അഴിമുഖം പ്രതിനിധി
റിസർവ് ബാങ്ക് ഗവര്‍ണർ സ്ഥാനത്ത് രഘുറാം രാജന് ശേഷം ആരെന്ന ചോദ്യത്തിന് ഉത്തരമാകുന്നു. ഗവര്‍ണർ സ്ഥാനത്തേക്ക് സർക്കാർ പരിഗണിക്കുന്നവരുടെ പട്ടിക നാലിലേക്കു ചുരുങ്ങിയെന്നു ഗവണ്‍മെന്‍റ് കേന്ദ്രങ്ങളെ ഉദ്ധരിച്ചു റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു മോണിറ്ററി പോളിസി കമ്മിറ്റി അടുത്തു തന്നെ രൂപിക്കരിക്കും എന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഈ നീക്കം രഘുറാം രാജൻ റിസർവ് ബാങ്ക് ഗവർണറായി തുടരുന്നില്ല എന്ന പ്രഖ്യാപനത്തോടെ ഞെട്ടിയ വിപണിയെ പഴയ അവസ്ഥയിലേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗമാണ്.
രഘുറാം രാജന് പകരക്കാരെ തിരഞ്ഞെടുക്കാനുള്ള പട്ടികയില്‍ മൂന്നു പേർ മുൻ സെൻട്രൽ ബാങ്ക് ഉദ്യോഗസ്ഥരാണെന്നും ഒരാൾ രാജ്യത്തെ പ്രമുഖ ബാങ്കിന്റെ മേധാവിയും ആണെന്ന് ഔദ്യോഗിക വൃത്തങ്ങൾ സൂചിപ്പിച്ചു.
നിലവിൽ ആർബിഐ ഡെപ്യൂട്ടി ഗവർണർ ഉർജിത് പട്ടേൽ , മുൻ ഡെപ്യൂട്ടി ഗവർണർ രാകേഷ് മോഹൻ, സുബീർ ഗോഖം എന്നിവരും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ തലവൻ അരുന്ധതി ഭട്ടാചാര്യയുമാണ് ചുരുക്കപ്പട്ടികയിലുള്ളത്.
അതേ സമയം ആറംഗ വായ്‌പ്പാ നയ സമിതിയിലെ മൂന്നംഗങ്ങളെ നിയമിക്കാനായുള്ള അന്വേഷണ സമിതിയിൽ രഘുറാം രാജൻ ഉടൻ ചേരുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിലെ മറ്റൊരു ഉദ്യോഗസ്ഥൻ പറഞ്ഞു. ഓഗസ്റ് 1 നു മുമ്പ് കമ്മിറ്റി രൂപീകരിക്കാനാകുമെന്നും രഘുറാം രാജൻ എത്രയും വേഗം സമിതിയിൽ ചേരുമെന്നുമാണ് പ്രതീക്ഷിക്കുന്നത് എന്നും ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.