പോള്‍ ഫര്‍ഹി
(വാഷിംഗ്ടണ്‍ പോസ്റ്റ്)
വികാരങ്ങളെ വ്രണപ്പെടുത്തുന്ന എന്നാല്‍ വാര്‍ത്താപ്രാധാന്യമുള്ള കാര്‍ട്ടൂണുകള്‍ പ്രസിദ്ധീകരിക്കണോ വേണ്ടയോ? പ്രവാചകന്‍ മുഹമ്മദിനെ കളിയാക്കുന്ന കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിനെത്തുടര്‍ന്ന് 2005ല്‍ ഒരു ഡാനിഷ് പത്രം വധഭീഷണികളും പ്രതിഷേധവും നേരിട്ടതുമുതല്‍ അമേരിക്കന്‍ വാര്‍ത്ത സംഘം ഈ ചോദ്യവുമായി സംവാദത്തിലാണ്.
ഡാനിഷ് കാര്‍ട്ടൂണുകള്‍ പുനഃപ്രസിദ്ധീകരിച്ച് മുസ്ലീം തീവ്രവാദികളുടെ എതിര്‍പ്പും വിവാദം സൃഷ്ടിച്ച ഒരു പാരിസ് ഹാസ്യ പ്രസിദ്ധീകരണത്തിനെതിരെ ബുധനാഴ്ച്ച നടന്ന ആക്രമണത്തോടെ ഈ ചോദ്യം വീണ്ടും വിവാദത്തിലേക്ക് മടങ്ങിയെത്തി. ഷാര്‍ളി ഹെബ്ദോ എന്ന പ്രസിദ്ധീകരണത്തിനുനേരെ മൂന്നു തോക്കുധാരികള്‍ നടത്തിയ ആക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു. ഒരു യാഥാസ്ഥിതിക ജൂതന്‍ മുഹമ്മദിനെ ചക്രക്കസേരയില്‍ ഉന്തിക്കൊണ്ടുപോകുന്ന കാര്‍ട്ടൂണുള്ള പ്രസിദ്ധീകരണവുമായി നില്‍ക്കുന്ന തന്റെ ചിത്രം ധീരമായി നല്‍കിയ, പത്രാധിപരലിലൊരാളായ സ്റ്റീഫന്‍ ഷാര്‍ബോണിയറും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടും.
അതിക്രമത്തിന്റെ പശ്ചാത്തലത്തില്‍ ചില പാശ്ചാത്യ വാര്‍ത്താമാധ്യമങ്ങള്‍ ഷാര്‍ളി ഹെബ്ദോയുടെ കാര്‍ട്ടൂണുകള്‍ വീണ്ടും അച്ചടിച്ചു. BuzzFeed,Huffington Post എന്നിവ ഇതില്‍പ്പെടും.’ഞങ്ങള്‍ കൊല്ലാന്‍ മാത്രം വിലമതിക്കുന്നവരെന്നു ഭീകരവാദികള്‍ക്ക് തോന്നിയ കാര്‍ട്ടൂണുകള്‍ ഇവയാണ്’ എന്നായിരുന്നു അതിന്റെ തലക്കെട്ട്.
പക്ഷേ മറ്റ് അമേരിക്കന്‍ വാര്‍ത്താസ്രോതസ് മാധ്യമങ്ങള്‍ ആ കാര്‍ട്ടൂണുകള്‍ നല്‍കാന്‍ വിമുഖരായിരുന്നു.
2011ല്‍ ഷാര്‍ളി ഹെബ്ദോയുടെ കാര്യാലയത്തിന് നേരെ നടന്ന ബോംബാക്രമണത്തിന് ശേഷം ഷാര്‍ബോനിയര്‍ ആ പത്രം ഉയര്‍ത്തിപ്പിടിച്ചുനില്‍ക്കുന്ന ചിത്രം പോലും വിവാദമുണ്ടാക്കുമെന്ന് കരുതി, എ പി ആ ചിത്രത്തിലെ കാര്‍ട്ടൂണ്‍ ഭാഗം മുറിച്ചുമാറ്റിയാണ് പ്രസിദ്ധീകരിച്ചത്.
പത്രാധിപര്‍ ആ പത്രം പിടിച്ചുനില്‍ക്കുന്ന ഒരു മുഴുവന്‍ചിത്രം എ പിയുടെ ശേഖരത്തില്‍നിന്നും നീക്കംചെയ്തു. എ പിക്ക് ചിത്രങള്‍ നല്‍കുന്ന പങ്കാളി ഏജന്‍സിയായ ഫ്രഞ്ച് സ്ഥാപനം SIPAയാണ് ആ ചിത്രം നല്കിയത്. CNN,New York Daily News, ബ്രിട്ടനിലെ Telegraph എന്നിവയും ചിത്രം നല്‍കി, പക്ഷേ കാര്‍ട്ടൂണില്‍ മുഹമദിന്റെ ഭാഗം ഒഴിവാക്കി.
‘മത,വംശീയ അടിസ്ഥാനത്തില്‍ ആളുകളെ പ്രകോപിപ്പിക്കുന്ന വിദ്വേഷ പ്രസംഗങ്ങളോ, ചിത്രങ്ങളോ പ്രസിദ്ധീകരിക്കേണ്ടെന്ന് ഞങ്ങള്‍ നിലപാടെടുത്തിരുന്നു,’AP വൈസ് പ്രസിഡണ്ട് സാന്റിയാഗോ ലിയോണ്‍ പറയുന്നു. ‘അത് ഗുണംചെയ്യുമെന്ന് ഞങ്ങള്‍ കരുതുന്നില്ല.’
ഇത് ഭീകരവാദികളുടെ ഭീഷണിക്ക് വഴങ്ങുകയല്ലെന്ന് ലിയോണ്‍ പറയുന്നു; അത് എല്ലാ സാഹചര്യങ്ങളിലും ബാധകമായ ഒരു നയമാണ്. സെപ്റ്റംബര്‍ 11, 2001 ലെ ഭീകരാക്രമണത്തിലെ ഇരകള്‍ക്കുള്ള ‘ശ്രദ്ധാഞ്ജലിയായി’ ആയിരക്കണക്കിന് ഖുറാനുകള്‍ കത്തിക്കുമെന്ന് ഒരു ക്രിസ്ത്യന്‍ പാതിരി, ടെറി ജോണ്‍സ്, പ്രഖ്യാപിച്ചപ്പോള്‍ വിശുദ്ധപുസ്തകം കത്തിക്കുന്നത് കാണിക്കാതെ ആ വാര്‍ത്തയുടെ ചിത്രം എങ്ങനെ നല്‍കുമെന്ന് എ പി ഛായാഗ്രാഹകന്‍മാര്‍ ആലോചിച്ചിരുന്നു (ജോണ്‍സ് ആ പരിപാടി നടത്തിയില്ല).
വാര്‍ത്താപ്രാധാന്യത്തെ മാറ്റിനിര്‍ത്തിത്തന്നെ മാധ്യമങ്ങള്‍ വളരെ രൂക്ഷമോ,പ്രകോപനപരമോ എന്നു തോന്നിക്കുന്ന ചിത്രങ്ങള്‍ മുറിക്കാറുണ്ട്; അപകട ദൃശ്യങ്ങള്‍, നഗ്ന ചിത്രങ്ങള്‍ പോലുള്ളവ. ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദികള്‍ ബന്ദികളാക്കിയ അമേരിക്കക്കാരെ ശിരച്ഛേദം ചെയ്തതിന്റെയും ഹോളിവുഡ് നടിമാരുടെ ചോര്‍ന്നുവെന്ന് പറയുന്ന നഗ്നചിത്രങ്ങളും ഇന്റര്‍നെറ്റില്‍ വ്യാപകമായിട്ടും പല അമേരിക്കാന്‍ മാധ്യമങ്ങളും അവ പ്രസിദ്ധീകരിച്ചില്ല.
ന്യൂയോര്‍ക് ടൈംസോ, വാഷിംഗ്ടണ്‍ പോസ്‌റ്റോ ഡാനിഷ് കാര്‍ട്ടൂണുകള്‍ ഒരിക്കലും പ്രസിദ്ധീകരിച്ചില്ല. അങ്ങനെ ചെയ്യാനും ഉദ്ദേശിക്കുന്നിലെന്ന് അവര്‍ ബുധനാഴ്ച്ച സൂചിപ്പിക്കുകയും ചെയ്തു.
‘മതവികാരങ്ങളെ മനപൂര്‍വം വ്രണപ്പെടുത്തുന്ന’ സംഗതികള്‍ തന്റെ പത്രം പ്രസിദ്ധീകരിക്കില്ലെന്ന് ടൈംസിന്റെ അസോസിയേറ്റ് മാനേജിംഗ് എഡിറ്റര്‍ ഫിലിപ് കോര്‍ബെറ്റ് വ്യക്തമാക്കി. ‘ഇന്നത്തെ വാര്‍ത്ത മനസിലാക്കാന്‍ അവ വിശദീകരിക്കുന്നതാണ് ചിത്രം നല്‍കുന്നതിനെക്കാള്‍ വായനക്കാരെ സഹായിക്കുക’ എന്നും അദ്ദേഹം പറയുന്നു.
വാഷിംഗ്ടണ്‍ പോസ്റ്റും സമാനമായ നിലപാടാണെടുത്തത്. പാരിസ് ആക്രമണത്തിന് ശേഷവും ഇതേ മാനദണ്ഡങ്ങള്‍ തുടര്‍ന്നു. എന്നാല്‍, പത്രാധിപസമിതിയുടെ കീഴിലുള്ള, വാഷിംഗ്ടണ്‍ പോസ്റ്റിന്റെ op-ed pageല്‍ ഷാര്‍ളി ഹെബ്ദോയുടെ വിവാദ കാര്‍ട്ടൂണുകള്‍ വ്യാഴാഴ്ച്ച പ്രസിദ്ധീകരിച്ചു. 2011ല്‍ പത്രത്തിന്റെ മുഖപ്പുറത്തില്‍ വന്ന ഈ കാര്‍ട്ടൂണില്‍ ‘നിങ്ങള്‍ ചിരിച്ചു മരിക്കുന്നില്ലെങ്കില്‍ 100 അടി; എന്ന അടിക്കുറിപ്പോടെയാണ് മുഹമ്മദിന്റെ ചിത്രം വരച്ചിരിക്കുന്നത്. ആ ചിത്രമായിരുന്നു ദിവസങ്ങള്‍ക്ക് ശേഷമുണ്ടായ ആക്രമണത്തിന് കാരണം. ‘എന്താണ് ഈ സംഭവങ്ങളൊക്കെ എന്നു മനസിലാക്കാന്‍ വായനക്കാരെ ഈ ചിത്രം സഹായിക്കും,’ പോസ്റ്റിന്റെ മുഖപ്രസംഗ പത്രാധിപര്‍ ഫ്രെഡ് ഹിയാത് പറഞ്ഞു.
മുഹമ്മദിനെ ചിത്രീകരിച്ച കാര്‍ട്ടൂണുകള്‍ നല്‍കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് പറഞ്ഞെങ്കിലും ബുധനാഴ്ച്ച വൈകിട്ടോടെ ആക്രമണത്തോട് പ്രതികരിക്കുന്ന കാര്‍ട്ടൂണുകള്‍ നല്‍കാനാണ് ഉദ്ദേശമെന്ന് USA Today പത്രാധിപര്‍ ഡേവിഡ് കല്ലാവെയ് വ്യക്തമാക്കി.
അഭിപ്രായ സ്വാതന്ത്ര്യവും അക്രമാസക്തമായ പ്രതികരണവും തമ്മിലുള്ള സംവാദത്തിലെ സന്ദിഗ്ദ്ധതകള്‍ ബ്രിട്ടീഷ് പ്രസിദ്ധീകരണമായ Jewish Chronicle പത്രാധിപര്‍ സ്റ്റീഫന്‍ പൊള്ളാര്‍ഡ് പാരീസ് ആക്രമണത്തിന് ശേഷം പ്രകടിപ്പിച്ചു. ഇത്തരം സാധ്യതകളുള്ളവ പ്രസിദ്ധീകരിക്കരുതെന്നാണ് പൊള്ളാര്‍ഡ് വാദിക്കുന്നത്.
‘കാര്‍ട്ടൂണ്‍ നല്‍കാത്തതിന് പത്രങ്ങളെ കുറ്റപ്പെടുത്താന്‍ എളുപ്പമാണ്. എന്റെ പത്രാധിപരുടെ പ്രതിസന്ധി ഇതാണ്. ഞാന്‍ പക്ഷേ ഞാന്‍ ഉള്‍ക്കൊള്ളുന്ന എല്ലാ മൂല്യങ്ങളും അവ അച്ചടിക്കാന്‍ പറയുന്നു. അതൊക്കെ വ്യക്തമാക്കാന്‍ എന്റെ ജീവനക്കാരുടെ ജീവന്‍ അപായപ്പെടുത്താന്‍ എനിക്ക് എന്ത് അവകാശമാണുള്ളത്?’