യാത്ര തിരിക്കാന്‍ ആകെയുള്ളത് ഒരു മരബോട്ടായിരിക്കും, അതില്‍ തന്നെ ആയിരത്തിലധികം പേര്‍ തിക്കിതിരക്കി കയറിപ്പറ്റും. അത്തരമൊരു ബോട്ടിന് ഉള്‍ക്കൊള്ളാവുന്നതിന്റെ അഞ്ചിരട്ടി!
രക്ഷാസംഘത്തിനൊപ്പം പ്രസ് ഫോട്ടോഗ്രാഫര്‍ ഏരീസ് മെസ്സിന്‍സ് ഉണ്ടായിരുന്നു. എന്റെ ജീവിതത്തില്‍ ഞാനിതുവരെ കാണാത്ത കാഴ്ചകളായിരുന്നു അത്; മെസ്സിന്‍സ് ഉള്‍ക്കിടിലത്തോടെ ഓര്‍ക്കുന്നു. മെസ്സിന്‍സ് തന്റെ കാമറയില്‍ കുറച്ചു ചിത്രങ്ങള്‍ പകര്‍ത്തി. അഭയാര്‍ത്ഥി ജീവിതത്തിന്റെ നേര്‍ക്കാഴ്ചകള്‍; https://goo.gl/kXWHnp