സെപ്റ്റംബര്‍ 25 ന് പാര്‍ട്ടിയില്‍ ചേരുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍
മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സിനിമാ താരം സഞ്ജയ് ദത്ത് ബിജെപിയുടെ സഖ്യകക്ഷിയായ രാഷ്ട്രീയ സമാജ് പക്ഷ (ആര്‍ എസ്പി)യില്‍ ചേരുന്നു. ഇതുസംബന്ധിച്ച് ഉറപ്പ് സജ്ഞയ് ദത്ത് നല്‍കിയതായി പാര്‍ട്ടി അധ്യക്ഷന്‍ മാധവ് ജാങ്കര്‍ പറഞ്ഞു. അടുത്ത മാസം 25 ന് പാര്‍ട്ടിയില്‍ ചേരുമെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടിയുടെ 16-ാം സ്ഥാപക ദിനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടി പരിപാടിക്കിടെ പുറത്തുവിട്ട വിഡിയോ സന്ദേശത്തില്‍ സഞ്ജയ് ദത്ത് പാര്‍ട്ടിയില്‍ ചേരുന്നതിന്റെ സൂചന നല്‍കി. നാട്ടിലുണ്ടായിരുന്നെങ്കില്‍ പരിപാടിയില്‍ പങ്കെടുക്കുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
പിന്നീട് നടന്ന പാര്‍ട്ടി യോഗത്തിലാണ് സഞ്ജയ് ദത്ത് പാര്‍ട്ടിയില്‍ ചേരുമെന്ന്ജങ്കാര്‍ മഹാദേവ് പ്രഖ്യാപിച്ചത്. ദുബായില്‍നിന്ന് തിരിച്ചെത്തിയാല്‍ സെപ്റ്റംബര്‍ 25 ന് അദ്ദേഹം പാര്‍ട്ടിയില്‍ ചേരുമെന്ന് പ്രഖ്യാപിച്ചത്. തന്റെ സഹോദരനായാണ് സഞ്ജയ് ദത്തിനെ ജങ്കാര്‍ വിശേഷിപ്പിച്ചത്.
മുംബൈ സ്‌ഫോടന കേസില്‍ ശിക്ഷിക്കപ്പെട്ടതിന് ശേഷം 2016 ലാണ് സഞ്ജയ് ദത്ത് ജയിലിൽ നിന്നിറങ്ങിയത്. ഇതിന് ശേഷം അദ്ദേഹം ബിജെപിയുടെ പരിപാടികളില്‍ പങ്കെടുത്തിരുന്നു. അദ്ദേഹം ബിജെപിയില്‍ ചേരുകയാണെന്ന തോന്നല്‍ ഇത് സൃഷ്ടിച്ചിരുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പ് വേളയിലും ബിജെപി അനുകൂല പ്രസ്തവനകള്‍ അദ്ദേഹം നടത്തിയിരുന്നു.
കോണ്‍ഗ്രസ് കുടുംബത്തിലെ അംഗമായ സഞ്ജയ് ദത്തിന്റെ പ്രസ്താവന അന്ന് വലിയ വാര്‍ത്തായായിരുന്നു. അച്ഛന്‍ സുനില്‍ദത്ത്, അമ്മ നര്‍ഗീസ് ദത്ത് എന്നിവര്‍ സഹോദരി പ്രിയ ദത്ത് എന്നിവര്‍ കോണ്‍ഗ്രസുകാരാണ്. സഞ്ജയ് ദത്ത് മുന്‍ കേന്ദ്രമന്ത്രിയുമായിരുന്നു.
ബിജെപിയുടെ ഘടകകക്ഷിയായ ആര്‍എസ്പി ഇത്തവണ മുന്നണിയില്‍നിന്ന് കൂടുതല്‍ സീറ്റുകള്‍ ആവശ്യപെടുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ പറഞ്ഞു. 57 സീറ്റുകള്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ആര്‍ എസ് പിയ്ക്ക് കിട്ടണമെന്നതാണ് തങ്ങളുടെ ആവശ്യമെന്നാണ് അദ്ദേഹം ആദ്യം പറഞ്ഞത്. എന്നാല്‍ 14 സീറ്റെങ്കിലും ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പിന്നീട് വിശദമാക്കി. പിന്നാക്ക വിഭാഗമായ ധാങ്കര്‍ വിഭാഗത്തില്‍പെട്ടയാളാണ് മാധവ് ജാങ്കര്‍
അടുത്ത ഒക്ടോബര്‍ നവംബര്‍ മാസങ്ങളിലായി മഹാരാഷ്ട്രയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കും. ബിജെപി ശിവസേന സഖ്യവും കോണ്‍ഗ്രസ് എന്‍സിപി സഖ്യവും തമ്മിലാണ് മുഖ്യ മല്‍സരം