അഗസ്ത്യാര്‍കൂടം സന്ദര്‍ശനത്തിന് സ്ത്രീകളെ വിലക്കിയിട്ടില്ലെന്നും വരുന്ന വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമാണെന്നും വനം വകുപ്പ് മന്ത്രി കെ രാജു. അഗസ്ത്യാര്‍കൂടത്തിലേക്ക് യാത്ര ചെയ്ത് തിരിച്ചു വരണമെങ്കില്‍ മൂന്നു പകലും രണ്ടു രാത്രിയും വേണം. പൂര്‍ണമായും കാല്‍നടയായി യാത്രചെയ്യേണ്ടതും അതിനിടയ്ക്ക് നേരിടുന്ന പ്രായോഗിക ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാണിക്കുക മാത്രമാണ് ചെയ്തതെന്നും മന്ത്രി വ്യക്തമാക്കി.
അഗസ്ത്യാര്‍കൂടത്തിലേക്ക് നിബിഡ വനത്തിലൂടെയുളള ചെങ്കുത്തായ പാതയാണ് ഉളളത്. നിരവധി വന്യമൃഗങ്ങളും, കാട്ടാനകള്‍ സൈ്വര്യവിഹാരം നടത്തുന്ന ആനത്താരകളും ഈ വനമേഖലയുടെ ഭാഗമാണ്. ഇത്തരമൊരു വഴിയിലൂടെ വനിതകള്‍ കൂടി യാത്രചെയ്യുമ്പോള്‍ സ്വീകരിക്കേണ്ട നിരവധി മുന്‍കരുതലുകള്‍ ഉണ്ട്. ശൗചാലയങ്ങളും വിശ്രമമുറികളും അത്യന്താപേക്ഷിതമാണ്. എന്നാല്‍ കാടിനകത്ത് ഇത്തരത്തിലുളള ഏത് നിര്‍മിതികള്‍ക്കും വനനിയമം അനുസരിച്ച് കേന്ദ്ര വനം മന്ത്രാലയത്തിന്റെ അനുമതി വേണം. സുരക്ഷാ സൗകര്യങ്ങളുടെ പരിമിതി കൂടി പരിഗണിച്ചാണ് സ്ത്രീകളുടെ യാത്രയ്ക്കുളള ബുദ്ധിമുട്ട് അറിയിച്ചതെന്നും മന്ത്രി പറഞ്ഞു.
ജനുവരി 14 മുതല്‍ ഫെബ്രുവരി 24 വരെയാണ് ഈ വര്‍ഷത്തെ അഗസ്ത്യാര്‍കൂട സന്ദര്‍ശനം. ഇതിന്റെ ബുക്കിംഗ് ജനുവരി അഞ്ചിന് രാവിലെ 11-ന് ആരംഭിച്ച് ഉച്ചയോടു കൂടി അവസാനിക്കുകയും ചെയ്തു. ഒരു ദിവസം പരമാവധി 100 പേരെയാണ് ട്രെക്കിംഗിന് അനുവദിക്കുക. 42 ദിവസത്തേക്കുള്ള ട്രക്കിംഗിന് അനുവദനീയമായ 4200 ആളുകള്‍ ആദ്യ മണിക്കൂറിനുള്ളില്‍ തന്നെ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. എല്ലാ വര്‍ഷവും വനം വകുപ്പ് നടത്താറുള്ള ട്രക്കിംഗില്‍ സ്ത്രീകള്‍ക്കും 14 വയസിനു താഴെയുള്ള കുട്ടികള്‍ക്കും അപേക്ഷിക്കാന്‍ സാധിക്കില്ല എന്നാണ് ഔദ്യോഗിക ഉത്തരവ്.
ഇത്തവണയും സ്ത്രീകളെ അഗസ്ത്യാര്‍കൂടം സന്ദര്‍ശിക്കുന്നതിന് അനുവദിക്കില്ലെന്ന് വനംവകുപ്പിന്റെ വെബ്സൈറ്റില്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവം വിവാദമായതിനെതുടര്‍ന്നാണ് പ്രസ്താവനയുമായി മന്ത്രി എത്തിയിരിക്കുന്നത്. ഇത്തവണത്തെ പ്രവേശനത്തിനുള്ള ആളുകളുടെ എണ്ണം തികഞ്ഞതിനാല്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചാലും അങ്ങോട്ടുള്ള പാസ് ലഭിക്കില്ല. എല്ലാവര്‍ഷവും ഇതേ നയം തന്നെയാണ് സര്‍ക്കാര്‍ നടത്താറുള്ളത്.