ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കള്‍ക്ക് മൊത്തം 450 കോടി രൂപ നല്‍കിയെന്നാണ് ഇടനിലക്കാരന്‍ പറയുന്നത്.
അഗസ്റ്റ് വെസ്റ്റലാന്‌റ് ഹെലികോപ്റ്റര്‍ കരാറുമായി ബന്ധപ്പെട്ട അഴിമതിയില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി ഇടനിലക്കാരന്‌റെ ഡയറി. ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയ കുടുംബത്തിന് 120 കോടി രൂപ കോഴ നല്‍കിയെന്നാണ് ഇടനിലക്കാരന്‌റെ ഡയറിയിലുള്ളത്. ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കള്‍ക്ക് മൊത്തം 450 കോടി രൂപ നല്‍കിയെന്നാണ് ഇടനിലക്കാരന്‍ ക്രിസ്റ്റ്യന്‍ മൈക്കിള്‍ പറയുന്നത്.
നോട്ട് പ്രതിസന്ധിയില്‍ പ്രതിരോധത്തിലായ മോദി സര്‍ക്കാര്‍ അഗസ്റ്റ വെസ്റ്റ്‌ലാന്‌റ് ഉയര്‍ത്തി പ്രതിപക്ഷത്തെ നേരിടാനാണ് ഒരുങ്ങുന്നത്. പുറത്തുവന്ന തെളിവുകള്‍ ഗൗരവതരമാണെന്നും പാര്‍ലമെന്‌റ് ഇക്കാര്യം ചര്‍ച്ച ചെയ്യേണ്ടതാണെന്നും കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു അഭിപ്രായപ്പെട്ടു. അതേസമയം തെളിവുണ്ടെങ്കില്‍ നടപടി എടുക്കാന്‍ സര്‍ക്കാരിനോട് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
അഗസ്‌റ്റ വെസ്‌റ്റ്‌ലാൻഡ് അഴിമതിക്കേസിൽ വ്യോമസേനാ മുൻ മേധാവി എസ്.പി.ത്യാഗി, ത്യാഗിയുടെ ബന്ധു സഞ്‌ജീവ് ത്യാഗി, അഭിഭാഷകൻ ഗൗതം ഖേതാൻ എന്നിവരെ കഴിഞ്ഞദിവസം സിബിഐ അറസ്‌റ്റ് ചെയ്‌തിരുന്നു. വിവിഐപികളുടെ യാത്രയ്‌ക്കായി അഗസ്‌റ്റ വെസ്‌റ്റ്‌ലാൻഡിൽനിന്ന് 12 എഡബ്ല്യു–101 ഹെലികോപ്‌റ്ററുകൾ വാങ്ങാനുള്ള 3600 കോടി രൂപയുടെ ഇടപാടിൽ 362 കോടി കോഴയായി കൈമാറിയെന്നാണ് ആരോപണം.
ഇടപാടിലെ ക്രമക്കേട് 2011 ഓഗസ്‌റ്റിലാണ് പുറത്തുവന്നത്. ഇറ്റാലിയന്‍ കമ്പനിയായ ഫിൻ മെക്കാനിക്കയുടെ ഉപസ്‌ഥാപനമാണ് അഗസ്‌റ്റ വെസ്‌റ്റ്‌ലാൻഡ്. ഫിൻ മെക്കാനിക്കയുടെ മേധാവി ഗിസപ്പെ ഓർസിയെ ഇറ്റലിയിൽ പൊലീസ് അറസ്‌റ്റ് ചെയ്‌തതോടെയാണു കോഴയുടെ വിവരങ്ങൾ പുറത്തുവന്നത്. ഇതോടെ അന്നത്തെ യുപിഎ സര്‍ക്കാര്‍ കരാര്‍ റദ്ദാക്കുകയായിരുന്നു.